Monday, March 20, 2017

എസ്ര

കേരളത്തില്‍ ഇത്തരമൊരു സിനിമ ആദ്യമാണെന്ന പ്രചരണവുമായാണ് ജയ് കെ എന്ന ജയകൃഷ്ണന്‍ സംവിധാനം ചെയ്ത 'എസ്ര' പ്രദര്‍ശനത്തിനെത്തിയത്. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയിലാണ് ആദ്യദിനത്തില്‍ തന്നെ സിനിമ കാണാന്‍ പോയത്. സിനിമ കണ്ടിറങ്ങുമ്പോള്‍ വെള്ളിനക്ഷത്രം, ആകാശഗംഗ, ന്‍ ഗോസ്റ്റ് ഹൗസ് ഇന്‍, പഴയ സിനിമ ലിസ, തുടങ്ങിയ മലയാള സിനിമകളുടേയും ഹോളിവുഢ് ഹൊറര്‍ സിനിമകളുടേയും ഒരു അവിയല്‍ രൂപമായാണ് അനുഭവപ്പെട്ടത്. അണിയറ ശില്പികള്‍ അവകാശപ്പെടുന്ന പുതുമ എവിടേയും ദര്‍ശിക്കാനായില്ല. ഈ സിനിമയില്‍ ക്രിസ്തീയ പുരോഹിതനായി വരുന്ന വിജയരാഘവന്റെ കഥാപാത്രം (ഫാദര്‍ സാമുവല്‍) പോലീസ് ഓഫീസറായ ഷഫീര്‍ അഹമ്മദിനോട് (ടോവിനോ തോമസ്) പറയുന്ന വാചകമുണ്ട്. "സാമാന്യയുക്തിക്ക് നിരയ്ക്കാത്ത അതിന്ദ്രീയ പ്രതിഭാസങ്ങള്‍ പറഞ്ഞാല്‍ വിശ്വസിക്കുമോയെന്ന് സംശയിച്ചതുകൊണ്ടാണ് പറയാതിരുന്നത്" എന്നാണത്. അതാണ് സിനിമയുടെ ഉള്ളടക്കം. ലോക സിനിമാ ചരിത്രത്തിലെ ഏതു പ്രേത സിനിമകളെടുത്താലും അതു സാമാന്യയുക്തിക്കു ബോധ്യമാകാത്തതാണെന്നതില്‍ സംശയമില്ല. എസ്രയിലും പുതിയതായി ഒന്നുമില്ല.

ജൂതന്മാരുടെ മിത്തോളജിയിലുള്ള ഡിബ്ബുക്ക് (dybbuk) എന്ന സങ്കല്പത്തെയാണ് ഇതില്‍ പ്രമേയമാക്കിയത്. അതുകൊണ്ടുതന്നെ സിനിമയിലെ പ്രേതം ജൂതനാണ്. ഈ പ്രേതത്തെ തളയ്ക്കാന്‍ സിനിമാ പ്രോട്ടോകാള്‍ അനുസരിച്ച് സ്വാഭാവികമായും ജൂതപുരോഹിതന്‍ തന്നെ വേണ്ടിവരുന്നു. ക്രിസ്തീയ പുരോഹിതനായ വിജയരാഘവന് ആവാഹിക്കാനാവില്ലത്രെ. പ്രേതങ്ങള്‍ക്കും ജാതിയും മതവും നിശ്ചയിക്കപ്പെട്ടുവെന്നതാണ് മറ്റൊരു കാര്യം. ജീവന്‍ വെടിയുന്ന ശരീരത്തില്‍ നിന്ന് ആത്മാവിനെ ആഭിചാര ക്രിയയിലൂടെ ആവാഹിച്ച് ഒരു പെട്ടിയില്‍ അടയ്ക്കുന്നു. ആ പെട്ടി തുറന്നാല്‍ പുറത്തുവരുന്ന പ്രതികാരദാഹിയായ ആത്മാവ് പ്രതികാര ദൗത്യം നിര്‍വ്വഹിക്കാന്‍ അനുയോജ്യമായ ഒരു ശരീരത്തില്‍ പ്രവേശിക്കും. ദൗത്യം പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ ആ ശരീരത്തില്‍ നിന്നും സ്വയം ഒഴിഞ്ഞു പോകും. ഇതാണ് ഡിബ്ബുക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രേതത്തെ ആവാഹിച്ചു ആല്‍മരത്തില്‍ ആണിയടിച്ച് തളയ്ക്കുക, കുപ്പിയില്‍ അടയ്ക്കുക, മണിച്ചിത്രത്താഴിട്ട് പൂട്ടുക തുടങ്ങിയ മലയാളീ സങ്കല്പത്തില്‍ നിന്നു പേരില്‍ മാത്രമാണ് ഡിബ്ബുക്കിന്റെ കാര്യത്തില്‍ വ്യത്യാസമുള്ളത്.

ആണവറിയാക്റ്ററുകളില്‍ നിന്നു പുറന്തള്ളുന്ന മാലിന്യങ്ങൾ സംസ്കരിക്കുന്ന ഫാക്റ്ററിയിലെ ഉന്നത ഓഫീസറാണ് രഞ്ജന്‍ മാത്യു (പൃഥിരാജ്). സ്ഥലംമാറ്റത്തെ തുടര്‍ന്ന് മുംബൈയില്‍ നിന്നു കൊച്ചിയിലേക്കു താമസം മാറുകയാണ്. ഭാര്യ പ്രിയ രഘുറാമും (പ്രിയ ആനന്ദ്) വേലക്കാരിയും കൂടെയുണ്ട്. മിശ്രവിവാഹിതരായതിനാല്‍ പ്രിയയുടെ കുടുംബത്തിന്റെ പിന്തുണയില്ല. രഞ്ജന്‍ ചെറുതായിരിക്കുമ്പോള്‍ മാതാപിതാക്കള്‍ ഒരു കാറപകടത്തില്‍ മരണപ്പെടുകയും ചെയ്തു. താമസത്തിനു വാടകക്കെടുത്ത പഴയ വീടിനെ പ്രാചീനമായ രീതിയില്‍ അലങ്കരിച്ച് മാറ്റിയെടുക്കാന്‍ ഇന്റീരിയര്‍ ഡിസൈനര്‍ കൂടിയായ പ്രിയ ശ്രമിക്കുകയാണ്. അതിനായി പുരാതന വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ കയറിയിറങ്ങി വിവിധ ഉരുപ്പടികള്‍ വാങ്ങുന്നു. അതില്‍ ഒരു ഡിബ്ബുക്കും ഉണ്ടായിരുന്നു. ബാക്കി കാര്യങ്ങള്‍ വായനക്കാര്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. അതു മനസ്സില്‍ തെളിയാന്‍ സിനിമാസ്വാദനത്തിന്റെ ധിഷണാവൈഭവമൊന്നും ആവശ്യമില്ല.

പ്രതാപ് പോത്തനെ പോലെയുള്ള ഒരു നടനെ കേവലം രണ്ട് രംഗങ്ങള്‍ക്കു വേണ്ടി മാത്രമായി കൊണ്ടുവന്നത്, അദ്ദേഹത്തിന്റെ വീട്ടിലെ നായയെ ഉപയോഗിക്കാന്‍ വേണ്ടി മാത്രമായിരുന്നു.പ്രേതം പ്രവേശിച്ചയാളെ കാണുമ്പോള്‍ നായ ഒരു പ്രത്യേക മുരള്‍ച്ചയും അസ്വസ്ഥതയും പ്രകടിപ്പിക്കുന്നുണ്ട്. ഡിബ്ബുക്കില്‍ നിന്നു രക്ഷനേടാനുള്ള സാഹയം തേടി രഞ്ജന്‍ കാണുകയും, അടുത്ത ദിവസം മരണപ്പെടുകയും ചെയ്യുന്ന മാര്‍ക്കേസ് (ബാബു ആന്റണി) എന്ന ജൂതപുരോഹിതനും അനാവശ്യകഥാപാത്രമായിപ്പോയി. വിജയരാഘവന്റെ ഫാദര്‍ സാമുവലിനും ടോവിനോ തോമസിന്റെ പോലീസ് ഓഫീസര്‍ക്കും ഇതില്‍ കാര്യമായ ഒന്നും ചെയ്യാനില്ലാത്തവരാണ്.

സിനിമയില്‍ ഭയാനകമായ അവസ്ഥ ഒരു ഘട്ടത്തിലും പ്രേക്ഷകനില്‍ അനുഭവപ്പെടുന്നില്ല. ഉദ്ദേശിച്ച ഫലം ലഭിക്കാത്ത ഏരിയല്‍ ദൃശ്യങ്ങളുടെ അതിപ്രസരം പല സന്ദര്‍ഭങ്ങളിലും അരോചകമാകുന്നു. പ്രേതമാകുന്ന ജൂതയുവാവ് എബ്രഹാം എസ്രയുടെ (സുദേവ് നായര്‍) ചരിത്രം തേടി രഞ്ജനും മാര്‍ക്കേസിന്റെ മകനായെത്തുന്ന റബ്ബി മാര്‍ക്കേസും (സുജിത് ശങ്കര്‍) ജൂതകുലത്തില്‍ ജീവിച്ചിരിക്കുന്ന ഒരാളെ സമീപിക്കുന്നു. അദ്ദേഹത്തില്‍ നിന്നു ലഭിച്ച രേഖകളില്‍ നിന്നും എസ്രയുടെ ജീവിതത്തിന്റെ ഏടുകള്‍ തെളിയുന്നു. ഡിബ്ബുക്കിന്റെ പൊരുളും വ്യക്തമാകുന്നു. എബ്രഹം എസ്രയുടെ ജീവിതം പറയുന്ന 1940കളെ നന്നായി ദൃശ്യവത്കരിച്ചിട്ടുണ്ട്. സുജിത് ശങ്കറിന്റെ റബ്ബി മാര്‍ക്കേസും അഭിനന്ദനം അര്‍ഹിക്കുന്നു. പശ്ചാത്തല സംഗീതവും മോശമായില്ല.

No comments: