Tuesday, December 21, 2010

ഫിലിം ഫെസ്റ്റിവല്‍ 2010 - മൂന്നാം ഭാഗം

2010 ഡിസംബര്‍ 15..

ഇന്നു രാവിലെ ഒരു സിനിമ മാത്രമാണ് കണ്ടത്.. "പോര്‍ട്രെയ്റ്റ്സ് ഇന്‍ എ സീ ഓഫ് ലൈസ്".. അതിനെക്കുറിച്ചു രണ്ടാം ഭാഗത്തില്‍ എഴുതിയിട്ടുണ്ട്.. ഓഫീസ് സമയത്തിനു ശേഷം വൈകീട്ട് വീണ്ടും ഉത്സവലഹരിയില്‍..

6:00 മണി - അപര്‍ണസെന്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ സിനിമ "ജാപ്പനീസ് വൈഫ്".. സൂപ്പര്‍ സിനിമ.. അപാരം.. ആശയം, അവതരണം, കാസ്റ്റിംഗ്, അഭിനയം, ചിത്രസന്നിവേശം.. എല്ലാം..

മിയാഗി എന്ന ജാപ്പാനീസ് യുവതിയുമായി ബംഗാളിയായ സ്നേഹമയി ചാറ്റര്‍ജിക്കുണ്ടാകുന്ന തൂലികാ സൗഹൃദം പ്രണയമായി വളരുന്നതും പരസ്പരം കാണാതെ തന്നെ വിവാഹിതരാകുന്നതും(?) ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കുന്നതും(?) വളരെ തന്മയത്വത്തോടെയും പുതുമയോടെയും അപര്‍ണാസെന്‍ അഭിനന്ദനാര്‍ഹമായ രീതിയില്‍ അഭ്രപാളിയിലെത്തിച്ചിരിക്കുന്നു.. (ഇതു മതിയായില്ലെന്നു എനിക്കുതന്നെ അറിയാം)

മൊബൈല്‍ ഇല്ലാത്ത, ഇ-മെയിലും ഫേസ്ബുക്കുമില്ലാത്ത, ഫോണ്‍ വ്യാപകമല്ലാത്ത, ഫാക്സ് ചെയ്യണമെങ്കില്‍ ടൗണില്‍ മാത്രം ലഭ്യമായ, ആശയവിനിമയത്തിനു കത്തെഴുത്തു മാത്രം ഏകസാധ്യതയായ ആ കാലഘട്ടത്തിലാണ് കഥയെന്നതു പ്രത്യേകം ഓര്‍ക്കണം..!! കൂടാതെ ഇംഗ്ലീഷില്‍ എഴുതുന്നതു ഡിക്ഷനറിയില്‍ നോക്കി അര്‍ത്ഥം മനസ്സിലാക്കുന്നവരാണ് അവര്‍.. അതുകൊണ്ട് വിദൂരസാധ്യതയായ ഫോണില്‍ സംസാരിക്കുന്നതും നിഷ്ഫലം..!!

മിയാഗിയുടെ പേരു കൊത്തിയ മോതിരം തപാലില്‍ സ്നേഹമയിക്കു കിട്ടുന്നു, ബംഗാളി രീതിയിലുള്ള രണ്ടു വളകളും സിന്ദൂരവും മിയാഗിക്കും അയക്കുന്നു.. പരസ്പരം ധരിക്കുന്നതിലൂടെ അവര്‍ രണ്ടു രാജ്യങ്ങളില്‍ നിന്നു കൊണ്ടുതന്നെ വിവാഹിതരാകുന്നു.. അപ്പോഴും സ്നേഹമയി എന്ന പേര് മിയാഗിയുടെ നാവിനു വഴങ്ങിയിരുന്നില്ല.. പകരം അവള്‍ വിളിക്കുന്നത് സിനമോയ് എന്നാണ്.. തികച്ചും ഗ്രാമീണ പശ്ചാത്തലത്തില്‍ ജീവിക്കുന്ന പ്രൈമറി അധ്യാപകനാണ് സ്നേഹമയി.. അയാളുടെ ചിറ്റമ്മയ്ക്കു ഒരിക്കലും ദഹിക്കുന്നതായിരുന്നില്ല അത്.. ജപ്പാനില്‍ ഷോപ്പ് നടത്തുന്ന മിയാഗിയുടെ സമ്മാനങ്ങളും കത്തുകളും ബംഗാളിലേക്കും, സ്നേഹമയിയുടേത് തിരിച്ചു ജപ്പാനിലേക്കും കൃത്യമായ ഇടവേളകളില്‍ തപാല്‍ വകുപ്പ് എത്തിച്ചുകൊണ്ടേയിരുന്നു.. അകന്ന ബന്ധുവുമായും മറ്റും വിവാഹം നടത്താനുള്ള ചിറ്റമ്മയുടെ ശ്രമം തള്ളിക്കളയുകയാണ് അയാള്‍.. മിയാഗി അദ്ദേഹത്തെ അത്രയും സ്വാധീനിച്ചു കഴിഞ്ഞിരുന്നു.. മുടി നരച്ചെങ്കിലും, ശരീരം തളര്‍ന്നെങ്കിലും വര്‍ഷങ്ങളുടെ കാത്തിരിപ്പ്, ഒരിക്കലെങ്കിലും നേരില്‍ കാണാമെന്ന കൊതിയോടെയാണ്.. 15 വര്‍ഷത്തെ കാത്തിരിപ്പ്..

അതിനിടയില്‍ മിയാഗിയുടെ രോഗം പ്രതീക്ഷകളെ തകിടം മറിക്കുകയാണ്.. സ്നേഹമയ് നാട്ടിലുള്ള എല്ലാ ചികിത്സകരേയും(ആയുര്‍വേദം, ഹോമിയോ, അലോപതി,യൂനാനി) കണ്ട് മരുന്നു വാങ്ങി അയച്ചുനല്കുന്നുണ്ട്.. ഈ വേദനക്കും തത്രപ്പാടിനുമിടയില്‍ മഴയില്‍ നനഞ്ഞു കുതിര്‍ന്ന സിനമോയ്ക്കു പനി ബാധിക്കുകയും മരിക്കുകയും ചെയ്യുന്നു..

തികച്ചും അപ്രതീക്ഷിതമായ ഈ വഴിത്തിരിവ്, കാണികളിലേക്കു പകര്‍ന്ന അവരുടെ സംഗമപ്രതീക്ഷ തകര്‍ക്കുന്നതായി.. അവരുടെ വേദന തിയേറ്ററിലെ അരിച്ചെത്തുന്ന തണുപ്പു പോലെ അഭ്രപാളിയില്‍ നിന്നു ഓരോരുത്തരിലേക്കും വ്യാപിക്കുന്നുണ്ടായിരുന്നു.. ഒരു വല്ലാത്ത ശൂന്യത..

ഒരു സുപ്രഭാതത്തില്‍ കടവില്‍ തല മുണ്ഠനം ചെയ്ത് വെള്ളവസ്ത്രം ധരിച്ച ഒരു ജപ്പാന്‍കാരി വഞ്ചിയിറങ്ങി. (ബംഗാളില്‍ വിധവകള്‍ വെള്ളവസ്ത്രം ധരിക്കുമെന്നും ഭര്‍ത്താവിനോട് അതിയായ സ്നേഹം ഉള്ളവര്‍ തലമുണ്ഠനം ചെയ്യുമെന്നും സ്നേഹമോയ് ഒരിക്കല്‍ എഴുതിയിരുന്നു)

ആ വീട്ടിലേക്കുള്ള അവരുടെ പ്രവേശനം സഫലമാകാത്ത ആഗ്രഹങ്ങളുടെ പൂര്‍ത്തീകരികരണമാവാം..

(അതു നിങ്ങള്‍ക്കു വിടുന്നു..)

(Miyagi reaches Snehamoy's Home)

9:00 മണി Ahamad Abdalla സംവിധാനം ചെയ്ത HELIOPOLIS എന്ന ഈജിപ്ഷ്യന്‍ ചിത്രമായിരുന്നു അടുത്തത്..

ഈജിപ്തിന്റെ സാമ്പത്തിക, രാഷ്ട്രീയ അപചയങ്ങളും, വൃഥാവിലാകുന്ന പ്രയത്നങ്ങളും അഞ്ചു വ്യത്യസ്ത ക്യാരക്റ്ററുകളിലൂടെ അവതീര്‍ണ്ണമാക്കുകയാണ് ഈ ചിത്രം.. (അത്രയും മതി..) സത്യം പറയാലോ.. ജാപ്പനീസ് വൈഫ് മനസ്സില്‍നിറഞ്ഞിരിക്കുന്നതിനാല്‍ ഇന്നിനി മറ്റു സിനിമക്കു സാധ്യതയില്ലായിരുന്നുവെന്നു ഞാന്‍ തിരിച്ചറിയേണ്ടതായിരുന്നു..

(അവസാനിക്കുന്നില്ല..)

ഫിലിം ഫെസ്റ്റിവല്‍ 2010 - രണ്ടാം ഭാഗം

2010 ഡിസംബര്‍ 15

ഇന്നലെ രാത്രി 11 മണിക്കു റൂമില്‍ എത്തിയതിനു ശേഷം ഇന്നു കാണേണ്ട സിനിമകള്‍ തിരഞ്ഞെടുത്തു..

ഒരേ സമയം 10 തിയേറ്ററിലാണെന്നു ഇന്നലെ പറഞ്ഞല്ലോ.. പിന്നെ ഓഫീസ് സമയവും ക്രമീകരിച്ചു 3 എണ്ണം ഉറപ്പിച്ചു..

9:00 മണി Carlos Gaviria സംവിധാനം ചെയ്ത PORTRAITS IN A SEA OF LIES (കൊളംബിയ)

മണ്ണിടിച്ചിലില്‍ മുത്തച്ചന്‍ മരണപ്പെടുന്നതോടെ അവിടെ നിന്നും പലായനം ചെയ്യാന്‍ നിര്‍ബന്ധിയാകുന്ന (ഒരു കണക്കിനു മുത്തശ്ശന്റെ രോഷത്തില്‍ നിന്നും കുറ്റപ്പെടുത്തലില്‍ നിന്നുമുള്ള രക്ഷപ്പെടല്‍) മരീന എന്ന യുവതി. അവളുടെ കൂടെ അവളുടെ കസിന്‍ ജെയ്റോയുണ്ട്. അവന്‍ ഫോട്ടോഗ്രാഫറാണ്. യാത്ര ഒരു പഴയ കാറില്‍.. യാത്രയുടെ ലക്ഷ്യം അവര്‍ക്കു ഉപേക്ഷിച്ചു പോരേണ്ടിവന്ന സ്വദേശമാണ്. അവരുടെ വീടും സ്ഥലവും സ്വപ്നങ്ങളും എല്ലാം അവിടെയാണ്. യാത്രയുടെ ഘട്ടങ്ങളില്‍ കൊളംബിയയുടെ വര്‍ത്തമാനകാല സ്ഥിതി അനാവരണം ചെയ്യപ്പെടുന്നുണ്ട്.. അശാന്തമായ രാഷ്ട്രീയാവസ്ഥ, അരാജകാവസ്ഥ, ഏറ്റുമുട്ടലുകള്‍... സിനിമയുടെ അര്‍ദ്ധഭാഗം വരെ മരീന മൂകയാണെന്നു തോന്നിപ്പോകുന്ന മൗനം. അതുപോലും പല സന്ദര്‍ഭങ്ങളിലും വാചാലമാണ്. ഏറെ പ്രതീക്ഷയോടെ കാണുന്ന കസിന്റെ വഴിവിട്ട ബന്ധങ്ങളില്‍ അവള്‍ അസ്വസ്ഥയാകുന്നതറിയാന്‍ സംഭാഷണത്തിന്റെ അനിവാര്യതയില്ലെന്നു ഈ ചിത്രം തെളിയിക്കുന്നു. യാത്രക്കിടയില്‍ പല തവണ അവളോടു കാണിക്കുന്ന അടുപ്പം പോലും അവള്‍ ഗൗനിക്കുന്നില്ല. ഒരു ഘട്ടത്തില്‍ അവന്റെ മുഖത്തേക്കു കണ്ണുകള്‍ ഉയര്‍ത്തി നോക്കാന്‍ പറയുന്നുണ്ട്. അവര്‍ സ്വന്തം ഗ്രാമത്തില്‍ എത്തുകയും സ്വന്തം ഭൂമി വീണ്ടെടുക്കുകയെന്ന അവരുടെ ആഗമനലക്ഷ്യം മനസ്സിലാക്കിയ അവിടെയുള്ള ഗുണ്ടാസംഘം അവരെ തട്ടിക്കൊണ്ടുപോവുന്നു. അവരുടെ പിടിയില്‍ നിന്നു രക്ഷപ്പെടുന്നതിനിടെ ജെയ്റോയ്ക്കു വെടിയേല്‍ക്കുന്നു. കുടുംബസ്വത്തിന്റെ ആധാരം മുത്തശ്ശന്‍ മണ്ണില്‍ കുഴിച്ചിട്ടത് മരീന കണ്ടെത്തുന്നു. കൃത്യമായ ചികിത്സ ലഭിക്കാതെ ജെയ്റോ മരണപ്പെടുന്നു. അതുവരെ അവനെ മാറ്റി നിര്‍ത്തിയ മരീനക്കു അവന്റെ നഷ്ടം ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥ ബോധ്യമാക്കുന്നതായിരുന്നു അവനെ പുണര്‍ന്നുകൊണ്ടുള്ള അവളുടെ കരച്ചില്‍. കടലിന്റെ മാറില്‍കിടന്നു മരിക്കുകയെന്ന അവന്റെ അവസാന ആഗ്രഹവും മരീന സാധിച്ചുകൊടുക്കുന്നു..

ഈ യാത്രയുടെ ഓരോ ഘട്ടത്തിലും മരീന നേരിടുന്ന/കാണുന്ന സംഭവങ്ങള്‍ ഓരോന്നും അവളെ വേട്ടയാടുന്ന ഭൂതകാലത്തിലേക്കുള്ള പാലങ്ങളായിരുന്നു. ഭൂതകാലത്തിലെ ദുരന്തങ്ങള്‍ അനാവരണം ചെയ്യപ്പെടുന്ന ചിത്രസന്നിവേശ രീതി പുതുമയല്ലെങ്കിലും ആസ്വദകരമാണ്. അച്ഛനും അമ്മയും എല്ലാം കൊല്ലപ്പെടുന്നതിനു മൂകസാക്ഷിയായ മരീന മൂകയായില്ലല്ലോയെന്നു സമാധാനിക്കാം..

(ഈ സിനിമ കണ്ടത് സംവിധായകന്‍ കാര്‍ലോസ് ഗവീരിയയുടെ തൊട്ടടുത്ത സീറ്റിലിരുന്നായിരുന്നുവെന്നതും ഒരു സവിശേഷത)

10:30നു തീര്‍ന്നതോടെ ഓഫീസിന്റെ തിരക്കിലേക്കു വീണ്ടും..

ഇനി 6:00 മണി വരെ കാത്തിരിക്കുക.. അടുത്തത് അപര്‍ണ്ണ സെന്‍ സംവിധാനം ചെയ്ത "ജാപ്പനീസ് വൈഫ്"..

(അവസാനിക്കുന്നില്ല..)

മരീന ജയ്റോമിനെ കടലില്‍ കൊണ്ടുവന്ന് ഒഴുക്കിയതിനു ശേഷം.. (അവസാനരംഗം)

Monday, December 20, 2010

ഫിലിം ഫെസ്റ്റിവല്‍ 2010 - ഒന്നാം ഭാഗം

2010 ഡിസംബര്‍ 14...

തിരുവനന്തപുരത്ത് കാലുകുത്തി..

ഫിലിം ഫെസ്റ്റിവല്‍ സിനിമകള്‍ കാണാന്‍ വല്ലാത്ത മോഹമാണ്.. അതുകൊണ്ടു തന്നെ വളരെ മുന്‍കൂട്ടി പ്രതിനിധിയായി രജിസ്റ്റര്‍ ചെയ്യാറുണ്ട്.. ഇത്തവണയും പതിവു തെറ്റിച്ചില്ല. പക്ഷേ തിരുവനന്തപുരത്തായിട്ടും ഉദ്ഘാടന ചിത്രം "പ്ലീസ് ഡോണ്ട് ഡിസ്റ്റര്‍ബ്" (ഇറാന്‍) കാണാനായില്ലയെന്നത് വല്ലാത്ത സങ്കടം ആയി.. തിരക്കുപിടിച്ച ജോലിക്കിടയില്‍ ഒരു ഇടവേള ലഭിച്ചില്ല. 10 തിയേറ്ററുകളില്‍ 5 ഷോ വീതം 50 സിനിമകള്‍ ഒരു ദിവസം ഉണ്ട്.. ഇതില്‍ തിരഞ്ഞെടുപ്പ് ആണ് പ്രശ്നം.. 50ല്‍ നിന്നു 5 എണ്ണം..

നാട്ടില്‍ പോയതിനാല്‍ ശനി,ഞായര്‍,തിങ്കള്‍ തീര്‍ത്തും നഷ്ടമായി.. പിന്നീട് 14 നാണ് അവസരം ലഭിച്ചത്.. തിരക്കിനിടയില്‍ വൈകിട്ടുള്ള രണ്ടെണ്ണം കണ്ടു.. Diego Fried സംവിധാനം ചെയ്ത അര്‍ജന്റീന ചിത്രം Wine, Belma Bas സാക്ഷാത്കരിച്ച ടര്‍ക്കിഷ് ഫിലിം Zephyr.. രണ്ടും മത്സരവിഭാഗത്തിലുള്ള സിനിമകള്‍..

6.00 PM.. 'വൈന്‍'

ഒരാണും പെണ്ണും തമ്മിലുള്ള ഏറ്റുമുട്ടലും സന്ധി ചെയ്യലും, ബന്ധങ്ങളിലേയും സങ്കല്പങ്ങളിലേയും വിശദാംശങ്ങളുടെ വൈരുദ്ധ്യങ്ങള്‍, കുറഞ്ഞ സംഭാഷണത്തെ മറികടക്കുന്ന ഭാവാഭിനയം, ഒറ്റമുറിയെ ആസ്പദമാക്കിയുള്ള രംഗസജ്ജീകരണം,, പ്രണയത്തിന്റെ സാധ്യതകള്‍ക്കും അസാധ്യതകള്‍ക്കും ഇടയിലെ വ്യതിയാനങ്ങള്‍.. വ്യാകരണങ്ങളില്‍ നിന്നു പുറത്തു ചാടിയ ക്യാമറ വിന്യാസങ്ങള്‍.. ഇതൊക്കെയാണ് അതില്‍ കണ്ടെത്താവുന്നത്.. പക്ഷേ അവതരണത്തിലെ വ്യത്യസ്തത ആസ്വാദനത്തില്‍ എവിടെയോ നഷ്ടപ്പെടുന്നു.. ശരാശരി നിലവാരത്തിലേക്ക് എത്തിയില്ലെന്ന് എന്റെ നിരീക്ഷണം..

7:30 PM

സിനിമയ്ക്കു ശേഷം വീണ്ടും ഓഫീസില്‍..

9:00 PM.. 'സഫീര്‍'

(Zephyr with her Grandma & മദര്‍)

വലിയ പ്രതീക്ഷയോടെ അമ്മയെ കാത്തിരിക്കുന്ന സഫീര്‍ എന്ന കൗമാരക്കാരിയുടെ മാനസിക വിഹ്വലതകള്‍ വളരെ സുന്ദരമായും ശക്തമായും ആവിഷ്കരിച്ചിട്ടുണ്ട്..

(Zephyr & മദര്‍)

മാതൃസാമീപ്യത്തിനായുള്ള അവളുടെ അടങ്ങാത്ത മോഹം, ചുറ്റുപാടുകളില്‍ നിന്നും സൗഹൃദങ്ങളില്‍ നിന്നും വിട്ടു നില്ക്കാന്‍ പ്രേരിപ്പിക്കുന്നു.. പങ്കുവയ്ക്കപ്പെടാനാവാത്ത വേദനകള്‍ അവളുടെ മനസ്സിനെ വല്ലാത്തൊരു അവസ്ഥയിലേക്കു എത്തിക്കുന്നുണ്ട്.. അവള്‍ക്കു അമ്മയെ കിട്ടുമ്പോള്‍ അടുത്ത വീട്ടിലെ പശുക്കിടാവിനു അമ്മയെ നഷ്ടപ്പെടുന്നു.. അവള്‍ കൂടി അതിനു കാരണക്കാരിയാകുന്നു. ആക്റ്റിവിസ്റ്റ് ആയ അമ്മ വിദൂരദേശത്തേക്കു പോകാന്‍ തീരുമാനിച്ചപ്പോള്‍ അവളുടെ സന്തോഷവും നിയത്രണവും നഷ്ടപ്പെടുന്നു.. അവളുടെ കയ്യബദ്ധംഅമ്മയെ എന്നെന്നേക്കുമായി നഷ്ടപ്പെടുത്തുകയാണ്.. ചലനമറ്റ അമ്മയുടെ ശരീരത്തിനടുത്ത്, മുന്‍പ് കാണാതായ പശുവിനെ കണ്ടുമുട്ടുന്ന രംഗത്തോടെ സിനിമ അവസാനിക്കുന്നു..

ഒരു പക്ഷേ നഷ്ടപ്പെട്ട അമ്മയേക്കാള്‍ അവള്‍ക്കു കുടിക്കാനുള്ള പാല്‍ നല്കിക്കൊണ്ടിരുന്ന ആ പശുവായിരിക്കാം അവളുടെ ജീവിതത്തില്‍ അനിവാര്യം എന്നതിലൂടെ അമ്മയെന്ന ബിംബം ഉടയുകയാവാം..

എന്തായാലും തൃപ്തി നല്കുന്ന സിനിമ..

(Zephyr & Grandma)

(അവസാനിക്കുന്നില്ല..)