Monday, May 31, 2010

ഇറാന്‍ സിനിമയിലെ സ്ത്രീസാന്നിധ്യം..

എം.എ.ലത്തീഫ്

സ്ത്രീ-പുരുഷ സമത്വം സാമൂഹ്യഘടനയുടെ ആധാരശിലകളിലൊന്നായി കാണുന്ന ആധുനിക സമൂഹം ചലചിത്രരംഗത്തേക്കു എത്ര വനിതാപ്രതിഭകളെ സംഭാവന ചെയ്തു എന്നു പരിശോധിക്കുമ്പോഴാണ് പുരുഷമേധാവിത്വം അചഞ്ചലമായി വാഴുന്ന മതാധിഷ്ഠിത ഇറാനിയന്‍ സമൂഹത്തില്‍ നിന്നു ആചാര്യസ്ഥാനത്തേക്കുയര്‍ന്ന ഇറാനിയന്‍ വനിതാസംവിധായകരുടെ ചരിത്രപരമായ പ്രാധാന്യം നമുക്കു ബോധ്യമാവുന്നത്. ലൈംഗികതയുടെ അതിപ്രസരവും അക്രമങ്ങളും കുത്തിനിറച്ച ജീവനില്ലാത്ത ഹോളിവുഢ് സിനിമകളുടേയും കാല്പനികപ്രണയത്തിന്റെ നിഴലില്‍ നിന്നു പുറത്തു ചാടാനാവാത്ത ബോളിവുഢിന്റേയും ചരിത്രത്തില്‍ കാണാനാവാത്ത സവിശേഷത വിപ്ലവാനന്തര ഇറാനില്‍ സിനിമാരംഗത്തു ദൃശ്യമായിട്ടുണ്ട്. പല അറേബ്യന്‍ നാടുകളുമായി താരതമ്യം ചെയ്താല്‍ കടുത്ത യാഥാസ്ഥികത്വം നിലനില്‍ക്കുന്ന ഇറാനില്‍ സ്ത്രീകളുടെ ഇടം അത്യുന്നതിയിലാണെന്ന അഭിപ്രായമില്ല. എങ്കിലും സാംസ്കാരിക മണ്ഡലങ്ങളില്‍ (പ്രത്യേകിചും സിനിമാരംഗത്ത്) വിശാലമായ പ്രവര്‍ത്തനസാധ്യതകള്‍ അവര്‍ ഒരുക്കിയെടുത്തിരുന്നുവെന്നതു വസ്തുതയാണ്. അതുകൊണ്ടുതന്നെ ഇറാനിയന്‍ സിനിമയെക്കുറിച്ചു പ്രതിപാദിക്കുമ്പോള്‍ തഹ്മിന അര്‍ദക്കനി, രഖ്ഷാന്‍ ബനീ‍ ഇത്തിമാദ്, പുരന്‍ ദിരഖ് ഷാന്ദെ തുടങ്ങിയ വനിതാസംവിധായകരെ ഒഴിവാക്കാനാവില്ല. പുത്തന്‍ തലമുറയിലെ തഹ്മിന മിലാനി, സമീറ മഖ്മല്‍ബാഫ്, ഹനാ മഖ്മല്‍ബാഫ്, മാനിയ അക്ബാരി എന്നിവര്‍ ഈ ഗണത്തില്‍ സ്ഥനം നേടിക്കഴിഞ്ഞു..
ഇറാനിലെ സെന്‍സര്‍ഷിപ്പ് അംഗീകരിക്കാനാവാത്തവിധം കഠിനമാണെങ്കിലും സര്‍ക്കാരിന്റെ ഈ കടും പിടുത്തം ചലച്ചിത്രപ്രവര്‍ത്തകരെ പുതിയ ആവിഷ്കാരസാധ്യതകള്‍ കണ്ടെത്തുന്നതിനും വൈവിധ്യമാര്‍ന്ന ഭാവനകള്‍ മെനയുന്നതിനും നിര്‍ബന്ധിതരാക്കുന്നു. ഇതൊരു വിരോധാഭാസമാണെങ്കിലും പരിമിതമായ ഈ തലം പരമാവധി അവര്‍ ഉപയുക്തമാക്കുന്നുണ്ട്. സര്‍ക്കാര്‍ അംഗീകരിച്ച തിരക്കഥകള്‍ മാത്രമാണു സിനിമയാക്കാന്‍ അനുവാദമുള്ളതെന്നതില്‍ നിന്നും ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ കടിഞ്ഞാണുകള്‍ ബോധ്യമാവും. ഇത്തരം പ്രതിബന്ധങ്ങളെ മറികടന്നു ഇറാനിലെ വനിതകള്‍ സാക്ഷാത്കരിച്ച സിനിമകള്‍ ലോകസിനിമാവേദികളില്‍ സമ്മാനിതമാവുകയും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍ ഇത്തരം പ്രതിബന്ധങ്ങളൊന്നുമില്ലാത്ത ഇന്ത്യന്‍ സംവിധായകരിലെ വനിതാപ്രാതിനിധ്യം താരതമ്യം ചെയ്യേണ്ടതാണ്. അപര്‍ണാസെന്‍ (36 ചൌരംഗിലൈന്‍, മിസ്റ്റര്‍&മിസ്സിസ് അയ്യര്‍), ദീപാ മേത്ത (ഫയര്‍, വാട്ടര്‍. എര്‍ത്ത്), മീരാ നയ്യാര്‍ (സലാം ബോംബെ, മണ്‍സൂണ്‍ വെഡ്ഡിംഗ്) എന്നിവരില്‍ ഒതുങ്ങുകയാണ്. ഈ സംവിധായകരുടെ പ്രമേയങ്ങളേക്കാള്‍ ശക്തമായ ആശയങ്ങളും സങ്കല്പങ്ങളും ഇറാനിലെ വനിതാപ്രതിഭകള്‍ പ്രേക്ഷകര്ര്കു നല്‍കിയിട്ടുണ്ട്. പ്രധാനമായും സ്ത്രീപക്ഷ ആശയമുള്ള രചനകള്‍ ഒരു പുരുഷമേധാവിത്വ മതാധിഷ്ഠിത സമൂഹത്തിലെ കര്‍ക്കശസെന്‍സര്‍ഷിപ്പുകളെ അതിജീവിച്ചു പുറത്തു വരുന്നുവെന്നതു ആശ്ചര്യകരമണ്..
സ്ത്രീ-പുരുഷ ബന്ധങ്ങളിലെ വിമര്‍ശനാത്മകവശങ്ങള്‍ സ്ത്രീപക്ഷകാഴ്ചയിലൂടെ (പ്രത്യക്ഷ സംവേദനത്തിലൂടെയല്ലെങ്കിലും) നമുക്കു മുന്നില്‍ അവതരിപ്പിച്ച പ്രധാനിയാ‍യ സിനിമാപ്രവര്‍ത്തകയാണു റഖ്ഷാന്‍ ബനീ ഇത്തിമാദ്. കാനറി യെല്ലോ (1989), ഫോറിന്‍ കറന്‍സി (1990), നര്‍ഗീസ് (1992),ദി ബ്ലൂ വെയ്ല്ഡ് (1995) എന്നിവ ഇതിനു സാക്ഷ്യമാണ്. സ്ത്രീകളെ മാത്രം ബാ‍ധിക്കുന്ന വിഭിന്നങ്ങളായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടിരിക്കുന്ന പുരന്‍ ദിരഖ് ഷാന്ദെയുടെ മ്യൂട്ട് കോണ്ട്രാക്റ്റ് (1986), ലിറ്റില്‍ ബോണ്ട് ഓഫ് ഹാപ്പിനെസ് (1988), പാസിംഗ് ത്രു ദ് മിസ്റ്റ് (1990), ലോസ്റ്റ് ടൈം (1990) എന്നിവ ശ്രദ്ധേയമായ സൃഷ്ടികളാണ്. സ്ത്രീപ്രശ്നങ്ങള്‍ക്കൊപ്പം സാമൂഹ്യയാഥാര്‍ത്ഥ്യങ്ങള്‍ കൂട്ടിയിണക്കി, അധികാരി വര്‍ഗ്ഗത്തിനും മൂക്കുകയറിടുന്നവര്‍ക്കും നേരെ വിരല്‍ ചൂണ്ടാനും മേധാവിത്വങ്ങള്‍ക്കെതിരെ കലഹിക്കാനും തഹ്മിന മിലാനി തെരഞ്ഞെടുത്ത പരോക്ഷമാര്‍ഗ്ഗമാണു സിനിമ. ടൂ വിമന്‍ എന്ന ആദ്യ സിനിമ തന്നെ നിലനില്‍ക്കുന്ന പുരുഷമേധാവിത്വത്തേയും മതമേധാവിത്വത്തേയും ചോദ്യം ചെയ്യുന്നതായിരുന്നു. നിനക്കു അയാള്‍ ഭക്ഷണം തരുന്നില്ലേ, വസ്ത്രം തരുന്നില്ലേ, സംരക്ഷണം തരുന്നില്ലേ, അയാള്‍ മദ്യപിക്കുകയോ വ്യഭിചരിക്കുകയോ ചെയ്യുന്നില്ലല്ലോ എന്ന മതമേധാവികളുടെ ചോദ്യത്തിനു “ ഞാനൊരു മനുഷ്യജീവി കൂടിയാണ്” എന്ന പെണ്ണിന്റെ മറുപടിയില്‍ ഒട്ടേറെ ഉത്തരങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതില്‍കൂടുതല്‍ സുവ്യക്തതയോടെ അവതരിപ്പിക്കാന്‍ മനസ്സുണ്ടായാലും സെന്‍സര്‍ബോര്‍ഡിന്റെ കത്രിക അനുവദിക്കില്ലെന്ന യാഥാര്‍ത്ഥ്യം നാം ഉള്‍ക്കൊള്ളണം. അവരുടെ രണ്ടാമത്തെ സിനിമ ഇറാന്‍ വിപ്ലവത്തിലെ ചില ഏടുകള്‍ വ്യത്യസ്ത വീക്ഷണകോണില്‍ ദര്‍ശിക്കുന്നതായിരുന്നു. ഇറാനിയന്‍ വിപ്ലവപോരാട്ടങ്ങളില്‍ ഇസ്ലാമിസ്റ്റുകളുടെ കൂടെ തോളോടുതോള്‍ ചേര്‍ന്നു ജീവന്‍ ബലിയര്‍പ്പിച്ച ബുദ്ധിജീവികളേയും കമ്മ്യൂണിസ്റ്റുകളേയും ഇസ്ലാമികഭരണകൂടം രേഖകളില്‍നിന്നു ബോധപൂര്‍വ്വം തിരസ്കരിച്ചുവെങ്കിലും അവരുടെ സംഭാവന ചരിത്രത്തിനു മറക്കനാവില്ല. ലോകത്തിനു മുന്നില്‍ തുറന്ന പുസ്തകമായി നിലനില്‍കുന്ന അത്തരം ചരിത്രസത്യങ്ങളെ എത്ര തന്നെ മൂടിവെച്ചാലും അതിന്റെ പ്രകാശകിരണങ്ങള്‍ ജ്വലിക്കാതിരിക്കില്ല. ‘ഹിഢണ്‍ ഹാഫ്’ എന്ന തന്റെ സിനിമയിലൂടെ തിരക്കഥാ പരിശോധനയേയും അതിജീവിച്ചു, ‘രാജ്യത്തിനു വേണ്ടി പോരാടിയ കമ്മ്യൂണിസ്റ്റുകളും ബുദ്ധിജീവികളും ഇന്നെവിടെപ്പോയി’ എന്ന ചോദ്യമുയര്‍ത്തിയതിനു തഹ്മിനയെ കുറ്റവാളിയാക്കി. ഹിഢണ്‍ ഹാഫ് എന്ന നാമകരണത്തിലൂടെ ചരിത്രത്തിന്റെ പകുതി ഒളിപ്പിച്ചതിനെയാണ് അവര്‍ സൂചിപ്പിച്ചത്. രാജ്യദ്രോഹക്കുറ്റം ചുമത്തി വധശിക്ഷയാണു ഭരണകൂടം അവര്‍ക്കു വിധിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുയര്‍ന്ന അതിശക്തമായ പ്രതിഷേധത്തെ തുടര്‍ന്നു ശിക്ഷ നാടുകടത്തലായി ചുരുങ്ങി. ഇത്തരം മതിലുകള്‍ ചാടിക്കടക്കാനുള്ള മനോബലം ഇല്ലാത്തതുകൊണ്ടാവാം പരിയാ റിസ്വാനാ സബൂക്കിയെപ്പോലുള്ള വനിതാനിര്‍മ്മാതാക്കള്‍ വിദേശരാജ്യങ്ങളില്‍ വെച്ചു ഇറാന്‍ സിനിമ ചിട്ടപ്പെടുത്തുന്നത്.
ഒരു കുടുംബത്തില്‍ നിന്നു തന്നെ മൂന്നു വനിതാസംവിധായകര്‍ ഉണ്ടായിയെന്നതും അവരുടെ സൃഷ്ടികളെല്ലാം ലോകശ്രദ്ധ പിടിച്ചുപറ്റിയെന്നതും ഒരു ഇറാനിയന്‍ സവിശേഷത മാത്രമായിട്ടല്ല, മറിച്ചു ജനങ്ങളോടു ഏറ്റവും നന്നായി സംവദിക്കുന്ന സിനിമയെന്ന മാധ്യമത്തോടുള്ള ആ കുടുംബത്തിന്റെ പ്രതിബദ്ധതയാണ്. മൊഹ്സിന്‍ മഖ്മല്‍ബാഫ് എന്ന വിഖ്യാത ഇറാനിയന്‍ സംവിധായകന്റെ ഭാര്യ മാര്‍ഷിയേ മെഷ്കിനി, മൂത്തമകള്‍ സമീറ മഖ്മല്‍ബാഫ്, ഇളയമകള്‍ ഹാന മഖ്മല്‍ബാഫ് എന്നിവരാണവര്‍. മഖ്മല്‍ബാഫ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു ലഭിച്ച സാങ്കേതിക പരിജ്ഞാനത്തേക്കാള്‍ കൂടുതല്‍ പ്രയോജനപ്പെട്ടതു പിതാവിന്റെ സിനിമകളില്‍ പ്രവര്‍ത്തിച്ച അനുഭവജ്ഞാനം തന്നെയായിരുന്നു. ‘ദി ഡേ ഐ ബികേം എ വുമണ്‍’ എന്ന പ്രഥമ ചിത്രത്തിലൂടെ മെഷ്കിനി വിഷയമാക്കിയതും ഇറാനിലെ സ്ത്രീപദവി തന്നെയായിരുന്നു. ഒന്‍പതു വയസ്സായ ഒരു പെണ്‍കുട്ടി, ഒരു യുവതി, ഒരു വൃദ്ധ എന്നിങ്ങനെ മൂന്നു വിഭാഗത്തെ പ്രതിനിധീകരിച്ചുകൊണ്ടാണു അവര്‍ അതു പ്രതിഫലിപ്പിച്ചത്. മകള്‍ സമീറ പിതാവിന്റെ സിനിമയില്‍ (സൈക്ലിസ്റ്റ്) അഭിനയിച്ചുകൊണ്ടാണു രംഗത്തെത്തിയത്. പതിനെട്ടാം വയസ്സില്‍ ആദ്യസിനിമ ‘ദി ആപ്പിള്‍’. ഇരുപതാം വയസ്സില്‍ ചെയ്ത ‘ബ്ലാക്ക് ബോര്‍ഡ്’ കാന്‍ ഫെസ്റ്റിവലില്‍ അവാര്‍ഡു നേടി. കാനിലെ ഏറ്റവും പ്രായം കുറഞ്ഞ പുരസ്കാര ജേതാവെന്ന ഖ്യാതിയും നേടി. അനിയത്തി ഹാനയുടെ ആദ്യസിനിമ വെനീസ് ചലചിത്രമേളയില്‍ സമ്മാനിതമായി. പക്ഷേ, ആ മേളയിലെ സിനിമകള്‍ കാണാന്‍ പതിനാലികാരിയായിരുന്ന യുവസംവിധായികക്കു അനുവാദമുണ്ടായിരുന്നില്ല. 18 വയസു തികയാത്തവര്‍ക്കു ഫിലിം ഫെസ്റ്റിവലുകളില്‍ പ്രവേശനം അനുവദനീയമല്ല. അതിനു ശേഷം സംവിധാനം ചെയ്ത ബുദ്ധ കൊലാപ്സ്ഡ് ഔട്ട് ഓഫ് ഷെയിം, ഗ്രീന്‍ ഡെയ്സ് എന്നിവയും ലോകവേദികളില്‍ പുരസ്കാരങ്ങള്‍ നേടി.

ഇറാനിലെ പര്‍ദ്ദക്കുള്ളില്‍ നിന്നും ഇച്ഛാശക്തിയുള്ള, പ്രതിബന്ധങ്ങള്‍ തരണം ചെയ്യാന്‍ ആര്‍ജ്ജവമുള്ള, സാംസ്കാരികാവബോധമുള്ള, സാമൂഹ്യപ്രതിബദ്ധതയുള്ള മേല്‍ പരാമര്‍ശിക്കപ്പെട്ട വനിതകള്‍ സ്ത്രീപക്ഷചിന്തകള്‍ തന്മയത്വത്തോടെ പ്രായോഗികമായി ഫലപ്രാപ്തിയിലെത്തിച്ചവരാണ്. ആവിഷ്കാരപരിമിതികള്‍ക്കകത്തുനിന്നു ഉദിച്ചുവന്ന ഈ വനിതാപ്രതിഭകള്‍ സൂചകങ്ങള്‍ മാത്രം. അങ്ങിനെയെങ്കില്‍ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ വിശാലഭൂമിക നിലനില്‍കുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ വനിതാപ്രതിഭകളുടെ ദാരിദ്ര്യത്തിനു ഏതു ആധിപത്യത്തെയാണു നാം കുറ്റപ്പെടുത്തുക..? മൂന്നിലൊന്നു സംവരണം കൊണ്ടെങ്കിലും രംഗത്തിറങ്ങുവാന്‍ നിര്‍ബദ്ധരാവുന്നവരില്‍ ഒരു വിഭാഗമെങ്കിലും ഉയര്‍ന്നുവരുമെന്നു പ്രതീക്ഷിക്കാം.. അതിനും വനിതാസംവരണം യാഥാര്‍ത്ഥ്യമാവണം..

Thursday, May 27, 2010

നിഷ്പക്ഷതയുടെ പക്ഷം..

വിവിധ ലേഖനങ്ങളും ചാനല്‍ ചര്‍ച്ചകളും ഫേസ്ബുക്ക് ചര്‍ച്ചകളും കണ്ടപ്പോള്‍ കുറിക്കണമെന്നു തോന്നിയതാണ്.. വസ്തുതയേക്കാള്‍ കൂടുതല്‍ ആരോപണങ്ങള്‍ പര്‍വതീകരിക്കാന്‍ ശ്രമിക്കുന്നതിനാണു മാധ്യമങ്ങള്‍ക്കും ചില നിഷ്പക്ഷര്‍ക്കും താല്പര്യം..

നിഷ്പക്ഷരെന്നു ഉറക്കെ പറയുന്നവരെല്ലാം നന്നാക്കാന്‍ (ആക്രമിക്കാന്‍) ശ്രമിക്കുന്നതു സി.പി.എമ്മിനെയാണെന്നതു ഒരു വിരോധാഭാസമാവാം.. ഒരേ കാര്യത്തില്‍ ഇരട്ടത്താപ്പുനയമാണു അത്തരത്തിലുള്ളവര്‍ സ്വീകരിക്കുന്നതെന്നു കാണാനാവും.. ഒരു ഉദാഹരണം മാത്രം പറയാം.. അമിതാഭ് ബച്ചനെ കേരളത്തിലെ ടൂറിസം ബ്രാന്‍ഡ് അംബാസിഡറാക്കാനുള്ള ധാരണയില്‍ നിന്നു പിന്മാറിയ കേരള സര്‍ക്കാരിനെ (സി.പി.എമ്മിനെ) ചില മാധ്യമങ്ങള്‍ വേട്ടയാടിയ പോലെ ഫേസ്ബുക്കിലെ ചില സുഹൃത്തുക്കളും ഈ അവസരം സി.പി.എമ്മിനെ അടിക്കാനുള്ള വടിയായി ഉപയോഗിക്കാന്‍ ശ്രമിച്ചു. ഒരു സര്‍ക്കാരിനു ബച്ചനെ (അല്ലെങ്കില്‍ മറ്റാരെയെങ്കിലും) അംബാസിഡറാക്കി തീരുമാനിക്കാന്‍ അവകാശമുണ്ടെങ്കില്‍ ഒഴിവാക്കാനും അവകാശമുണ്ടാവില്ലേ..? അതു ഇത്രയും വിവാദമാക്കാന്‍ മാത്രമുള്ള ഒരു വിഷയമായിരുന്നോ..? വിവാദം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്ന ആരെല്ലാമോ ഇതിനു പിന്നില്‍ ഉണ്ട് എന്നു സംശയിക്കുന്നവരെ കുറ്റം പറയാനാവുമോ..? മുതിര്‍ന്ന നേതാവായ വാജ്പേയി പോലും കുറ്റപ്പെടുത്തിയ ഗുജറാത്ത് വംശഹത്യാ നായകനായ നരേന്ദ്രമോഡിയുടെ സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ പദവി സ്വീകരിച്ച ബച്ചനെ കേരളം ഒഴിവാക്കിയില്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു വിവാദവ്യവസായക്കാരുടെ ആക്രമണം.. നരേന്ദ്രമോദിയുടെ ഒരു കോടി രൂപയുടെ സാമ്പത്തികസഹായം രണ്ടാമതൊന്നാലോചിക്കാതെ നിരസിച്ച കവിതാ കര്‍ക്കരെ (മുംബൈ കലാപത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ഹേമന്ത് കര്‍ക്കരെയുടെ ഭാര്യ) കാണിച്ച നിശ്ശബ്ദ പ്രതിഷേധമെങ്കിലും ബച്ചന്‍ കാണിച്ചിരുന്നുവെങ്കില്‍ ചിത്രം മാറുമായിരുന്നു.. പിന്നെ ബച്ചനോടുള്ള ആദരവോ സ്നേഹമോ ആയിരുന്നില്ല മാധ്യമങ്ങളേയും “നിഷ്പക്ഷരേയും” നയിച്ചിരുന്നത്.. പകരം സി.പി.എമ്മിനെ ആക്രമിക്കാനുള്ള ഒരു സാധ്യത സൃഷ്ടിച്ചെടുക്കുകയായിരുന്നു.. അല്ലായിരുന്നെങ്കില്‍ അതേ ബച്ചനെ ഒഴിവാക്കിയ/ബഹിഷ്കരിച്ച മഹാരാഷ്ട്രാ സര്‍ക്കാരിനേയും ആക്രമിക്കുമായിരുന്നല്ലോ. ബച്ചന്റെ മകനെ ആഗോളതാപനവുമായി ബന്ധപ്പെട്ട പരിപാടിയുടെ അംബാസിഡറാക്കുകയും പിന്നീട് പരിപാടിയില്‍ നിന്നു ഒഴിവാക്കുകയും ചെയ്ത ഷീല ദീക്ഷിതിന്റെ ഡല്‍ഹി സര്‍ക്കാരിനേയും വിമര്‍ശിക്കേണ്ടതായിരുന്നില്ലേ.. അവിടെയൊന്നും സി.പി.എം അല്ലാത്തതുകൊണ്ടു ആക്രമണം ഉണ്ടായില്ല..(ഞാന്‍ കരുതുന്നത് കേരളത്തിലെ സര്‍ക്കാര്‍ ചെയ്തതു ശരിയാണെങ്കില്‍ മഹാരാഷ്ട്ര/ഡല്‍ഹി സര്‍ക്കാരുകള്‍ ചെയ്തതും ശരിയാണ്..തെറ്റാണെങ്കില്‍ എല്ലാവരുടേതും തെറ്റാണ്)

അതുകൊണ്ടാണു പറയുന്നത്.. നിഷ്പക്ഷതയുടെ മുഖംമൂടി അണിഞ്ഞ പല സുഹൃത്തുക്കളും ചാനല്‍ ജീവികളും ആക്രമിക്കുന്നതും കുറ്റം തേടി നടക്കുന്നതും സി.പി.എമ്മിനെതിരെ മാത്രമാകുമ്പോള്‍ അതു നിഷ്പക്ഷമല്ലല്ലോ.. അത്തരം വ്യക്തികള്‍ കൃത്യമായ പക്ഷമുണ്ടെന്നു സമ്മതിച്ചുകൊണ്ടു വിമര്‍ശിക്കുകയും ആക്രമിക്കുകയും ചെയ്യണമെന്നാണു ഞാന്‍ ആഗ്രഹിക്കുന്നത്.. നിഷ്പക്ഷരാണെങ്കില്‍ ഏതു പാര്‍ട്ടിക്കാരന്റേയും തെറ്റുകളെ വിമര്‍ശിക്കണം.. “മറ്റുള്ളവരുടെ തെറ്റുകളും ഞങ്ങള്‍ കാണുന്നുണ്ട്, പക്ഷെ ഞങ്ങള്‍ക്കു പ്രതീക്ഷ സി.പി.എമ്മിലായതുകൊണ്ടാണു അവരെ വിമര്‍ശിക്കുന്നത്” എന്നു പറയുന്നതു പക്ഷം ചേരുന്നതിന്റെ ആധുനികമുഖമെന്നു പറയേണ്ടി വരും..

അതുകൊണ്ടു തന്നെ നിഷ്പക്ഷരെന്ന ഗണത്തില്‍ ഉള്‍പ്പെടുത്താവുന്നവര്‍ മേല്‍ സൂചിപ്പിച്ചവരില്‍ പോലും വിരലിലെണ്ണാവുന്നവര്‍ മാ‍ത്രം.. ഭൂരിഭാഗം നിഷ്പക്ഷരും കൃത്യമായ പക്ഷമുള്ളവര്‍ തന്നെ..!!!! (എനിക്കു കൃത്യമായ പക്ഷമുണ്ട്..ഇടതുപക്ഷമാണത്..പക്ഷേ അതു അന്ധമായ പക്ഷമല്ല..വ്യക്തിപരമല്ല, ആശയപരമാണത്..)