Friday, March 19, 2010

പന്നിപ്പനിയും പരീക്ഷണമോ..?

ഫ്രഞ്ചു ഗ്രാമത്തില്‍ ഭ്രാന്ത് വിതച്ചത് സി.ഐ.എ പരീക്ഷണം

ന്യൂയോര്ക്: ശീത സമരകാലത്തു ഫ്രഞ്ച് ഗ്രാമത്തിലെ മുഴുവനാളുകള്ക്കും ഭ്രാന്തു പിടിപെട്ട ദുരൂഹ സംഭവത്തിനു പിന്നില്‍ യു.എസ് ചാര സംഘടനയായ സി.ഐ.എ ആണെന്നു വെളിപ്പെടുത്തല്‍. 1951ല്‍ ദക്ഷിണ ഫ്രാന്സിലെ പോണ്ട് സെയിന്റ് എസ്പിരിറ്റ് ഗ്രാമവാസികള്‍ താല്കാലിക ഭ്രാന്തിനു അടിപ്പെട്ട സംഭവത്തിലാണ് സി.ഐ.എയുടെ പങ്കു പുറത്തുവന്നത്.
യു.എസ് ഗവേഷകനും മാധ്യമ പ്രവര്ത്തകനുമായ ഹാംഗ് ആല്‍ബറെല്ലി ജൂനിയറാണ് നിരവധി സി.ഐ.എ രേഖകള്‍ പരിശോധിച്ചു ഇക്കാര്യം കണ്ടെത്തിയത്. മസ്തിഷ്ക പ്രവര്ത്തനത്തെ ബാധിക്കുന്ന എല്‍.എസ്.ഡി എന്ന മയക്കുമരുന്ന് റൊട്ടിയില്‍ കലര്ത്തി നടത്തിയ പരീക്ഷണമാണ് ഗ്രാമത്തെ ഭ്രാന്തിനു അടിമപ്പെടുത്തിയത്. ആല്‍ബറെല്ലിയുടെ 'എ ടെറിബിള്‍ മിസ്റ്റേക്: ദ മര്ഡര്‍ ഓഫ് ഫ്രാങ്ക് ഓല്സണ്‍ ആന്ഡ് ദ സി.ഐ.ഏസ് സീക്രട്ട് കോള്ഡ് വാര്‍ എക്സ്പെരിമെന്റ്സ്' [http://www.crimemagazine.com/olson.htm] എന്ന പുസ്തകത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. പത്തു വര്ഷത്തെ ഗവേഷണത്തെ തുടര്ന്നാണ് പുസ്തകം പുറത്തുവന്നത്.
ശീതസമര കാലത്തു മയക്കുമരുന്നുകള്‍ സൈനികായുധമാക്കുന്നതുമായി ബന്ധപ്പെട്ടു അമേരിക്കന്‍ സൈന്യവും സി.ഐ.എയും നടത്തിയ എം.കെ. അള്ട്രാ എന്ന രഹസ്യ പദ്ധതിയുടെ ഭാഗമായാണ് ഫ്രാന്സില്‍ പരീക്ഷണം നടന്നത്. ക്യാമ്പ് ഡെട്രിക് എന്ന യു.എസ് സൈനിക ലബോറട്ടറിയാണ് പ്രധാനമായും ഇത്തരം പരീക്ഷണങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയത്. ഹെറോയിന്‍, മെസ്കലൈന്‍, എല്.എസ്.ഡി. മോര്ഫിന്‍ തുടങ്ങിയ മയക്കുമരുന്നുകള്‍ എങ്ങനെ യുദ്ധത്തില്‍ ഉപയോഗിക്കാമെന്നതായിരുന്നു പ്രധാന വിഷയം. ഈ ലബോറട്ടറിയിലെ ബയോകെമിസ്റ്റായ ഫ്രാങ്ക് ഓസ്ലന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് ആല്‍ബറെല്ലി ഞെട്ടിക്കുന്ന വിവരങ്ങളിലേക്കു എത്തിപ്പെട്ടത്. ഫ്രഞ്ച് ഗ്രാമത്തിലെ രോഗ ബാധയുമായി ഫ്രാങ്കിന്റെ ആത്മഹത്യക്കു ബന്ധമുണ്ടെന്നായിരുന്നു ആല്‍ബറെല്ലിയുടെ ആദ്യ കണ്ടെത്തല്‍. രഹസ്യ മരുന്നു പരീക്ഷണത്തെക്കുറിച്ച വിവരങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്നു സി.ഐ.എ ഫ്രാങ്കിനെ കൊലപ്പെടുത്തുകയായിരുന്നെന്നു
പിന്നീടു കണ്ടെത്തി.
1951 ആഗസ്റ്റ് 16ലാണ് പോണ്ട് സെയിന്റ് എസ്പിരിറ്റ് ഗ്രാമത്തില്‍ ദുരൂഹ സംഭവങ്ങളുണ്ടായത്. 500ഓളം പേര് താമസിക്കുന്ന കൊച്ചു ഗ്രാമത്തിലെ മുഴുവന്‍ പേര്ക്കും അസാധാരണ മനോവിഭ്രാന്തി ഉണ്ടായി. ജനങ്ങള്‍ കൂട്ടത്തോടെ ഭ്രാന്തരായി. അയഥാര്ഥ കാഴ്ചകളും അനുഭവങ്ങളും ഗ്രാമീണരെ കൂട്ടത്തോടെ മനോരോഗ ആശുപത്രികളില്‍ എത്തിച്ചു. അഞ്ചു പേര്‍ ഭ്രാന്തു മൂലം മരിച്ചു. 50ഓളം പേര്‍ പൂര്ണമായും ഭ്രാന്തരായി.
രോഗബാധിതനായ ഒരാള്‍ മുങ്ങിമരിക്കാന്‍ ശ്രമിച്ചു. പാമ്പുകള്‍ തന്റെ വയര്‍ തിന്നുന്നുവെന്നു പറഞ്ഞായിരുന്നു ഇത്. ഒരു 11കാരന്‍ അമ്മൂമ്മയെ കൊല്ലാന്‍ ശ്രമിച്ചു. താനൊരു വിമാനമായി മാറിയെന്നു അലറി വിളിച്ചു ഒരാള്‍ രണ്ടു നില കെട്ടിടത്തില്‍ നിന്നു ചാടി. ഹൃദയം കാലുകള്ക്കിടയില്‍ കുടുങ്ങിയെന്നു പറഞ്ഞാണ് ഒരാള്‍ ഡോക്ടറെ കാണാനെത്തിയത്. 'ഹൃദയം' പഴയ സ്ഥാനത്തു വെച്ചു തരണമെന്നായിരുന്നു അയാളുടെ അഭ്യര്ഥന. നിരവധി പേര്‍ ഭ്രാന്തില്‍ നിന്നു കരകയറിയെങ്കിലും പലരും പൂര്ണ ഉന്മാദികളായി മാറി.
ഗ്രാമത്തിലെ ബേക്കറിയില്‍ നിന്നു വാങ്ങിയ റൊട്ടി കഴിച്ചതിനെ തുടര്ന്നാണ് അസുഖമെന്നായിരുന്നു പതിറ്റാണ്ടുകളായുള്ള ധാരണ. രസം (മെര്ക്കുറി) കലര്ന്ന റൊട്ടി കഴിച്ചവര്ക്കാണ് ഉന്മാദം പിടിപെട്ടതെന്നായിരുന്നു പഠനങ്ങളില്‍ തെളിഞ്ഞത്. രാസവളങ്ങളുടെ അമിത ഉപയോഗമാണ് ഇതിനു വഴിവെച്ചതെന്നു ചില ശാസ്ത്രജ്ഞര്‍ കണ്ടെത്തി. 'ശപിക്കപ്പെട്ട റൊട്ടി' രോഗമെന്നാണ് ഈ അവസ്ഥയെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിച്ചത്. മാധ്യമങ്ങളില്‍ ചൂടുള്ള വാര്ത്തയായിരുന്നു ഈ വിചിത്ര രോഗം. 'ടൈം' മാസികയുടെ കവര്‍ സ്റ്റോറിയായിരുന്നു ഇത്.
സംഭവം നടന്നു രണ്ടു വര്ഷത്തിനു ശേഷമാണ് യു.എസ് സൈന്യത്തിലെ ബയോ കെമിസ്റ്റായ ഫ്രാങ്ക് ഓസ്ലന്‍ മരിച്ചത്. 1975ന് ശേഷമാണ് ഇയാളുടെ മരണത്തെക്കുറിച്ച വിവരങ്ങള്‍ പുറത്തു വന്നത്. ആത്മഹത്യ എന്ന ഔദ്യോഗിക ഭാഷ്യം ഫ്രാങ്കിന്റെ കുടുംബാംഗങ്ങള്‍ ചോദ്യം ചെയ്തെങ്കിലും മറ്റു നടപടികള്‍ ഉണ്ടായിരുന്നില്ല. ഇയാളുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണമാണ് ചരിത്രകാരന്‍ കൂടിയായ ആല്‍ബറെല്ലിയെ ഫ്രഞ്ച് ഗ്രാമത്തിലെത്തിച്ചത്.
ഫ്രാങ്കിനെ സി.ഐ.എ വധിക്കുകയായിരുന്നെന്നാണ് ആല്‍ബറെല്ലി കണ്ടെത്തിയത്. സി.ഐ.എ രേഖകള്‍ ഉപയോഗിച്ചു നടത്തിയ അന്വേഷണത്തില്‍ ഇതിനുള്ള കാരണവും വെളിപ്പെട്ടു. ശാഠ്യക്കാരനും വഴക്കാളിയുമായ ഫ്രാങ്ക് യു.എസ് രഹസ്യ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടതായി ആല്‍ബറെല്ലി കണ്ടെത്തി. ഫ്രഞ്ച് ഗ്രാമത്തിലെ രോഗ ബാധക്കു പിന്നില്‍ തങ്ങളുടെ മരുന്നു പരീക്ഷണമാണെന്നു ഫ്രാങ്ക് പറഞ്ഞതായി അടുത്ത സുഹൃത്തുക്കള്‍ വെളിപ്പെടുത്തി. പരീക്ഷണ രഹസ്യങ്ങള്‍ പുറത്തു വിടില്ലെന്ന പ്രതിജ്ഞയുടെ ലംഘനമാണ് ഫ്രാങ്കിന്റെ കൊലപാതകത്തിനു കാരണമെന്നു അന്വേഷണത്തില്‍ തെളിഞ്ഞു.
സ്വിറ്റ്സര്‍ലാന്ഡിലെ സാന്റോസ് മരുന്നു കമ്പനിയാണ് യു.എസ് സൈന്യത്തിനും സി.ഐ.എക്കും പരീക്ഷണത്തിനു ആവശ്യമായ എല്‍.എസ്.ഡി മരുന്നുകള്‍ എത്തിച്ചു കൊടുത്തതെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. ഈ മയക്കുമരുന്നുകള്‍ പ്രത്യേക അളവില്‍ ആകാശത്തില്‍ തളിക്കുകയും ഭക്ഷ്യ വസ്തുക്കളില്‍ കലര്ത്തുകയുമായിരുന്നു. സി.ഐ.എ ഉദ്യോഗസ്ഥരും സാന്റോസ് കമ്പനിയുമായി നടത്തിയ ആശയ വിനിമയത്തിന്റെ രേഖകള്‍ ആല്‍ബറെല്ലി കണ്ടെത്തി. സാന്റോസും സി.ഐ.എയും ചേര്ന്നാണ് പരീക്ഷണം നടത്തിയതെന്നു ഈ രേഖകള്‍ വ്യക്തമാക്കുന്നു.

ക്യാമ്പ് ഡെട്രിക് ലബോറട്ടറി കേന്ദ്രമായി നടത്തിയ ഇത്തരം പരീക്ഷണങ്ങളെക്കുറിച്ചുള്ള വൈറ്റ്ഹൌസ് രേഖകളും ആല്‍ബറെല്ലി ഉദ്ധരിക്കുന്നുണ്ട്. സി.ഐ.എയുടെ പരീക്ഷണങ്ങള്‍ അന്വേഷിക്കുന്നതിനു 1975ല്‍ സര്ക്കാര്‍ രൂപം നല്കിയ റോക് ഫെല്ലര്‍ കമീഷനും ഇക്കാര്യം വെളിപ്പെടുത്തുന്നു. ഗ്രാമത്തില്‍ വിഷം കലര്ത്തുന്നതിനു സി.ഐ.എ രഹസ്യമായി നിയോഗിച്ച 15 ഫ്രഞ്ചുകാരുടെ പേരു വിവരങ്ങള്‍ റോക് ഫെല്ലര്‍ കമീഷന്റെ റിപ്പോര്ട്ടിലുണ്ട്. 1953 മുതല് 1965വരെ അമേരിക്കന്‍ സൈനികര്ക്കിടയിലും ഇത്തരം രഹസ്യ പരീക്ഷണങ്ങള്‍ സി.ഐ.എ നടത്തിയിരുന്നതായി പുസ്തകം വെളിപ്പെടുത്തുന്നു. സംഭവത്തെക്കുറിച്ചു അമേരിക്കയോടു ഫ്രാന്സ് വിശദീകരണം തേടിയതായി യു.എസ് മാധ്യമങ്ങള്‍ റിപ്പോര്ട്ട് ചെയ്തു.

Wednesday, March 3, 2010

HELL

കേവലം നാലു മിനുട്ടും നാല്പത്തിമൂന്നു സെക്കന്റും കൊണ്ടു പ്രേക്ഷകമനസില്‍ അസ്വസ്ഥത സൃഷ്ടിക്കാനുതകുന്ന ഒരു സിനിമ ഉണ്ടായെങ്കില്‍ അതു ദൃശ്യവത്കരിച്ച സംവിധായകന്‍ അഭിനന്ദനം അര്‍ഹിക്കുന്നു.. നന്ദലാല എന്ന സംവിധായകന്റെ നരകം (Hell) എന്ന ഷോര്‍ട്ട് ഫിലിം ഉദ്ദേശ്യലക്ഷ്യം കൈവരിച്ചുവെന്നു കാഴ്ചക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.. മലപ്പുറത്തെ രശ്മി ഫിലിം സൊസൈറ്റിയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഉദ്ഘാടന ചിത്രമായ “ട്രൂ നൂണി“നൊപ്പം “നരക“മെന്ന കൊച്ചുസിനിമയും പ്രദര്‍ശിപ്പിച്ചു..
ഒരു കത്തി മൂര്‍ച്ച കൂട്ടുന്ന ദൃശ്യത്തില്‍ നിന്നു ചലിച്ചു തുടങ്ങിയ ക്യാമറ പ്രേക്ഷകനെ തികച്ചും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി മുന്നോട്ടു നീങ്ങുകയാണ്.. സംഭാഷണമില്ലാത്തതിനാല്‍ എന്തു സംഭവിക്കുമെന്നു ഊഹിക്കാനുമാവാത്ത തലത്തിലേക്കു പ്രേക്ഷകനെ എത്തിക്കുന്നു.. കത്തിയെ പിന്തുടരുന്ന ക്യാമറ അറവുശാലയില്‍ എത്തുന്നതോടെ ആകാംക്ഷക്കു അര്‍ധവിരാമം ഉണ്ടാകും.. ചലനമറ്റ മാടുകളുടെ വിവിധ ദൃശ്യങ്ങള്‍ അധികപ്പറ്റായതുകൊണ്ടാകാം ക്യാമറ തട്ടിത്തടഞ്ഞു പോയതുപോലെ തോന്നി.. അവസാനം ക്യാമറ എത്തി നില്‍കുന്നതു കശാപ്പു ചെയ്ത മാടിന്റെ ഗര്‍ഭസ്തശിശുവിലേക്കാണ്.. ജീവിക്കാന്‍ അവസരം നിഷേധിക്കപ്പെട്ട ആ കുഞ്ഞിനെ
മാലിന്യങ്ങള്‍ക്കിടയില്‍ വലിച്ചെറിയപ്പെട്ട ദൃശ്യവും അതിനു ഒരു പൂമാല ചാര്‍ത്തുന്ന വികലാംഗനായ ഒരു യുവാവിനെയും കാണുന്നതിലൂടെ ഒരു പൂര്‍ണ്ണവിരാമത്തിലേക്കു മനസ്സിനെ കൊണ്ടെത്തിക്കാന്‍ സംവിധായകന്‍ നമ്മെ സമ്മതിക്കുകയില്ല.. ആ വികലാംഗനായ യുവാവ് വളരെ ദു:ഖത്തോടെ ക്യാമറയില്‍ നിന്നു അകന്നു അകന്നു പോകുകയാണ്.... പൂമാല ചാര്‍ത്തുന്ന ദൃശ്യവും നുറുങ്ങുന്ന മനസ്സുമായി നീങ്ങുന്ന വികലാംഗനേയും നേരില്‍ കാണാനിടയാവുന്ന അറവുകാരന്റെ മാനസികാവസ്ഥ എന്തെന്നു തിരിച്ചറിയാനാവാത്ത പ്രേക്ഷകനു തുടര്‍ന്നുള്ള കാഴ്ചകള്‍ അതൊരു മരവിപ്പായിരുന്നുവെന്നു ബോധ്യമാക്കിത്തരും.. മാംസത്തിനുവേണ്ടി കൊല്ലുന്ന മാടിന്റെ ഗര്‍ഭസ്തശിശുവിന്റെ ജീവിക്കാനുള്ള അവസരം ആര്‍ക്കു വേണ്ടി, എന്തിനു വേണ്ടി നിഷേധിച്ചു..?? ഈ ചോദ്യമായിരിക്കാം അറവുകാരനെ പുനര്‍ചിന്തക്കു വിധേയനാക്കിയത്.. അവസാന ദൃശ്യത്തില്‍ കത്തി അയാളുടെ കയ്യില്‍ നിന്നു ഊര്‍ന്നുവീഴുന്നതിലൂടെ (ഒരര്‍ത്ഥത്തില്‍ ഉപേക്ഷിക്കുന്നതിലൂടെ) ഇനി ഞാന്‍ ഈ ക്രൂരതക്കു തയ്യാറല്ലെന്നാണോ, അതോ കുറ്റബോധം വേട്ടയാടുന്ന തനിക്കു ഇനി ഈ തൊഴില്‍ സാധ്യമല്ലെന്നാണോ ഉദ്ദേശിച്ചതെന്നു കാഴ്ചക്കാരനു വിട്ടുതരുന്നു.. കത്തി അയാളുടെ അടയാളമായതുകൊണ്ടു കയ്യില്‍ ആദ്യാവസാനം ഉണ്ട് (ആ കത്തി ഒരു അറവുകാരനു യോജിച്ചതായി തോന്നുന്നില്ല)..ഇതിലെ ഭാഷ മൌനം ആയതുകൊണ്ടുതന്നെ ചിന്തകളെ തുറന്നു വിടാന്‍ ധാരാളം സാധ്യതയുണ്ട്.. അതു സംവേദനത്തിനു ഒരു പരിമിതിയായി തോന്നുന്നുമില്ല.. കോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന എത്രയോ സിനിമകള്‍ എട്ടു നിലയില്‍ പൊട്ടി പണം ചെലവഴിച്ചവന്‍ കുത്തുപാളയെടുത്താലും പ്രേക്ഷകനില്‍ എന്തെങ്കിലും സ്വാധീനം ചെലുത്താന്‍ അത്തരം സിനിമകള്‍ക്കു സാധിച്ചിരുന്നുവെങ്കില്‍ അങ്ങിനെയെങ്കിലും സമാധാനിക്കാമായിരുന്നു.. അവര്‍ക്കെല്ലാം ഒരു പാഠമാണു ഈ “നരകം”..

വല്ലാത്തൊരു അസ്വസ്ഥത സൃഷ്ടിക്കാന്‍ ആ കൊച്ചുസിനിമക്കായി എന്നതു ശ്രദ്ധേയമാണ്.. തിരുവനന്തപുരത്തെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു... ഇതിനു മുന്‍പ് ഞെട്ടിപ്പിച്ച കൊച്ചു സിനിമ “ഇന്‍സിഡന്റ് അറ്റ് ഔള്‍ ക്രീക് ബ്രിഡ്ജ്” ആയിരുന്നു.. അതിനുപോലും 23 മിനിറ്റ് ദൈര്‍ഘ്യം ഉണ്ട്..