Saturday, May 20, 2017

ബാഹുബലി 2 : ഉപസംഹാരമാണോ..?
എം.എ.ലത്തീഫ്

250 കോടി കൊണ്ട് നിർമ്മിച്ച 168 മിനുറ്റുള്ള ബാഹുബലി 2 ഇതെഴുതുമ്പോൾ 1227 കോടിയിലധികം പണം നേടിക്കഴിഞ്ഞു. ബാഹുബലി 2 ഈ സീരീസിലെ ഉപസംഹാരമാണെന്നാണ് (Conclusion) സിനിമയുടെ പേരിൽ നിന്നു മനസ്സിലാകുന്നത്. എന്നാൽ ഇതിന്റെ സാമ്പത്തിക വിജയവും കഥാന്ത്യത്തിലെ വാക്കുകളിലും വരികളിലും ഒളിഞ്ഞിരിക്കുന്ന സൂചനകളും ഇനിയും തുടർ ഭാഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ നിലനിർത്തിയിട്ടുണ്ട്. ഈ സിനിമയുടെ ഉള്ളടക്കമോ യുക്തിയോ ചരിത്രപരമായ വസ്തുതകളോ ഇഴകീറി പരിശോധിക്കാതെ കേവലമൊരു മുത്തശ്ശിക്കഥയായി മാത്രം മനസ്സിൽ കരുതി ആസ്വദിക്കാവുന്ന ഒരു ചിത്രം. അന്തർദേശീയതലത്തിൽ അറിയപ്പെടുന്ന സിനിമാ നിരൂപകൻ രാഘവേന്ദ്ര പറയുന്നത് ഇതൊരു അമർചിത്രകഥയുടെ സിനിമാരൂപമാണെന്നാണ്. ഗ്രാഫിക് സാധ്യതകളെയും കച്ചവട സാധ്യതകളേയും പരമാവധി ഉപയോഗിച്ച് സൃഷ്ടിച്ച ഒരു ബ്രഹ്മാണ്ഡ സിനിമ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതു കാണാൻ ജനം ഇടിച്ചു കയറി എന്നത് ശ്രദ്ധേയമാണ്. എല്ലാ കച്ചവട ചേരുവകളുമുള്ള ഈ ബിഗ്ബജറ്റ് സിനിമയുടെ സുനാമിയിൽ കുറഞ്ഞ ചെലവിലുള്ള മലയാളം ഉൾപ്പെടെയുള്ള നല്ല പ്രാദേശിക ഭാഷാ ചിത്രങ്ങൾ മുങ്ങിപ്പോയി. ഇതു ഗൗരവമായി പരിശോധിക്കപ്പെടേണ്ട വിഷയമാണ്.
ബാഹുബലി ഒന്നാം ഭാഗത്തിന്റെ തുടർച്ചയായി രാജാവിന്റെ വിശ്വസ്തനായ അടിമ കട്ടപ്പ (സത്യരാജ്) മഹേന്ദ്ര ബാഹുബലിയോട് (പ്രഭാസ്) അച്ഛനായ അമരേന്ദ്ര ബാഹുബലിയെ (പ്രഭാസ്) കുറിച്ച് പറഞ്ഞുകൊടുക്കുന്നതാണ് രണ്ടാം ഭാഗം. സീനിയർ ബാഹുബലിയെ കട്ടപ്പ കൊന്നത് എന്തിനായിരുന്നുവെന്നതായിരുന്നുവല്ലോ സിനിമയുടെ പ്രധാന രഹസ്യം. അതു തന്നെയായിരുന്നു സിനിമയുടെ പരസ്യവും. ഈ സിനിമയിൽ നീതിയുടേയും ധർമ്മത്തിന്റെയും ഭാഗത്തു നിൽക്കുന്ന നന്മയുടെ പ്രതീകങ്ങൾക്കൊപ്പം അധർമ്മത്തിന്റെയും ആക്രമണത്തിന്റേയും ഭാഗത്തു നിൽക്കുന്ന തിന്മയുടെ പ്രതീകങ്ങളും കഥാപാത്രങ്ങളാകുന്നുണ്ട്. കുതന്ത്രത്തിന്റെയും കൗശലത്തിന്റേയും പ്രതിരൂപമായ കഥാപാത്രത്തേയും കാണാം. വളർത്തുമകനായ അമരേന്ദ്ര ബാഹുബലിയെ മഹിഴ്മതി രാജ്യത്തിന്റെ രാജാവാക്കുകയും, സ്വന്തം മകനായ ബല്ലാൾ ദേവനെ (റാണ ദഗ്ഗുബട്ടി) സേനാപതിയാക്കുകയും ചെയ്ത രാജമാത ശിവഗാമിയുടെ (രമ്യ കൃഷ്ണൻ) തീരുമാനത്തിൽ ബല്ലായോടൊപ്പം അച്ഛൻ പിംഗൾ ദേവനും (നാസർ) അസംതൃപ്തനാണ്. തനിക്കു നഷ്ടപ്പെട്ട രാജപദവി മകനു ലഭ്യമാക്കാൻ ശ്രമിക്കുന്ന അച്ഛൻ രാജ്യഭരണം എങ്ങിനെയെങ്കിലും കൈപ്പിടിയിലാക്കാൻ നടത്തുന്ന കുതന്ത്രങ്ങളും കൗശലങ്ങളും ബാഹുബലിക്ക് ഉണ്ടാക്കുന്ന നഷ്ടങ്ങൾ, രാജമാതയ്ക്ക് ഉണ്ടാക്കുന്ന മന:സംഘർഷങ്ങൾ എന്നിവയാണ് സിനിമയുടെ കഥാപരിസരം.
അതുകൊണ്ടു തന്നെ നിരൂപകൻ രാഘവേന്ദ്രയുടെ വിശകലനത്തിൽ പറഞ്ഞ പല കാര്യങ്ങളും പ്രസക്തമാണ്. മഹാഭാരതത്തിലെ അർജ്ജുനനെപ്പോലെയുള്ള ബാഹുബലി, ദുര്യോധനന്റെ പ്രതിരൂപമായ ബല്ലാൾ ദേവ, ശകുനിയെ ഓർമ്മപ്പെടുത്തുന്ന ബല്ലാൾ ദേവന്റെ അച്ഛൻ പിംഗൾ ദേവൻ, ധർമ്മം പുലരണമെന്നാഗ്രഹിക്കുകയും, എന്നാൽ സ്വന്തം തീരുമാനങ്ങൾ നടപ്പിലാകണമെന്നും അംഗീകരിക്കപ്പെടണമെന്നും ഉള്ള അധികാരത്തിന്റെ വാശിയിൽ അധർമ്മത്തിലേക്ക് തെറ്റിദ്ധാരണയുടെ പേരിലാണെങ്കിലും എത്തിപ്പെടുന്ന രാജമാതാ ശിവഗാമി, സ്വന്തം മന:സ്സാക്ഷിക്കു അംഗീകരിക്കാനാവാത്തതാണെങ്കിലും രാജാവിന്റെ തീരുമാനം നടപ്പാക്കുകയെന്നത് തന്റെ കടമയായി കാണുന്ന രാജഭക്തിയുള്ള വിശ്വസ്തനായ അടിമ കട്ടപ്പ (സത്യരാജ്) എന്നിവരെല്ലാം കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയിട്ടുണ്ട്. അഭിനയത്തിൽ മികച്ചു നിൽക്കുന്നത് രമ്യാകൃഷ്ണന്റെ രാജമാത ശിവഗാമി തന്നെ.
നീതിക്കും ന്യായത്തിനും വേണ്ടി രാജമാതാവിന്റെ വിധികളെ പോലും എതിർക്കേണ്ടി വരുന്ന അമരേന്ദ്ര ബാഹുബലിക്കു തന്റെ പ്രണയ സാഫല്യത്തിനു വേണ്ടി രാജപദവി ഉപേക്ഷിക്കേണ്ടിവരുന്നു, പെണ്ണിന്റെ മാനം സംരക്ഷിക്കുന്നതിനു പെണ്ണിനോടൊപ്പം നിന്നു രാജാവിനെ വെല്ലുവിളിച്ചതിനു കൊട്ടാരത്തിൽ നിന്നു പോലും പുറത്താക്കപ്പെടുന്ന അവസ്ഥയിലെത്തുന്നുണ്ട്. ഒരു പെണ്ണിന്റെ മനസ്സിലുള്ള ആഗ്രഹം എന്താണെന്നറിയാതെ അവളുടെ മേൽ ഒരു തീരുമാനം അടിച്ചേല്പിക്കുന്നതു ശരിയാണോ എന്ന് രാജമാതാവിനോടുള്ള ചോദ്യവും, പെണ്ണിന്റെ മേൽ കൈവെച്ചവന്റെ വിരൽ ഛേദിക്കുകയല്ല വേണ്ടത്, തലയറുക്കുകയാണെന്നു പറഞ്ഞ് വിചാരണ സദസ്സിൽ സേനാതലവന്റെ തലയറുത്ത് രാജാവായ ബല്ലാൾ ദേവന്റെ നെറികേടിനെ ചോദ്യം ചെയ്യുന്നതും ഉൾപ്പെടെയുള്ള ചില രംഗങ്ങൾ സാധാരണ പ്രേക്ഷകനെ വളരെയധികം ആകർഷിക്കുന്നുവെന്നു തിയേറ്ററിലെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. ബല്ലാൾ ദേവന്റേയും അച്ഛന്റേയും കുതന്ത്രത്തിൽ തെറ്റിദ്ധരിക്കപ്പെട്ടു ബാഹുബലിയെ കൊല്ലണമെന്ന തീരുമാനമെടുത്ത രാജമാതാവിന്റെ ആജ്ഞ അടിമബോധം കടമയായി പരിണമിച്ച കട്ടപ്പ നിർവ്വഹിക്കുമ്പോഴും പ്രേക്ഷകനു കട്ടപ്പയുടെ നിസ്സഹായത ബോധ്യപ്പെടുന്ന വിധം സംവിധായകൻ രംഗം ചിട്ടപ്പെടുത്തി.
സിനിമയുടെ സാങ്കേതികത ഇന്നത്തെ കാലത്ത് പണത്തിന്റെ അളവിനനുസരിച്ചു വർദ്ധിപ്പിക്കാവുന്ന തരത്തിൽ വികാസം പ്രാപിച്ചിട്ടുണ്ട്. ഏരിയൽ ഷോട്ടുകളുടേയും ലോങ് ഷോട്ടുകളുടേയും സാധ്യതകൾ ദൃശ്യഭംഗിക്കായി ഉപയോഗിച്ചിരിക്കുന്നു. കയറിൽ തൂക്കി പറത്തുന്ന രംഗങ്ങൾ ഒന്നാം ഭാഗത്തിലെ പോലെ നന്നായില്ലെന്നു മാത്രമല്ല, പല ഭാഗങ്ങളിലും മുഴച്ചു നിൽക്കുകയും ചെയ്യുന്നു. എന്തായാലും സിനിമയെ ഗൗരവമായി സമീപിക്കാത്ത പ്രേക്ഷകർക്കും കുട്ടികൾക്കും ആസ്വാദ്യകരമാകും വിധം, അനീതിക്കും അക്രമത്തിനും ദുഷ്ടലാക്കുള്ള വില്ലന്മാർക്കും എതിരെ വിജയം വരിക്കുന്ന ധർമ്മിഷ്ടനായ നായക കഥാപാത്രമുള്ള ഒരു സാധാരണ സിനിമ. പ്രേംനസീർ, എം.ജി.ആർ, എൻ.ടി.രാമറാവു തുടങ്ങിയവരുടെ സിനിമകൾ കണ്ടിരുന്ന തലമുറ ഇത്തരം പ്രമേയങ്ങൾ കണ്ടു ശീലമുള്ളവരാണ്. അമർചിത്രകഥയും മുത്തശ്ശിക്കഥയും കേട്ടവരാണ്. ഇതൊന്നും കേൾക്കാത്ത അനുഭവിക്കാത്ത ഒരു തലമുറയ്ക്കു അവരുടെ കാലത്തെ സാങ്കേതിക വളർച്ചയുടെ സാധ്യതകളിലൂടെ രൂപപ്പെടുത്തിയ ഒരു സൃഷ്ടി കാണാൻ ലഭിച്ച അവസരം പരമാവധി ഉപയുക്തമാക്കി. അല്ലാതെ ഇതിലെ യുക്തിയോ യാഥാർത്ഥ്യബോധമോ ചരിത്രവസ്തുതകളോ അല്ല ഈ സാമ്പത്തികവിജയത്തിനാധാരം. കലാമൂല്യത്തിനുള്ള ഘടകങ്ങൾ തിരഞ്ഞാൽ നിരാശയാകും ഫലം. മലയാളത്തിലും തമിഴിലും തെലുങ്കിലും എല്ലാം ഒരു വാൾ കൊണ്ട് (ആയുധങ്ങൾ ഇല്ലാതെയും) നൂറു കണക്കിനു എതിരാളികളെ അയത്നലളിതമായി കൊലപ്പെടുത്തി വിജയശ്രീലാളിതനായി വരുന്ന അമാനുഷ നായകന്മാരെ മാത്രം അവതരിപ്പിച്ചിരുന്ന കാലം ഉണ്ടായിരുന്നു. അതുപോലൊരു പ്രമേയം നൂതന ഗ്രാഫിക് സാങ്കേതിക വിദ്യകൾ കൂട്ടിക്കലർത്തി കേവലാസ്വാദനത്തിനു മാത്രമായി ഉണ്ടാക്കിയ ഒരു സിനിമ നിർമ്മിച്ചവരുടെ ഉദ്ദേശ്യലക്ഷ്യം സാക്ഷാത്കരിച്ചു. ഒന്നാം ഭാഗത്തിനു ദേശീയ അവാർഡ് കിട്ടിയതുകൊണ്ട് രണ്ടാം ഭാഗത്തിനും ഒരു സാധ്യതയുണ്ട്..