Tuesday, June 8, 2010

വിലയില്ലാത്ത ജീവനുകള്‍..

വിലയില്ലാത്ത ജീവനുകള്‍...

ഇരുപതിനായിരത്തോളം പേര്‍ പിടഞ്ഞു മരിച്ച ഭോപാല്‍ ദുരന്തന്തില്‍ കുറ്റവാളികള്‍ ഉണ്ടെന്നു കോടതി കണ്ടെത്തി.. വാറന്‍ ആന്‍ഡേഴ്സണ്‍(ഒന്നാം പ്രതി) എന്ന പിടികിട്ടാപുള്ളി മാത്രം വിചാരണക്കു എത്തുകയോ സമന്‍സുകള്‍ക്കു പ്രതികരിക്കുകയോ ചെയ്തില്ല.. അദ്ദേഹത്തേയും 1984ല്‍ അറസ്റ്റ് ചെയ്തു ജയിലിലാക്കിയെങ്കിലും ജാമ്യം നല്‍കി വിട്ടു.. പിന്നീട് ഇന്ത്യയിലേക്കു വന്നില്ല.. യൂണിയണ്‍ കാര്‍ബൈഡിന്റെ അമേരിക്കന്‍ ആസ്ഥാനത്ത് അദ്ദേഹം ഉണ്ടായിരുന്നു.. 1992മുതല്‍ ഇന്ത്യയുടെ പിടികിട്ടാപ്പുള്ളിയായ ആന്‍ഡേഴ്സണ്‍ അമേരിക്കയില്‍ സുഖിച്ചു വിലസുകയായിരുന്നു.. 2003ല്‍ ഇന്ത്യ അദ്ദേഹത്തെ വിട്ടു തരണമെന്നു ആദ്യമായി അമേരിക്കയോടു ഔദ്യോഗികമാ‍യി ആവശ്യപ്പെട്ടെങ്കിലും അതു നിരസിക്കപ്പെട്ടു..

യൂണിയന്‍ കാര്‍ബൈഡിന്റെ മറ്റു പ്ലാന്റുകളെ അപേക്ഷിച്ചു ഭോപാലില്‍ ദുരന്തസാധ്യത കൂടുതലാണെന്നു ആരേക്കാളും നന്നായി ബോധ്യമുണ്ടായിരുന്ന വ്യക്തി ആന്‍ഡേഴ്സണ്‍ ആയിരുന്നു..കാരണങ്ങള്‍ പലതാണ്..
1. പരീക്ഷണം നടത്തി മേന്മ ഉറപ്പു വരുത്താത്ത സാങ്കേതികവിദ്യയാണു ഉപയോഗിച്ചത്
2. അപകടകരമായ രീതിയിലായിരുന്നു യന്ത്രസംവിധാനങ്ങളുടെ നിര്‍മ്മാണം
3. സുരക്ഷിതമല്ലാത്ത മേഖലയിലായിരുന്നു.. അതുകൊണ്ടുതന്നെ ചെറിയ പാകപ്പിഴപോലും സൃഷ്ടിക്കാന്‍ സാധ്യതയുള്ള അപകടത്തിന്റെ വ്യാപ്തി വലുതായിരുന്നു
4. സുരക്ഷാസംവിധാനങ്ങളോ ചോര്‍ച്ചയുണ്ടായാല്‍ തടയാനുള്ള സജ്ജീകരണങ്ങളോ ചെലവുചുരുക്കലിനു വേണ്ടി ഒരുക്കിയില്ല.. (ഇതു ആന്‍ഡേഴ്സണിന്റെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു..)
ഇതിനെല്ലാം കര്‍ബൈഡിന്റെ ഇന്ത്യന്‍ കമ്പനിക്കു കേവലം 5ലക്ഷം രൂപ പിഴ, പിന്നെ പലവകയായി 1750രൂപയും..!!!
അരുടെയെല്ലാമോ നിഷ്ക്രിയത്വം കൊണ്ടും ബോധപൂര്‍വ്വമായതോ അല്ലാത്തതോ ആയ അശ്രദ്ധ കൊണ്ടോ ഇരകള്‍ക്കു നീതി ലഭിച്ചില്ലയെന്നതു ഒരു വലിയ സത്യം.. (അതുകൊണ്ടാവാം “നീതി കുഴിച്ചുമൂടിയെന്നു” കേന്ദ്രനിയമമന്ത്രി വീരപ്പമൊയിലി പറഞ്ഞത്)

ധാബോളിലെ എന്റോണ്‍ കമ്പനി (അമേരിക്കന്‍ കമ്പനി) മറ്റോരു വിധത്തിലാണ് ഇന്ത്യന്‍ ജനതയെ ചതിച്ചത്.. മഹാരാഷ്ട്രയില്‍ വൈദ്യുതി ഉല്പാദിപ്പിക്കാനും അതു സംസ്ഥാനസര്‍ക്കാരിനു യൂണിറ്റിനു 7രൂപ(വില കൃത്യമല്ല) നിരക്കില്‍ വില്ക്കാനും കരാറായി.. അതിനാവശ്യമായ പ്ലാന്റ് സ്ഥാപിക്കാന്‍ ഇന്ത്യയിലെ ബാങ്കില്‍ നിന്നും കടമെടുത്തു.. അതിനു ഗ്യാരണ്ടി (ജാമ്യം) നിന്നതു മഹാരാഷ്ട്ര സര്‍ക്കാരായിരുന്നു.. ആഗോളസാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി അമേരിക്കന്‍ സാമ്പത്തിക സ്ഥാപനങ്ങളോടൊപ്പം ചില കമ്പനികളും കൂട്ടത്തോടെ പാപ്പരായി.. അതിലൊന്നു എന്റോണ്‍ ആയിരുന്നു.. അവര്‍ പാപ്പരായി അമേരിക്കന്‍ കോടതി അംഗീകരിച്ചതിന്റെ കോപ്പി നല്‍കി പെട്ടിയും മടക്കി ധാബോളില്‍ നിന്നും പോയി.. അവര്‍ക്കു ഒരു നഷ്ടവുമുണ്ടായില്ല.. വൈദ്യതി വിറ്റുണ്ടാക്കിയ ലാഭവും അവര്‍ക്ക്.. ഇന്ത്യന്‍ ബാങ്കിലുള്ള കടത്തിന്റെ ഉത്തരവാദിത്തം മഹാരാഷ്ട്ര സര്‍ക്കാരിനും.. നമ്മുടെ പണമെടുത്ത് (ഇന്ത്യന്‍ ബാങ്ക്) പ്ലാന്റ് തുടങ്ങി ലാഭം പോക്കറ്റിലാക്കി മുങ്ങിയവരുടെ കടവും നമ്മുടെ പണമെടുത്ത്(മഹരാഷ്ട്ര സര്‍ക്കാര്‍ പിരിച്ച നികുതിപ്പണം) വീട്ടേണ്ട അവസ്ഥയിലെത്തി..

ഇനി അടുത്ത മണ്ടത്തരമാണു ആണവബാധ്യതാബില്‍.. അതും അമേരിക്കന്‍ കമ്പനി.. നമ്മുടെ നിയമങ്ങള്‍ക്കും വകുപ്പുകള്‍ക്കും അതീതരായ അമേരിക്കന്‍ കമ്പനി തന്നെയാണു ആണവറിയാക്റ്ററും സപ്ലൈ ചെയ്യുന്നത്.. അതുവഴി എന്തെങ്കിലും ദുരന്തം ഉണ്ടായാല്‍ മൊത്തം നഷ്ടപരിഹാരം 500കോടിയില്‍ ഒതുക്കണമെന്നതാണു ആണവബാധ്യതാ ബില്ലിലെ മുഖ്യനിബന്ധന.. അതു സമ്മതിച്ചുകൊടുക്കാനാണു മന്മോഹന്‍സിങ് ആ ബില്ല് ലോകസഭയില്‍ പാസ്സാക്കാന്‍ തിടുക്കപ്പെടുന്നത്.. ഇതു ഇന്ത്യന്‍ ജനതയുടെ ഗുണത്തിനാണോ എന്നു വിലയിരുത്തുക.. വീരപ്പമൊയിലിയുടെ വാക്കുകള്‍ ആത്മാര്‍ത്ഥമാണെങ്കില്‍ ആണവദുരന്തത്തിന്റെ സമ്പൂര്‍ണ്ണബാധ്യത ഏറ്റെടുക്കാന്‍ (റഷ്യയേയും ഫ്രാന്‍സിനേയും പോലെ) അമേരിക്കന്‍ കമ്പനിയെ സമ്മതിപ്പിക്കുകയാണു വേണ്ടത്.. ചെര്‍ണോബില്‍ ദുരന്തത്തില്‍ മരണപ്പെട്ടതു 6000ത്തോളം ആളുകളായിരുന്നു.. ജനസാന്ദ്രത കൂടുതലുള്ള ഇന്ത്യന്‍ സാ‍ഹചര്യത്തില്‍ ഒരു ദുരന്തമുണ്ടായാല്‍ നഷ്ടം അതിലും എത്രയോ കൂടുമെന്നു സംശയമില്ല.. അതുകൊണ്ടു വിദേശകമ്പനികളെ സഹായിക്കുമ്പോള്‍ സ്വന്തം ജനതയെ മറന്നുകൊണ്ടാകരുത്..

ദുരന്തം തന്നെ ഒരു ജനതക്കു സമ്മാനിക്കുന്നത് തീരനഷ്ടമാണ്.. നഷ്ടപരിഹാരം പോലും നല്‍കാതെ അവരെ തീരാദുരിതത്തിലേക്കു നയിക്കുകയും അവഹേളിക്കുകയുമാണ്.. ഇതു ഇനിയും അനുവദിക്കരുത്..

1 comment:

penvazhi said...

Samrajyathvathinethire sakthamaya prathirodham anivaryamennu ormipichukondirikkunnu oro sambhavavum..V can share our thoughts and anxieties here..but have to work for the unity of d working class..athil villalundakkanulla sramangal prabalam..unarnnirikkuka...