Wednesday, March 3, 2010

HELL

കേവലം നാലു മിനുട്ടും നാല്പത്തിമൂന്നു സെക്കന്റും കൊണ്ടു പ്രേക്ഷകമനസില്‍ അസ്വസ്ഥത സൃഷ്ടിക്കാനുതകുന്ന ഒരു സിനിമ ഉണ്ടായെങ്കില്‍ അതു ദൃശ്യവത്കരിച്ച സംവിധായകന്‍ അഭിനന്ദനം അര്‍ഹിക്കുന്നു.. നന്ദലാല എന്ന സംവിധായകന്റെ നരകം (Hell) എന്ന ഷോര്‍ട്ട് ഫിലിം ഉദ്ദേശ്യലക്ഷ്യം കൈവരിച്ചുവെന്നു കാഴ്ചക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.. മലപ്പുറത്തെ രശ്മി ഫിലിം സൊസൈറ്റിയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഉദ്ഘാടന ചിത്രമായ “ട്രൂ നൂണി“നൊപ്പം “നരക“മെന്ന കൊച്ചുസിനിമയും പ്രദര്‍ശിപ്പിച്ചു..
ഒരു കത്തി മൂര്‍ച്ച കൂട്ടുന്ന ദൃശ്യത്തില്‍ നിന്നു ചലിച്ചു തുടങ്ങിയ ക്യാമറ പ്രേക്ഷകനെ തികച്ചും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി മുന്നോട്ടു നീങ്ങുകയാണ്.. സംഭാഷണമില്ലാത്തതിനാല്‍ എന്തു സംഭവിക്കുമെന്നു ഊഹിക്കാനുമാവാത്ത തലത്തിലേക്കു പ്രേക്ഷകനെ എത്തിക്കുന്നു.. കത്തിയെ പിന്തുടരുന്ന ക്യാമറ അറവുശാലയില്‍ എത്തുന്നതോടെ ആകാംക്ഷക്കു അര്‍ധവിരാമം ഉണ്ടാകും.. ചലനമറ്റ മാടുകളുടെ വിവിധ ദൃശ്യങ്ങള്‍ അധികപ്പറ്റായതുകൊണ്ടാകാം ക്യാമറ തട്ടിത്തടഞ്ഞു പോയതുപോലെ തോന്നി.. അവസാനം ക്യാമറ എത്തി നില്‍കുന്നതു കശാപ്പു ചെയ്ത മാടിന്റെ ഗര്‍ഭസ്തശിശുവിലേക്കാണ്.. ജീവിക്കാന്‍ അവസരം നിഷേധിക്കപ്പെട്ട ആ കുഞ്ഞിനെ
മാലിന്യങ്ങള്‍ക്കിടയില്‍ വലിച്ചെറിയപ്പെട്ട ദൃശ്യവും അതിനു ഒരു പൂമാല ചാര്‍ത്തുന്ന വികലാംഗനായ ഒരു യുവാവിനെയും കാണുന്നതിലൂടെ ഒരു പൂര്‍ണ്ണവിരാമത്തിലേക്കു മനസ്സിനെ കൊണ്ടെത്തിക്കാന്‍ സംവിധായകന്‍ നമ്മെ സമ്മതിക്കുകയില്ല.. ആ വികലാംഗനായ യുവാവ് വളരെ ദു:ഖത്തോടെ ക്യാമറയില്‍ നിന്നു അകന്നു അകന്നു പോകുകയാണ്.... പൂമാല ചാര്‍ത്തുന്ന ദൃശ്യവും നുറുങ്ങുന്ന മനസ്സുമായി നീങ്ങുന്ന വികലാംഗനേയും നേരില്‍ കാണാനിടയാവുന്ന അറവുകാരന്റെ മാനസികാവസ്ഥ എന്തെന്നു തിരിച്ചറിയാനാവാത്ത പ്രേക്ഷകനു തുടര്‍ന്നുള്ള കാഴ്ചകള്‍ അതൊരു മരവിപ്പായിരുന്നുവെന്നു ബോധ്യമാക്കിത്തരും.. മാംസത്തിനുവേണ്ടി കൊല്ലുന്ന മാടിന്റെ ഗര്‍ഭസ്തശിശുവിന്റെ ജീവിക്കാനുള്ള അവസരം ആര്‍ക്കു വേണ്ടി, എന്തിനു വേണ്ടി നിഷേധിച്ചു..?? ഈ ചോദ്യമായിരിക്കാം അറവുകാരനെ പുനര്‍ചിന്തക്കു വിധേയനാക്കിയത്.. അവസാന ദൃശ്യത്തില്‍ കത്തി അയാളുടെ കയ്യില്‍ നിന്നു ഊര്‍ന്നുവീഴുന്നതിലൂടെ (ഒരര്‍ത്ഥത്തില്‍ ഉപേക്ഷിക്കുന്നതിലൂടെ) ഇനി ഞാന്‍ ഈ ക്രൂരതക്കു തയ്യാറല്ലെന്നാണോ, അതോ കുറ്റബോധം വേട്ടയാടുന്ന തനിക്കു ഇനി ഈ തൊഴില്‍ സാധ്യമല്ലെന്നാണോ ഉദ്ദേശിച്ചതെന്നു കാഴ്ചക്കാരനു വിട്ടുതരുന്നു.. കത്തി അയാളുടെ അടയാളമായതുകൊണ്ടു കയ്യില്‍ ആദ്യാവസാനം ഉണ്ട് (ആ കത്തി ഒരു അറവുകാരനു യോജിച്ചതായി തോന്നുന്നില്ല)..ഇതിലെ ഭാഷ മൌനം ആയതുകൊണ്ടുതന്നെ ചിന്തകളെ തുറന്നു വിടാന്‍ ധാരാളം സാധ്യതയുണ്ട്.. അതു സംവേദനത്തിനു ഒരു പരിമിതിയായി തോന്നുന്നുമില്ല.. കോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന എത്രയോ സിനിമകള്‍ എട്ടു നിലയില്‍ പൊട്ടി പണം ചെലവഴിച്ചവന്‍ കുത്തുപാളയെടുത്താലും പ്രേക്ഷകനില്‍ എന്തെങ്കിലും സ്വാധീനം ചെലുത്താന്‍ അത്തരം സിനിമകള്‍ക്കു സാധിച്ചിരുന്നുവെങ്കില്‍ അങ്ങിനെയെങ്കിലും സമാധാനിക്കാമായിരുന്നു.. അവര്‍ക്കെല്ലാം ഒരു പാഠമാണു ഈ “നരകം”..

വല്ലാത്തൊരു അസ്വസ്ഥത സൃഷ്ടിക്കാന്‍ ആ കൊച്ചുസിനിമക്കായി എന്നതു ശ്രദ്ധേയമാണ്.. തിരുവനന്തപുരത്തെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു... ഇതിനു മുന്‍പ് ഞെട്ടിപ്പിച്ച കൊച്ചു സിനിമ “ഇന്‍സിഡന്റ് അറ്റ് ഔള്‍ ക്രീക് ബ്രിഡ്ജ്” ആയിരുന്നു.. അതിനുപോലും 23 മിനിറ്റ് ദൈര്‍ഘ്യം ഉണ്ട്..

5 comments:

★ Shine said...

ഇത്തരം ചെറു സിനിമകൾ വലിയ പ്രതീക്ഷ തരുന്നു. കൂടുതൽ സിനിമകൾ ഉണ്ടാവുകയും, അതു കാണികളിലേക്കെത്തപ്പെടുകയും, ആസ്വദിക്കപ്പെടുകയും ചെയ്യട്ടെ എന്നാഗ്രഹിക്കുന്നു. ഈ കുറിപ്പിനു നന്ദി.

Unknown said...

Thank u Shine... Have given an article in Chithrabhumi weekly about that film festival..

Mini said...

I wish I could see this movie..

Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.