Monday, December 20, 2010

ഫിലിം ഫെസ്റ്റിവല്‍ 2010 - ഒന്നാം ഭാഗം

2010 ഡിസംബര്‍ 14...

തിരുവനന്തപുരത്ത് കാലുകുത്തി..

ഫിലിം ഫെസ്റ്റിവല്‍ സിനിമകള്‍ കാണാന്‍ വല്ലാത്ത മോഹമാണ്.. അതുകൊണ്ടു തന്നെ വളരെ മുന്‍കൂട്ടി പ്രതിനിധിയായി രജിസ്റ്റര്‍ ചെയ്യാറുണ്ട്.. ഇത്തവണയും പതിവു തെറ്റിച്ചില്ല. പക്ഷേ തിരുവനന്തപുരത്തായിട്ടും ഉദ്ഘാടന ചിത്രം "പ്ലീസ് ഡോണ്ട് ഡിസ്റ്റര്‍ബ്" (ഇറാന്‍) കാണാനായില്ലയെന്നത് വല്ലാത്ത സങ്കടം ആയി.. തിരക്കുപിടിച്ച ജോലിക്കിടയില്‍ ഒരു ഇടവേള ലഭിച്ചില്ല. 10 തിയേറ്ററുകളില്‍ 5 ഷോ വീതം 50 സിനിമകള്‍ ഒരു ദിവസം ഉണ്ട്.. ഇതില്‍ തിരഞ്ഞെടുപ്പ് ആണ് പ്രശ്നം.. 50ല്‍ നിന്നു 5 എണ്ണം..

നാട്ടില്‍ പോയതിനാല്‍ ശനി,ഞായര്‍,തിങ്കള്‍ തീര്‍ത്തും നഷ്ടമായി.. പിന്നീട് 14 നാണ് അവസരം ലഭിച്ചത്.. തിരക്കിനിടയില്‍ വൈകിട്ടുള്ള രണ്ടെണ്ണം കണ്ടു.. Diego Fried സംവിധാനം ചെയ്ത അര്‍ജന്റീന ചിത്രം Wine, Belma Bas സാക്ഷാത്കരിച്ച ടര്‍ക്കിഷ് ഫിലിം Zephyr.. രണ്ടും മത്സരവിഭാഗത്തിലുള്ള സിനിമകള്‍..

6.00 PM.. 'വൈന്‍'

ഒരാണും പെണ്ണും തമ്മിലുള്ള ഏറ്റുമുട്ടലും സന്ധി ചെയ്യലും, ബന്ധങ്ങളിലേയും സങ്കല്പങ്ങളിലേയും വിശദാംശങ്ങളുടെ വൈരുദ്ധ്യങ്ങള്‍, കുറഞ്ഞ സംഭാഷണത്തെ മറികടക്കുന്ന ഭാവാഭിനയം, ഒറ്റമുറിയെ ആസ്പദമാക്കിയുള്ള രംഗസജ്ജീകരണം,, പ്രണയത്തിന്റെ സാധ്യതകള്‍ക്കും അസാധ്യതകള്‍ക്കും ഇടയിലെ വ്യതിയാനങ്ങള്‍.. വ്യാകരണങ്ങളില്‍ നിന്നു പുറത്തു ചാടിയ ക്യാമറ വിന്യാസങ്ങള്‍.. ഇതൊക്കെയാണ് അതില്‍ കണ്ടെത്താവുന്നത്.. പക്ഷേ അവതരണത്തിലെ വ്യത്യസ്തത ആസ്വാദനത്തില്‍ എവിടെയോ നഷ്ടപ്പെടുന്നു.. ശരാശരി നിലവാരത്തിലേക്ക് എത്തിയില്ലെന്ന് എന്റെ നിരീക്ഷണം..

7:30 PM

സിനിമയ്ക്കു ശേഷം വീണ്ടും ഓഫീസില്‍..

9:00 PM.. 'സഫീര്‍'

(Zephyr with her Grandma & മദര്‍)

വലിയ പ്രതീക്ഷയോടെ അമ്മയെ കാത്തിരിക്കുന്ന സഫീര്‍ എന്ന കൗമാരക്കാരിയുടെ മാനസിക വിഹ്വലതകള്‍ വളരെ സുന്ദരമായും ശക്തമായും ആവിഷ്കരിച്ചിട്ടുണ്ട്..

(Zephyr & മദര്‍)

മാതൃസാമീപ്യത്തിനായുള്ള അവളുടെ അടങ്ങാത്ത മോഹം, ചുറ്റുപാടുകളില്‍ നിന്നും സൗഹൃദങ്ങളില്‍ നിന്നും വിട്ടു നില്ക്കാന്‍ പ്രേരിപ്പിക്കുന്നു.. പങ്കുവയ്ക്കപ്പെടാനാവാത്ത വേദനകള്‍ അവളുടെ മനസ്സിനെ വല്ലാത്തൊരു അവസ്ഥയിലേക്കു എത്തിക്കുന്നുണ്ട്.. അവള്‍ക്കു അമ്മയെ കിട്ടുമ്പോള്‍ അടുത്ത വീട്ടിലെ പശുക്കിടാവിനു അമ്മയെ നഷ്ടപ്പെടുന്നു.. അവള്‍ കൂടി അതിനു കാരണക്കാരിയാകുന്നു. ആക്റ്റിവിസ്റ്റ് ആയ അമ്മ വിദൂരദേശത്തേക്കു പോകാന്‍ തീരുമാനിച്ചപ്പോള്‍ അവളുടെ സന്തോഷവും നിയത്രണവും നഷ്ടപ്പെടുന്നു.. അവളുടെ കയ്യബദ്ധംഅമ്മയെ എന്നെന്നേക്കുമായി നഷ്ടപ്പെടുത്തുകയാണ്.. ചലനമറ്റ അമ്മയുടെ ശരീരത്തിനടുത്ത്, മുന്‍പ് കാണാതായ പശുവിനെ കണ്ടുമുട്ടുന്ന രംഗത്തോടെ സിനിമ അവസാനിക്കുന്നു..

ഒരു പക്ഷേ നഷ്ടപ്പെട്ട അമ്മയേക്കാള്‍ അവള്‍ക്കു കുടിക്കാനുള്ള പാല്‍ നല്കിക്കൊണ്ടിരുന്ന ആ പശുവായിരിക്കാം അവളുടെ ജീവിതത്തില്‍ അനിവാര്യം എന്നതിലൂടെ അമ്മയെന്ന ബിംബം ഉടയുകയാവാം..

എന്തായാലും തൃപ്തി നല്കുന്ന സിനിമ..

(Zephyr & Grandma)

(അവസാനിക്കുന്നില്ല..)

No comments: