Thursday, May 27, 2010

നിഷ്പക്ഷതയുടെ പക്ഷം..

വിവിധ ലേഖനങ്ങളും ചാനല്‍ ചര്‍ച്ചകളും ഫേസ്ബുക്ക് ചര്‍ച്ചകളും കണ്ടപ്പോള്‍ കുറിക്കണമെന്നു തോന്നിയതാണ്.. വസ്തുതയേക്കാള്‍ കൂടുതല്‍ ആരോപണങ്ങള്‍ പര്‍വതീകരിക്കാന്‍ ശ്രമിക്കുന്നതിനാണു മാധ്യമങ്ങള്‍ക്കും ചില നിഷ്പക്ഷര്‍ക്കും താല്പര്യം..

നിഷ്പക്ഷരെന്നു ഉറക്കെ പറയുന്നവരെല്ലാം നന്നാക്കാന്‍ (ആക്രമിക്കാന്‍) ശ്രമിക്കുന്നതു സി.പി.എമ്മിനെയാണെന്നതു ഒരു വിരോധാഭാസമാവാം.. ഒരേ കാര്യത്തില്‍ ഇരട്ടത്താപ്പുനയമാണു അത്തരത്തിലുള്ളവര്‍ സ്വീകരിക്കുന്നതെന്നു കാണാനാവും.. ഒരു ഉദാഹരണം മാത്രം പറയാം.. അമിതാഭ് ബച്ചനെ കേരളത്തിലെ ടൂറിസം ബ്രാന്‍ഡ് അംബാസിഡറാക്കാനുള്ള ധാരണയില്‍ നിന്നു പിന്മാറിയ കേരള സര്‍ക്കാരിനെ (സി.പി.എമ്മിനെ) ചില മാധ്യമങ്ങള്‍ വേട്ടയാടിയ പോലെ ഫേസ്ബുക്കിലെ ചില സുഹൃത്തുക്കളും ഈ അവസരം സി.പി.എമ്മിനെ അടിക്കാനുള്ള വടിയായി ഉപയോഗിക്കാന്‍ ശ്രമിച്ചു. ഒരു സര്‍ക്കാരിനു ബച്ചനെ (അല്ലെങ്കില്‍ മറ്റാരെയെങ്കിലും) അംബാസിഡറാക്കി തീരുമാനിക്കാന്‍ അവകാശമുണ്ടെങ്കില്‍ ഒഴിവാക്കാനും അവകാശമുണ്ടാവില്ലേ..? അതു ഇത്രയും വിവാദമാക്കാന്‍ മാത്രമുള്ള ഒരു വിഷയമായിരുന്നോ..? വിവാദം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്ന ആരെല്ലാമോ ഇതിനു പിന്നില്‍ ഉണ്ട് എന്നു സംശയിക്കുന്നവരെ കുറ്റം പറയാനാവുമോ..? മുതിര്‍ന്ന നേതാവായ വാജ്പേയി പോലും കുറ്റപ്പെടുത്തിയ ഗുജറാത്ത് വംശഹത്യാ നായകനായ നരേന്ദ്രമോഡിയുടെ സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ പദവി സ്വീകരിച്ച ബച്ചനെ കേരളം ഒഴിവാക്കിയില്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു വിവാദവ്യവസായക്കാരുടെ ആക്രമണം.. നരേന്ദ്രമോദിയുടെ ഒരു കോടി രൂപയുടെ സാമ്പത്തികസഹായം രണ്ടാമതൊന്നാലോചിക്കാതെ നിരസിച്ച കവിതാ കര്‍ക്കരെ (മുംബൈ കലാപത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ഹേമന്ത് കര്‍ക്കരെയുടെ ഭാര്യ) കാണിച്ച നിശ്ശബ്ദ പ്രതിഷേധമെങ്കിലും ബച്ചന്‍ കാണിച്ചിരുന്നുവെങ്കില്‍ ചിത്രം മാറുമായിരുന്നു.. പിന്നെ ബച്ചനോടുള്ള ആദരവോ സ്നേഹമോ ആയിരുന്നില്ല മാധ്യമങ്ങളേയും “നിഷ്പക്ഷരേയും” നയിച്ചിരുന്നത്.. പകരം സി.പി.എമ്മിനെ ആക്രമിക്കാനുള്ള ഒരു സാധ്യത സൃഷ്ടിച്ചെടുക്കുകയായിരുന്നു.. അല്ലായിരുന്നെങ്കില്‍ അതേ ബച്ചനെ ഒഴിവാക്കിയ/ബഹിഷ്കരിച്ച മഹാരാഷ്ട്രാ സര്‍ക്കാരിനേയും ആക്രമിക്കുമായിരുന്നല്ലോ. ബച്ചന്റെ മകനെ ആഗോളതാപനവുമായി ബന്ധപ്പെട്ട പരിപാടിയുടെ അംബാസിഡറാക്കുകയും പിന്നീട് പരിപാടിയില്‍ നിന്നു ഒഴിവാക്കുകയും ചെയ്ത ഷീല ദീക്ഷിതിന്റെ ഡല്‍ഹി സര്‍ക്കാരിനേയും വിമര്‍ശിക്കേണ്ടതായിരുന്നില്ലേ.. അവിടെയൊന്നും സി.പി.എം അല്ലാത്തതുകൊണ്ടു ആക്രമണം ഉണ്ടായില്ല..(ഞാന്‍ കരുതുന്നത് കേരളത്തിലെ സര്‍ക്കാര്‍ ചെയ്തതു ശരിയാണെങ്കില്‍ മഹാരാഷ്ട്ര/ഡല്‍ഹി സര്‍ക്കാരുകള്‍ ചെയ്തതും ശരിയാണ്..തെറ്റാണെങ്കില്‍ എല്ലാവരുടേതും തെറ്റാണ്)

അതുകൊണ്ടാണു പറയുന്നത്.. നിഷ്പക്ഷതയുടെ മുഖംമൂടി അണിഞ്ഞ പല സുഹൃത്തുക്കളും ചാനല്‍ ജീവികളും ആക്രമിക്കുന്നതും കുറ്റം തേടി നടക്കുന്നതും സി.പി.എമ്മിനെതിരെ മാത്രമാകുമ്പോള്‍ അതു നിഷ്പക്ഷമല്ലല്ലോ.. അത്തരം വ്യക്തികള്‍ കൃത്യമായ പക്ഷമുണ്ടെന്നു സമ്മതിച്ചുകൊണ്ടു വിമര്‍ശിക്കുകയും ആക്രമിക്കുകയും ചെയ്യണമെന്നാണു ഞാന്‍ ആഗ്രഹിക്കുന്നത്.. നിഷ്പക്ഷരാണെങ്കില്‍ ഏതു പാര്‍ട്ടിക്കാരന്റേയും തെറ്റുകളെ വിമര്‍ശിക്കണം.. “മറ്റുള്ളവരുടെ തെറ്റുകളും ഞങ്ങള്‍ കാണുന്നുണ്ട്, പക്ഷെ ഞങ്ങള്‍ക്കു പ്രതീക്ഷ സി.പി.എമ്മിലായതുകൊണ്ടാണു അവരെ വിമര്‍ശിക്കുന്നത്” എന്നു പറയുന്നതു പക്ഷം ചേരുന്നതിന്റെ ആധുനികമുഖമെന്നു പറയേണ്ടി വരും..

അതുകൊണ്ടു തന്നെ നിഷ്പക്ഷരെന്ന ഗണത്തില്‍ ഉള്‍പ്പെടുത്താവുന്നവര്‍ മേല്‍ സൂചിപ്പിച്ചവരില്‍ പോലും വിരലിലെണ്ണാവുന്നവര്‍ മാ‍ത്രം.. ഭൂരിഭാഗം നിഷ്പക്ഷരും കൃത്യമായ പക്ഷമുള്ളവര്‍ തന്നെ..!!!! (എനിക്കു കൃത്യമായ പക്ഷമുണ്ട്..ഇടതുപക്ഷമാണത്..പക്ഷേ അതു അന്ധമായ പക്ഷമല്ല..വ്യക്തിപരമല്ല, ആശയപരമാണത്..)

3 comments:

കുരുത്തം കെട്ടവന്‍ said...

ഇടതുപക്ഷം എന്നുള്ളത്‌ മാര്‍ക്സിറ്റ്‌ ഭീകരത ഒളിച്ചുവെചുകൊണ്ട്‌ കേരളീയ പൊതുബോധത്തിലേക്ക്‌ കയറിവന്നതാണു. തരം കിട്ടുബ്ബോഴൊക്കെ അവര്‍ അവരുട്‌ ഭീകരത പുറത്തെടുക്കാറുണ്ട്‌. അത്‌ ചില്ലപ്പോള്‍ സക്കറിയെക്കെതിരിലാവാം നീലകണ്ഡനെതിര്‍ലാവാം. മറ്റു ചിലപ്പോള്‍ ഇപ്പോള്‍ കണ്ണൂരില്‍ കാണുന്ന പോലെയുമാവാം. ഒരു കാര്യം ഉറപ്പാണു ഇടതുപക്ഷത്തിനു മേല്‍കൈ നേടിയ ഇടങ്ങളിലെല്ലാം ഹീറ്റലറിന്‍ല്‍ നിന്നും ഭിന്നമായ ഒരു ഭരണം പ്രതീക്ഷിക്കേണ്ട. അതിനും നല്ല തെളിവുകളാനു ഇടതുപക്ഷ മന്ത്രിമാരുടെ ധാര്‍ഷ്ട്യം നിറഞ്ഞ പ്രസ്താവനകള്‍. പാര്‍ട്ടി സെക്രട്ടറിയുടെ മാധ്യമ വിരോധങ്ങള്‍. പോയി പോയി ഒരു കൈരളി ടി വി യും ദേശാഭിമാനി പത്രവുമല്ലാത്തതൊക്കെ പുള്ളിക്ക്‌ ഇപ്പോള്‍ അലര്‍ജിയാണു. കാരണം എന്തെന്നോ പുള്ളിക്കരണ്റ്റെ ചെറ്റത്തരത്തിനൊന്നും മറ്റുള്ളവര്‍ കൂട്ടു നില്‍ക്കാത്തതിണ്റ്റെ കെറുവ്‌!

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

നന്നായി...
നിഷ്പക്ഷമാധ്യമങ്ങള്‍ക്ക് ഒരു പക്ഷമേ ഉള്ളൂ...
മുതലാളിയുടെ പക്ഷം.
അതെന്നും ഇടതു പക്ഷ വിരുദ്ധമായിരിക്കുമല്ലോ.

Unknown said...

നന്ദി ഡോക്ടര്‍...