Tuesday, March 27, 2012

ഈ അടുത്ത കാലത്ത്...

മലയാള സിനിമയില്‍ നവാഗതരായ പുതുതലമുറ പ്രതീക്ഷ നല്‍കുന്ന സൃഷ്ടികളുമായി കടന്നു വരുന്നു.. അതിലൂടെ നല്കുന്ന moral സന്ദേശം ശരിയോ എന്നത് പരിശോധിക്കപ്പെടെണ്ടതാണ്. ട്രാഫിക്, സാള്‍ട്ട് & പെപ്പര്‍, കൊക്ക്ടെയില്‍, ഓര്‍ഡിനറി, തത്സമയം ഒരു പെണ്‍കുട്ടി, ഈ അടുത്ത കാലത്ത് എന്നിവയുടെ വിജയം ചിന്തനീയമാണ് .. ഇതില്‍ "ഈ അടുത്ത കാലത്ത്" എന്ന സിനിമ പ്രമേയത്തിലും അവതരണത്തിലും സമീപനത്തിലും പുതുമയുള്ളതാണ്.. ഒരു സൂപ്പര്‍ സ്റ്റാര്‍ പോലും ഇല്ലാതെ, പണം അധികമായി ചെലവാക്കാതെ, കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യവിസ്മയങ്ങള്‍ ഇല്ലാതെ.. പക്ഷെ കാലിക പ്രസക്തമായ പരിചിത സംഭവങ്ങള്‍ കോര്‍ത്തിണക്കിയ പ്രമേയം.. സ്വന്തം കഴിവുകേടുകള്‍ മറയ്ക്കാന്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുക, അതിനു വേണ്ടി ഇല്ലാത്ത തെറ്റുകള്‍ കണ്ടെത്തുക (മുരളി ഗോപിയും കുടുംബവും), ഇന്റര്‍നെറ്റും ചാറ്റും ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് medias ഉപയോഗിച്ച് സൌഹൃദങ്ങളെ ചൂഷണം ചെയ്യുന്ന രീതി (നിഷാന്‍).. അത്തരം trap കളിലേക്ക് എത്തിക്കുന്ന സംഭവങ്ങള്‍ (തനുശ്രീ ഘോഷിനെ trap ചെയ്യുന്നത്).. റൂബിക് ക്യൂബുമായി ബന്ധിപ്പിച്ചു കുടുംബബന്ധങ്ങളെ താരതമ്യം ചെയ്യുന്നത് .. എല്ലാം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു..ഏതു ഇല്ലായ്മയിലും അന്യായത്തിലേക്ക് പോകാന്‍ തയ്യാറാകാത്ത മനുഷ്യത്വമുള്ളവന്‍ (ഇന്ദ്രജിത്ത്).. ചെയ്തികള്‍ക്ക് ന്യായീകരണം ആകുന്ന ദൈവ വചനങ്ങള്‍ സന്നിവേശിപ്പിച്ച അവതരണ ശൈലി (യേശുദേവന്റെ വചനങ്ങള്‍ ചില പ്രവൃത്തികള്‍ക്ക് ശേഷം കാണിക്കുന്നത്).. രക്ഷകന്‍ ആകുമെന്ന് കിനാവ്‌ കണ്ടവന്‍ ചൂഷകനാകുന്നതും(നിഷാന്‍) മോഷ്ടിക്കാന്‍ കയറിയവന്‍ രക്ഷകനാകുന്നതും (ഇന്ദ്രജിത്ത്) ആയ വിധിവൈപരീത്യം.. കൊലപാതകങ്ങളുടെ ശൃംഖലകളെ കുറിച്ചുള്ള (അനൂപ്‌ മേനോന്റെ) പോലീസ് അന്വേഷണത്തില്‍ തുടങ്ങി മറ്റൊരു കുടുംബത്തിന്റെ പ്രശ്നങ്ങളിലൂടെ, മറ്റു പല കഥാപാത്രങ്ങളെയും വിവിധങ്ങളായ വിഷയങ്ങളെയും മുഖ്യ കഥാതന്തുവുമായി ബന്ധിപ്പിക്കുന്ന കഥാഗതി പ്രശംസനീയം തന്നെ.. ചാനല്‍ റിപ്പോര്‍ട്ടറുടെ (ലെന) പുരുഷ വിദ്വേഷി എന്നത് വെറും നാട്യമാണെന്ന യാഥാര്‍ത്ഥ്യം പുറത്തറിയുന്നത്..സ്വന്തം കാര്യം വരുമ്പോള്‍ സൌഹൃദവും ബന്ധവും മറന്നു ആത്മസുഹൃത്തിനെ (തനുശ്രീ) ഒറ്റിക്കൊടുക്കാന്‍ തയ്യാറാകുന്ന സ്വാര്‍ത്ഥത (ലെന).. അതിനെ തടുക്കാന്‍ പഴയ രഹസ്യം ഉപയോഗിക്കാന്‍ (തനുശ്രീ) നിര്‍ബന്ധിതയാകുന്ന സന്ദര്‍ഭം. അങ്ങിനെ ഓരോ രംഗവും നന്നായി ആസ്വദിക്കാനാവും.. കൊക്ക്ടെയില്‍ എന്ന സിനിമക്ക് ശേഷം അരുണ്‍കുമാര്‍ അരവിന്ദ്  സംവിധാനം ചെയ്ത ഈ സിനിമ വ്യത്യസ്തരായ 6 കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്‌.. തികച്ചും യാദൃചികവും അപ്രതീക്ഷിതവും ആയ ചില സംഭവങ്ങള്‍ ആണ് ഒരു പരിചയവും ഇല്ലാത്ത ഈ കഥാപാത്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നത്.. ട്രാജഡി പ്രതീക്ഷിക്കുമെങ്കിലും കാണികളെ സന്തോഷിപ്പിക്കുന്ന സിനിമാന്ത്യവും നന്നായി.. മുരളി ഗോപിയുടെയും തനുശ്രീ ഘോഷിന്റെയും മകന്‍ സിനിമയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ എല്ലാം ഒരു റൂബിക് ക്യൂബു ശരിയാക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നതാണ് കാണുന്നത്.. അവസാന രംഗം ക്യൂബ് ശരിയാകുന്നതാണ്.. കുടുംബ ബന്ധങ്ങള്‍ ശരിയാകുന്നത്തിന്റെ പ്രതീകമായി.. തിരക്കഥാരചന നിര്‍വഹിച്ച മുരളി ഗോപി (ഭരത് ഗോപിയുടെ മകന്‍) 100 ശതമാനം മാര്‍ക്കും അര്‍ഹിക്കുന്നു.. അയാളുടെ അഭിനയവും അതിഗംഭീരം.. ഇന്ദ്രജിത്ത്, അനൂപ്‌ മേനോന്‍, നിഷാന്‍, മൈഥിലി, ലെന എന്നിവര്‍ക്കൊപ്പം ബംഗാളിയായ തനുശ്രീ ഘോഷും.. എല്ലാവരും തങ്ങളുടെ ഭാഗം ഭംഗിയാക്കി

Sunday, December 25, 2011

Delhi in a Day ..

ഡല്‍ഹിയിലെ ഒരു വരേണ്യ കുടുംബത്തില്‍ നടക്കുന്ന ഒരു ദിവസത്തെ സംഭവം ആണ് പ്രമേയം. ആ കുടുംബത്തിലേക്ക് ഒരു വിദേശി അതിഥിയായി എത്തുന്നതും അയാളുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന 3 ലക്ഷത്തോളം രൂപ കളവു പോകുകയും ചെയ്യുന്നു. ആ വീട്ടിലെ പൊതു അന്തരീക്ഷത്തില്‍ നിലനിന്ന സന്തുലനാവസ്ഥ  ഈ സംഭവം താറുമാറാക്കുന്നു. വീട്ടില്‍ കുടുംബനാഥനും ഭാര്യയും മകനും മകളും കൂടാതെ ഏതാനും ജോലിക്കാര്‍ ആണുള്ളത്. സ്വാഭാവികമായും അതിഥിയുടെ മുറി വൃത്തിയാക്കാനും മറ്റും കയറിയ വേലക്കാര്‍ തന്നെ സംശയത്തിന്റെ നിഴലില്‍ ആയി. (അത് ലോകതത്വം). തൊഴില്‍പരമായ സവിശേഷതകള്‍ , അടിമ ഉടമ ബന്ധങ്ങള്‍ തുടങ്ങി വര്‍ഗ്ഗപരമായ വിഷയങ്ങള്‍ സിനിമ ഉയര്‍ത്തുന്നുണ്ട്. ഏതൊരു വീട്ടിലും കളവു നടന്നാല്‍ സംശയത്തിന്റെ ദൃഷ്ടി വേലക്കാരില്‍ തന്നെ ആയിരിക്കും എന്നത് ഒരു സ്വാഭാവിക സംഭവമായി പൊതുസമൂഹം അംഗീകരിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ വീട്ടിലെ ഗൃഹനാഥയ്ക്ക് കുറ്റം ചാര്‍ത്താന്‍ മറ്റൊരാളെ തേടേണ്ടി വന്നില്ല. കളവു ചെയ്യപ്പെട്ട പണം തിരിച്ചു നല്‍കാന്‍ ഒരു യുവതി ഉള്‍പ്പെടെയുള്ള അടുക്കളയിലെ വേലക്കാര്‍ക്ക് 24 മണിക്കൂര്‍ സമയ പരിധി നിശ്ചയിക്കുകയും, അല്ലാത്തപക്ഷം (പോലീസ് നടപടി ഉള്‍പ്പെടെ) ഭവിഷ്യത്ത് അനുഭവിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അപ്പോഴും ഗൃഹനാഥന്‍ പറയുന്നത് വര്‍ഷങ്ങളായി സത്യസന്ധമായി ജോലി ചെയ്യുന്ന അവരെ സംശയിക്കുന്നത് പോലും ശരിയല്ലെന്നാണ്. കൂടാതെ പോലീസ് വരുന്നത് കുടുംബത്തിനു അഭിമാനക്ഷതം ആണെന്നും.. (അഭിമാനമെന്നതു പോലും വരേണ്യ വര്‍ഗ്ഗത്തിന് സ്വന്തം..)

നിരപരാധികള്‍ ആണെന്ന് ആവര്‍ത്തിച്ചു അവര്‍ ബോധിപ്പിക്കുന്നുന്ടെങ്കിലും അതൊന്നും സ്വീകരിക്കപ്പെടുന്നില്ല. അതോടൊപ്പം യുവതി ഉള്‍പ്പെടെയുള്ളവര്‍ ഇത്രയും തുക സംഘടിപ്പിക്കാന്‍ പല മാര്‍ഗ്ഗങ്ങളും തേടുന്നു. അങ്ങിനെയെങ്കിലും മോഷ്ടാക്കള്‍ എന്ന ദുഷ്പേര് ഇല്ലാതാക്കാന്‍... എല്ലാ ശ്രമങ്ങളും വിഫലമാകുന്നു. ഒരു ഘട്ടത്തില്‍ പണം നഷ്ടപ്പെട്ട അതിഥിയോട് ഞങ്ങള്‍ നിരപരാധികളാണെന്ന് നേരിട്ട് അറിയിക്കുന്നു. (അവതരിപ്പിക്കുന്നത്‌ അയാള്‍ക്ക്‌ പ്രത്യേക ഇഷ്ടം തോന്നുന്ന വേലക്കാരി പെണ്‍കുട്ടിയാണ്.)

അതോടൊപ്പം പണം മോഷ്ടിച്ചത് സ്വന്തം മകളാണെന്ന സത്യം കൊച്ചമ്മ അറിയുന്നു. മകളുടെ കാമുകന്റെ സാമ്പത്തിക പ്രയാസം പരിഹരിക്കാന്‍ മകള്‍ ചെയ്തതാണ്.. കുടുംബമഹിമയുടെ പ്രവാചകര്‍ ആയവര്‍ കുടുംബത്തിന്റെ മാനം നഷ്ടപ്പെടുമെന്നതിനാല്‍ അത് രഹസ്യമാക്കി വയ്ക്കുകയാണ്. വേലക്കാരില്‍ ആരെയെങ്കിലും കുറ്റവാളിയാക്കി കുടുംബത്തിന്റെ മാനം രക്ഷിക്കുക. മാനുഷികതയും സത്യവും പരാജയപ്പെടുന്ന അവസ്ഥ.. (അവിടെയും തൊഴിലാളിയുടെ മാനത്തെക്കാള്‍ വില മുതലാളിയുടെ മാനത്തിന് നിശ്ചയിക്കുന്ന മുതലാളിത്ത വ്യവസ്ഥയുടെ ആഖ്യാനം)..

അടുത്ത ദിവസം അതിഥി തിരിച്ചു പോകുന്നതിനു മുന്‍പേ എല്ലാവരും വിചാരണക്കായി ഡൈനിംഗ് റൂമില്‍ ഒത്തുകൂടുമ്പോള്‍ അപ്രതീക്ഷിതമായി തന്റെ പണം തിരിച്ചു കിട്ടിയതായി അതിഥി ഒരു പ്രഖ്യാപനം നടത്തുന്നു. ഇല്ലായിരുന്നെങ്കില്‍ അതിന്റെ പേരില്‍ ശിക്ഷിക്കപ്പെടാന്‍ സാധ്യതയുള്ളത് അയാള്‍ക്ക്‌ ഇഷ്ടപ്പെട്ട ആ പെണ്‍കുട്ടിയും അവളുടെ വളര്ത്തച്ഛനും ആകുമെന്ന് അയാള്‍ക്ക്‌ ബോധ്യമായിരിക്കാം. തികച്ചും മാനുഷികമൂല്യം ഉയര്‍ന്നു നിന്ന ഒരു പ്രതലം സൃഷ്ടിക്കപ്പെടുമ്പോഴും യഥാര്‍ത്ഥ കുറ്റവാളികള്‍ കുറ്റബോധത്തില്‍ നിന്നും മോചിതരാകുന്നുമില്ല. പണം അയാള്‍ക്ക്‌ തിരിച്ചു കിട്ടിയില്ലെന്ന് തിരിച്ചറിയാവുന്ന മൂന്നു പേര്‍ മാത്രമേ പ്രപഞ്ചത്തില്‍ ബാക്കിയുള്ളൂ.. അതിഥി, കളവു നടത്തിയ മകള്‍, അറിഞ്ഞിട്ടും രഹസ്യമാക്കി വച്ച അമ്മ..
ഇതില്‍ മാനുഷികമൂല്യം, വര്‍ഗ്ഗ താല്പര്യങ്ങള്‍ , ദല്‍ഹിയിലെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ജീവിതാന്തരങ്ങള്‍ , ഡല്‍ഹിയുടെ ദൃശ്യവൈവിധ്യങ്ങള്‍ ,നീതിയും നിയമവും പണാധിപത്യത്തിനു വഴങ്ങുന്നത് തുടങ്ങി പണം ഭൌതികാവസ്ഥകളില്‍ മാത്രമല്ല ഏതു സാമൂഹ്യാവസ്തകളുടെയും നിര്‍ണ്ണായക ഘടകമാണെന്ന വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം വളരെ ലളിതമായി പ്രേക്ഷകനെ ബോധ്യപ്പെടുത്താന്‍ മലയാളിയായ പ്രശാന്ത് നായര്‍ക്ക്  ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മോശമല്ലാത്ത ഈ സിനിമയിലൂടെ സാധിച്ചിരിക്കുന്നു.

Wednesday, November 30, 2011

Dam 999 - ഒരു പരാജയം

ഇപ്പോള്‍ മുല്ലപ്പെരിയാര്‍ പ്രശ്നം കത്തി നില്‍ക്കുന്നതിനാല്‍ ഈ ഹോളിവുഡ് സിനിമ വിജയിക്കേണ്ടതായിരുന്നു. പക്ഷെ അത് ഉദ്ദേശിച്ച വിധം വിജയിച്ചിട്ടില്ല എന്നാണു എന്റെ അഭിപ്രായം. ഈ സിനിമ നിരോധിച്ച തനിഴുനാട് പോലും അതിന്റെ ഉള്ളടക്കം എന്തെന്ന് മനസ്സിലാക്കിയിട്ടില്ല. സിനിമയുടെ നാമവും ഇപ്പോഴത്തെ പ്രശ്നവും തമിഴ്‌നാടിന്റെ നിരോധനവും എല്ലാം കൂടിച്ചേര്‍ന്നു ഒരു വന്‍ പ്രതീക്ഷ പ്രേക്ഷകനില്‍ ഉണ്ടാക്കുന്നുണ്ടാവാം. ആ പ്രതീക്ഷ സിനിമ കാണുമ്പോള്‍ തകരുന്നു. അതിലെ ഡാം തകരുന്ന പോലെ.

111 മിനുട്ട് സിനിമയില്‍ ഡാം പ്രത്യക്ഷപ്പെടുന്നത് പോലും കേവലം 10 മിനുട്ടോളം മാത്രം. ഡാം ചോരുന്നതും തകരുന്നതും ജനങ്ങള്‍ രക്ഷക്കായി മലമുകളിലെ ചര്‍ച്ചില്‍ അഭയം തേടുന്നതും കുറെ പേര്‍ മരണപ്പെടുന്നതും മൃതദേഹങ്ങള്‍ നീക്കം ചെയ്യുന്നതും എല്ലാം 10 മിനുട്ടില്‍ താഴെ മാത്രം. ഒരിക്കലും ഒരു ഡാം ദുരന്തത്തിന്റെ തീവ്രതയോ ഗൌരവമോ പ്രേക്ഷകനിലേക്ക് പകരാന്‍ സിനിമയ്ക്ക് കഴിഞ്ഞിട്ടില്ല. അപകടം മുന്നില്‍ കാണുമ്പോള്‍ ജീവനക്കാര്‍ നടത്തുന്ന രക്ഷാശ്രമങ്ങളും മേയറോട് അതിനു അനുമതി തേടുമ്പോള്‍ ഉള്ള നിസ്സംഗതയും (ഭരണാധികാരികളുടെ നിസ്സംഗത) അവതരിപ്പിക്കുന്നുണ്ട്. പക്ഷെ യഥാര്‍ത്ഥത്തില്‍ സംവിധായകന് എവിടെയോ തെറ്റുപറ്റി. 50 കോടി മുടക്കിയ ഈ സിനിമയേക്കാള്‍ സംവിധായകന്‍ സോഹന്‍ റോയിയുടെ "DAMS -Lethal Water Bombs" എന്ന ഡോക്യുമെന്‍ററി ഇതിനേക്കാള്‍ ശക്തവും പ്രസക്തവും ആയിരുന്നു. ഒരു നിരൂപണത്തില്‍ പറഞ്ഞത്  "ഇതാണ് സിനിമ എന്ന് ജയലളിത അറിഞ്ഞാല്‍ തമിഴ് നാട്ടില്‍ സൌജന്യമായി പ്രദര്‍ശിപ്പിക്കാന്‍ അവസരം ഉണ്ടാക്കും" എന്നാണ്. മറ്റൊരാള്‍ പറഞ്ഞത് "ഇതിനേക്കാള്‍ നല്ലത് മുല്ലപ്പെരിയാര്‍ തകരുകയായിരുന്നു" എന്നാണ്. ഇത് Dam 999 അല്ല, DAMN ആണെന്നാണ്‌ വേറൊരു അഭിപ്രായം.

ഈ സിനിമ യഥാര്‍ത്തത്തില്‍ കൈകാര്യം ചെയ്യുന്നത് പ്രണയം, ജ്യോതിഷം, ആയുര്‍വ്വേദം, രാഷ്ട്രീയക്കാരന്റെ കുതന്ത്രം എന്നിവയാണ്. ഒരു ആറാം ഇന്ദ്രിയത്തിന്റെ സാന്നിധ്യം കൂടി ദൃശ്യവത്കരിക്കുന്നുണ്ട്. പ്രണയിക്കുന്ന യുവതിയും യുവാവും ഒന്നിക്കാന്‍ ശ്രമിച്ചാല്‍ അനര്‍ത്ഥങ്ങള്‍ ഉണ്ടാകുമെന്ന ജ്യോതിഷിയും ആയൂര്‍വ്വേദ ആചാര്യനുമായ സ്വന്തം പിതാവ് നല്‍കുന്ന മുന്നറിയിപ്പുകളെ അവഗണിക്കുന്ന ആദ്യ സന്ദര്‍ഭത്തില്‍ അമ്മ കുളത്തില്‍ മുങ്ങി മരിക്കുന്നു. രണ്ടാം ഘട്ടത്തില്‍ ഡാം തകരുന്നു. അല്ലാതെ കാലപ്പഴക്കമോ, മറ്റു സാങ്കേതികതയോ ആയിട്ടല്ല ഡാം തകരുന്നത് എന്നാണു സിനിമ നല്‍കുന്ന പാഠം. അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കുന്ന വിധത്തില്‍ മിത്തുകളെ നെഗറ്റീവായാണ് ഉപയോഗിച്ചിരിക്കുന്നത്. ആയുര്‍വ്വേദത്തിന്റെ ഗുണവശങ്ങളെയും ഇന്ത്യന്‍ സംസ്കാരത്തിന്റെയും പാശ്ചാത്യ സംസ്കാരത്തിന്റെയും സങ്കലനത്തില്‍ മുഴച്ചു നില്‍ക്കുന്ന പ്രശ്നങ്ങളും വലിയ കുഴപ്പമില്ലാതെ പ്രതിപാദിച്ചിരിക്കുന്നു. അല്ലാതെ ഡാം തകര്‍ച്ചയും അതിന്റെ അനന്തരഫലങ്ങളും ചെറുതായി സ്പര്‍ശിച്ചു എന്ന് മാത്രം. അതുകൊണ്ട് ആ സിനിമ കാണുന്നവര്‍ അമിത പ്രതീക്ഷകള്‍ ഒഴിവാക്കുക. നിരാശരായ കാണികള്‍ തിയേറ്ററില്‍ അപശബ്ദങ്ങള്‍ ഉണ്ടാക്കിക്കൊണ്ടെയിരുന്നു. ഈ സിനിമ കാണുന്നവര്‍ ഡാമുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അല്ല അതില്‍ പ്രതിപാദിക്കുന്നതെന്നും ഏതു ദുരന്തവും മുന്‍കൂട്ടി അറിയാന്‍ ജ്യോതിഷികള്‍ക്ക് ആവുമെന്ന കേവല വാദം മാത്രമാണ് അത് മുന്നോട്ട് വെക്കുന്നതെന്നും മനസ്സില്‍ കരുതി കാണാന്‍ പോയാല്‍ നിരാശ ഒഴിവാക്കാം..

ഇനി ഡാമുകളുടെ പ്രശ്നം കാണണമെന്ന് കരുതുന്നവര്‍ ഇതേ സംവിധായകന്റെ "DAMS -Lethal Water Bombs" എന്ന ഡോക്യുമെന്‍ററി കാണുക. അത് ശരിക്കും ഗംഭീരം തന്നെ.

Thursday, November 3, 2011

ബ്ലാക്ക് സ്വാന്‍..

കഴിഞ്ഞ ഓസ്ക്കാറില്‍ ഏറ്റവും നല്ല നടിക്കുള്ള അവാര്‍ഡ് നതാലി പോര്‍ട്ട്മാന് (Natalie Portman) ലഭിച്ചത് ബ്ലാക്ക് സ്വാനിലെ അഭിനയത്തിനാണ്. അന്തര്‍ദേശീയ മേളകളില്‍ മറ്റു അവാര്‍ഡുകളും ബോക്സ് ഓഫീസ് ഹിറ്റായി മാറിയ ഈ സിനിമ നേടി. ഏറ്റവും നല്ല സിനിമക്കും സംവിധാനത്തിനുമുള്ള ഓസ്ക്കാര്‍ നോമിനേഷന്‍ ഡാരന്‍ ആരോനോവ്സ്കി (Darron Aronofsky) ചിട്ടപ്പെടുത്തിയ ഈ അമേരിക്കന്‍ സിനിമക്ക് ഉണ്ടായിരുന്നു.
സൈക്കോളജിക്കല്‍ ത്രില്ലര്‍ എന്നാണു ഇതിനെ വിശേഷിപ്പിക്കുന്നത്. പ്രസിദ്ധമായ ഒരു ബാലെ കമ്പനി അവരുടെ Swan Lake എന്ന ബാലേയിലെ വെള്ള അരയന്നത്തെയും കറുത്ത അരയന്നത്തെയും അവതരിപ്പിക്കാന്‍ അനുയോജ്യമായ ഒരാളെ തിരയുകയാണ്. ഏതൊരു ബാലെ കലാകാരിയുടെയും/കാലാകാരന്റെയും സ്വപ്നമാണ് അതിലെ ലീഡിംഗ് റോള്‍. ബാലെ സംവിധായകന്‍ Thomas Leroy കുറെ പേരില്‍ നിന്ന് നീന സെയേഴ്സ് (Nina Sayers) എന്ന യുവതിയെ തിരഞ്ഞെടുത്തതായി ഒരു പൊതുവേദിയില്‍ വെച്ച് പ്രഖ്യാപിക്കുകയാണ്. അതോടൊപ്പം അതുവരെ ട്രൂപ്പില്‍ മുഖ്യ നര്‍ത്തകിയായിരുന്ന Berth Macintyre ന്റെ വിരമിക്കല്‍ കൂടി തോമസ്‌ പ്രഖ്യാപിക്കുന്നതു പലരെയും അമ്പരിപ്പിച്ചു. (അതൊരു നിര്‍ബന്ധ വിരമിക്കല്‍ ആയിരുന്നുവെന്നു ബെര്‍ത്തിന്റെ തുടര്‍ന്നുള്ള പ്രതികരണത്തില്‍ നിന്ന് ബോധ്യമാകും).. ബാലെ നര്‍ത്തകിയായിരുന്ന നീനയുടെ അമ്മ എറിക്ക ഇരുപത്തെട്ടാം വയസ്സില്‍ നീനയെ ഗര്‍ഭം ധരിച്ചപ്പോള്‍ രംഗം വിടാന്‍ നിര്‍ബന്ധിതയായതാണ്.‌ അതുകൊണ്ട് തന്നെ അമ്മയും മകളും പുതിയ നിയോഗത്തില്‍ അമിതമായ സന്തോഷം അനുഭവിക്കുന്നു.
ആ വേദിയില്‍ ലഭിച്ച സ്വകാര്യതയില്‍ തോമസിന്റെ മുന്നില്‍ വെച്ചു നീനയോടു മുന്‍ ലീഡിംഗ് ആര്‍ട്ടിസ്റ്റ് ബെര്‍ത്ത് പൊട്ടിത്തെറിക്കുന്നു. തോമസിനെ അവിഹിതമായി സ്വാധീനിച്ചു തന്റെ സ്ഥാനം തട്ടിയെടുത്തെന്നായിരുന്നു ആരോപണം. അതിനിടെ ബെര്‍ത്ത് ഒരു കാര്‍ അപകടത്തില്‍ പെട്ട് ആശുപത്രിയില്‍ ആകുന്നു. തോമസ്‌ പറയുന്നത് അതൊരു ആത്മഹത്യാ ശ്രമം ആകാനാണ് സാധ്യത എന്നാണ്. ആശുപത്രി കിടക്കയില്‍ ബെര്ത്തിന്റെ ഒടിഞ്ഞ കാലുകള്‍ കണ്ട നീന മാനസികമായി അസ്വസ്ഥയാകുന്നു. (ഒരു പക്ഷെ ഇതിനു കാരണക്കാരി താനാണെന്ന ചിന്ത വേട്ടയാടുന്നുണ്ടാവാം )..

നിഷ്കളങ്കവും മനക്കട്ടിയില്ലാത്തതുമായ വെള്ള അരയന്നവും, കൌശലവും വിഷയാസക്തിയുള്ളതുമായ കറുത്ത അരയന്നവും.. റിഹേഴ്സല്‍ ഘട്ടങ്ങളില്‍ പലപ്പോഴും നീനക്ക് പ്രതീക്ഷക്കൊത്ത് ഉയരാനാവുന്നില്ല. അതിനിടയില്‍ കറുത്ത അരയന്നമാവാന്‍ കൂടുതല്‍ അനുയോജ്യമായ മറ്റൊരു യുവതിയും (ലില്ലി) എത്തുന്നു. ലില്ലിയെ കറുത്ത അരയന്നം ആക്കുന്നത് സംബന്ധിച്ച് തോമസ്‌ നീനയോട് സൂചിപ്പിക്കുന്നുണ്ടെങ്കിലും നീന നിഷേധഭാവം പ്രകടിപ്പിക്കുന്നു. ഒരു പക്ഷെ നീനക്ക് അവസരം നല്കാന്‍ മറ്റൊരാളെ ബോധപൂര്‍വ്വം ഒഴിവാക്കാന്‍ മടിക്കാത്ത ആളാണല്ലോ തോമസ് എന്ന ചിന്ത അവളെ പിന്തുടരുന്നുണ്ടാകാം‌.. തോമസുമായി ലില്ലി കാണിക്കുന്ന അടുപ്പവും,ആവശ്യമെങ്കില്‍ തനിക്കുള്ള പകരക്കാരിയാവാന്‍ തയ്യാറെടുക്കുകയാണെന്നതും നീനയെ അലോസരപ്പെടുത്തുന്നു. ലില്ലിയുമായി അസ്വാരസ്യം ഉണ്ടാകുകയും പിന്നീട് രണ്ടു പേരും നല്ല സൌഹൃദത്തില്‍ എത്തുകയും ചെയ്യുന്നു.
എങ്കിലും പലപ്പോഴും നീനയുടെ ചുറ്റും മായാദൃശ്യങ്ങള്‍ (Hallucination) വലയം വെക്കുന്നു. അവള്‍ക്കു ചുറ്റും പല അസാധാരണ സംഭവങ്ങള്‍ നടക്കുന്നു. ശരീരത്തില്‍ നിന്ന് ചോര പൊടിയുക, കാല്‍വിരലുകള്‍ ഒട്ടിപ്പിടിക്കുക, അമ്മയോട് പോലും പലതിനും വഴക്കിടുക, ലില്ലിയുമായി രതിയില്‍ ഏര്‍പ്പെടുക തുടങ്ങി പലതും.. ഇതില്‍ യാഥാര്‍ത്ഥ്യം ഏതെന്നു പ്രേക്ഷകനെ ആശയക്കുഴപ്പത്തില്‍ ആക്കും. ആദ്യ സ്റ്റേജ് പെര്‍ഫോമന്‍സിന്റെ തലേ ദിവസം ലില്ലിയുടെ കൂടെ ഒരു നൈറ്റ് ക്ലബ്ബില്‍ പോകുന്ന നീനക്ക് ഉത്തേജക ഗുളിക ജ്യൂസില്‍ കലര്‍ത്തി നല്‍കുന്നു. പിന്നീട് പല മായാദൃശ്യങ്ങളിലൂടെയും കടന്നു പോകുന്ന നീന കാലത്ത് ഉണരാന്‍ വൈകി. മകള്‍ക്ക് സുഖമില്ലെന്നു ട്രൂപ്പിലേക്ക് അമ്മ വിളിച്ചു പറഞ്ഞു. വൈകി എണീറ്റ നീന അമ്മയുടെ എതിര്‍പ്പ് വകവയ്ക്കാതെ ട്രൂപ്പുമായി ചേരാന്‍ കുതിക്കുകയാണ്. അവള്‍ക്കു പകരക്കാരിയാകാന്‍ വേഷം മാറിയ ലില്ലിയെ കാണുമ്പോള്‍ സര്‍വ്വ നിയന്ത്രണവും വിടുന്നു. സ്വയം ചമയങ്ങള്‍ അണിഞ്ഞു സ്റ്റേജില്‍ കയറാന്‍ തയ്യാറാണെന്ന് പറയുന്ന നീനയെ തോമസ്‌ തടഞ്ഞില്ല. നീനയുടെ വെള്ള അരയന്നത്തിന്റെ ആദ്യ രംഗം തന്നെ കാണികളില്‍ വിസ്മയം ഉണര്‍ത്തുന്നതും സഹകലാകാരന്മാരെ പോലും അതിശയിപ്പിക്കുന്നതും ആയിരുന്നു. തോമസ്‌ ആവേശം കൊണ്ട് നീനയെ ആലിംഗനം ചെയ്തു. രണ്ടാം ഭാഗമായ കറുത്ത അരയന്നത്തിനായി തയ്യാറായി ഇരിക്കുന്ന ലില്ലിയെ ഡ്രസ്സിംഗ് റൂമില്‍ കണ്ട നീന അവളെ ആക്രമിക്കുകയും പൊട്ടിച്ച കണ്ണാടി ചില്ല് കൊണ്ട് കുത്തിക്കൊല്ലുകയും ചെയ്യുന്നു. മൃതദേഹം ഒരു ബെഡ്ഷീറ്റ് കൊണ്ട് മൂടുന്നു. അതിനു ശേഷം വളരെ സമാധാനത്തോടെ അപാരമായ ചുവടുകളോടെ ശരീരത്തില്‍ കറുത്ത തൂവലുകള്‍ മുളക്കുന്ന, കൈകള്‍ ചിറകുകളായി രൂപാന്തരപ്പെടുന്ന വിധം നീന കറുത്ത അരയന്നമായി സ്റ്റേജില്‍ അവതരിച്ചു. അവസാന രംഗത്തിനായി വീണ്ടും വെള്ള അരയന്നമായി വേഷം മാറാന്‍ മുറിയില്‍ എത്തുന്ന നീന ഷീറ്റിനടിയില്‍ ലില്ലിയെ കാണുന്നില്ല. അപ്പോഴാണ്‌ സ്വന്തം വയറ്റില്‍ തറഞ്ഞു നില്‍ക്കുന്ന ചില്ലും അവിടെ നിന്ന് ചെറുതായി രക്തം പോടിയുന്നതും നീനയുടെ ശ്രദ്ധയില്‍ പെടുന്നത്. അത് വകവയ്ക്കാതെ അവള്‍ അവസാന രംഗം തകര്‍ത്താടി. വെള്ള അരയന്നം മറിഞ്ഞു വീഴുന്ന രംഗത്തോടെ കര്‍ട്ടന്‍ വീഴുന്നു. കാണികളുടെ നിലക്കാത്ത കരഘോഷം, സഹകലാകാരന്മാര്‍ മുഴുവന്‍ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുന്നു, കൂട്ടത്തില്‍ ലില്ലിയും ഉണ്ട്.. (യഥാര്‍ത്ഥത്തില്‍ എല്ലാം നീനയുടെ hallucination ന്റെ ഭാഗമായിരുന്നു.. പ്രതിഷേധവും കുറ്റബോധവും അവളെ സ്വയം പീഡനത്തിലെത്തിക്കുകയാണ് എന്ന് പ്രേക്ഷകരിലേക്ക് പകരാന്‍ അവസാനരംഗം ധാരാളം മതി..) നീനയുടെ അവതരണത്തെ ഓരോരുത്തരും PERFECT എന്നാണു പറഞ്ഞത്. ആ പൂര്‍ണ്ണതയില്‍ എത്തിയ പെര്‍ഫോമന്‍സിന് ശേഷം അവളുടെ ജീവിതത്തില്‍ ഇനി ഒന്നും ബാക്കിയില്ല.. അവള്‍ കൊതിച്ച നൃത്തം, എല്ലാവരുടെയും സ്നേഹം, കൈവിട്ടു പോകുമെന്ന് തോന്നിയതെല്ലാം എത്തിപ്പിടിച്ച സാഫല്യം..അതുകൊണ്ടാവാം വയറ്റിലെ മുറിവില്‍ നിന്ന് രക്തം വാര്‍ന്നു അബോധാവസ്ഥയിലേക്ക് മറയുമ്പോഴും " I AM PERFECT ..." എന്ന് മന്ത്രിച്ചു കൊണ്ട് സംതൃപ്തി നിറഞ്ഞ മുഖവുമായി ഇനിയൊന്നും എനിക്ക് ആവശ്യമില്ലെന്ന് കാണികളോടും ലോകത്തോട്‌ മുഴുവനും പറയുന്നത് പോലെ..
ഫാന്റസിയും റിയാലിറ്റിയും ഇഴപിരിക്കാനാവാത്ത വിധം സന്നിവേശിപ്പിച്ച അവതരണ രീതി പ്രേക്ഷകനെയും ഒരു മായികലോകത്തിലേക്ക് എത്തിക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍.. നതാലി പോര്‍ട്ട്മാന്റെ അഭിനയം അപാരം തന്നെ.. സിനിമക്കായി ബാലെ 8 മാസത്തോളം അവര്‍ പരിശീലിക്കുകയുണ്ടായി.. കഥാപാത്രവത്കരണം വളരെ നന്നായി.