Wednesday, March 3, 2010

HELL

കേവലം നാലു മിനുട്ടും നാല്പത്തിമൂന്നു സെക്കന്റും കൊണ്ടു പ്രേക്ഷകമനസില്‍ അസ്വസ്ഥത സൃഷ്ടിക്കാനുതകുന്ന ഒരു സിനിമ ഉണ്ടായെങ്കില്‍ അതു ദൃശ്യവത്കരിച്ച സംവിധായകന്‍ അഭിനന്ദനം അര്‍ഹിക്കുന്നു.. നന്ദലാല എന്ന സംവിധായകന്റെ നരകം (Hell) എന്ന ഷോര്‍ട്ട് ഫിലിം ഉദ്ദേശ്യലക്ഷ്യം കൈവരിച്ചുവെന്നു കാഴ്ചക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.. മലപ്പുറത്തെ രശ്മി ഫിലിം സൊസൈറ്റിയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഉദ്ഘാടന ചിത്രമായ “ട്രൂ നൂണി“നൊപ്പം “നരക“മെന്ന കൊച്ചുസിനിമയും പ്രദര്‍ശിപ്പിച്ചു..
ഒരു കത്തി മൂര്‍ച്ച കൂട്ടുന്ന ദൃശ്യത്തില്‍ നിന്നു ചലിച്ചു തുടങ്ങിയ ക്യാമറ പ്രേക്ഷകനെ തികച്ചും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി മുന്നോട്ടു നീങ്ങുകയാണ്.. സംഭാഷണമില്ലാത്തതിനാല്‍ എന്തു സംഭവിക്കുമെന്നു ഊഹിക്കാനുമാവാത്ത തലത്തിലേക്കു പ്രേക്ഷകനെ എത്തിക്കുന്നു.. കത്തിയെ പിന്തുടരുന്ന ക്യാമറ അറവുശാലയില്‍ എത്തുന്നതോടെ ആകാംക്ഷക്കു അര്‍ധവിരാമം ഉണ്ടാകും.. ചലനമറ്റ മാടുകളുടെ വിവിധ ദൃശ്യങ്ങള്‍ അധികപ്പറ്റായതുകൊണ്ടാകാം ക്യാമറ തട്ടിത്തടഞ്ഞു പോയതുപോലെ തോന്നി.. അവസാനം ക്യാമറ എത്തി നില്‍കുന്നതു കശാപ്പു ചെയ്ത മാടിന്റെ ഗര്‍ഭസ്തശിശുവിലേക്കാണ്.. ജീവിക്കാന്‍ അവസരം നിഷേധിക്കപ്പെട്ട ആ കുഞ്ഞിനെ
മാലിന്യങ്ങള്‍ക്കിടയില്‍ വലിച്ചെറിയപ്പെട്ട ദൃശ്യവും അതിനു ഒരു പൂമാല ചാര്‍ത്തുന്ന വികലാംഗനായ ഒരു യുവാവിനെയും കാണുന്നതിലൂടെ ഒരു പൂര്‍ണ്ണവിരാമത്തിലേക്കു മനസ്സിനെ കൊണ്ടെത്തിക്കാന്‍ സംവിധായകന്‍ നമ്മെ സമ്മതിക്കുകയില്ല.. ആ വികലാംഗനായ യുവാവ് വളരെ ദു:ഖത്തോടെ ക്യാമറയില്‍ നിന്നു അകന്നു അകന്നു പോകുകയാണ്.... പൂമാല ചാര്‍ത്തുന്ന ദൃശ്യവും നുറുങ്ങുന്ന മനസ്സുമായി നീങ്ങുന്ന വികലാംഗനേയും നേരില്‍ കാണാനിടയാവുന്ന അറവുകാരന്റെ മാനസികാവസ്ഥ എന്തെന്നു തിരിച്ചറിയാനാവാത്ത പ്രേക്ഷകനു തുടര്‍ന്നുള്ള കാഴ്ചകള്‍ അതൊരു മരവിപ്പായിരുന്നുവെന്നു ബോധ്യമാക്കിത്തരും.. മാംസത്തിനുവേണ്ടി കൊല്ലുന്ന മാടിന്റെ ഗര്‍ഭസ്തശിശുവിന്റെ ജീവിക്കാനുള്ള അവസരം ആര്‍ക്കു വേണ്ടി, എന്തിനു വേണ്ടി നിഷേധിച്ചു..?? ഈ ചോദ്യമായിരിക്കാം അറവുകാരനെ പുനര്‍ചിന്തക്കു വിധേയനാക്കിയത്.. അവസാന ദൃശ്യത്തില്‍ കത്തി അയാളുടെ കയ്യില്‍ നിന്നു ഊര്‍ന്നുവീഴുന്നതിലൂടെ (ഒരര്‍ത്ഥത്തില്‍ ഉപേക്ഷിക്കുന്നതിലൂടെ) ഇനി ഞാന്‍ ഈ ക്രൂരതക്കു തയ്യാറല്ലെന്നാണോ, അതോ കുറ്റബോധം വേട്ടയാടുന്ന തനിക്കു ഇനി ഈ തൊഴില്‍ സാധ്യമല്ലെന്നാണോ ഉദ്ദേശിച്ചതെന്നു കാഴ്ചക്കാരനു വിട്ടുതരുന്നു.. കത്തി അയാളുടെ അടയാളമായതുകൊണ്ടു കയ്യില്‍ ആദ്യാവസാനം ഉണ്ട് (ആ കത്തി ഒരു അറവുകാരനു യോജിച്ചതായി തോന്നുന്നില്ല)..ഇതിലെ ഭാഷ മൌനം ആയതുകൊണ്ടുതന്നെ ചിന്തകളെ തുറന്നു വിടാന്‍ ധാരാളം സാധ്യതയുണ്ട്.. അതു സംവേദനത്തിനു ഒരു പരിമിതിയായി തോന്നുന്നുമില്ല.. കോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന എത്രയോ സിനിമകള്‍ എട്ടു നിലയില്‍ പൊട്ടി പണം ചെലവഴിച്ചവന്‍ കുത്തുപാളയെടുത്താലും പ്രേക്ഷകനില്‍ എന്തെങ്കിലും സ്വാധീനം ചെലുത്താന്‍ അത്തരം സിനിമകള്‍ക്കു സാധിച്ചിരുന്നുവെങ്കില്‍ അങ്ങിനെയെങ്കിലും സമാധാനിക്കാമായിരുന്നു.. അവര്‍ക്കെല്ലാം ഒരു പാഠമാണു ഈ “നരകം”..

വല്ലാത്തൊരു അസ്വസ്ഥത സൃഷ്ടിക്കാന്‍ ആ കൊച്ചുസിനിമക്കായി എന്നതു ശ്രദ്ധേയമാണ്.. തിരുവനന്തപുരത്തെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു... ഇതിനു മുന്‍പ് ഞെട്ടിപ്പിച്ച കൊച്ചു സിനിമ “ഇന്‍സിഡന്റ് അറ്റ് ഔള്‍ ക്രീക് ബ്രിഡ്ജ്” ആയിരുന്നു.. അതിനുപോലും 23 മിനിറ്റ് ദൈര്‍ഘ്യം ഉണ്ട്..

Monday, February 1, 2010



കോട്ടക്കുന്നിന്റെ സങ്കടം...
മലപ്പുറത്തിന്റെ സിരകള്‍ സന്ധിക്കുന്നതു കോട്ടക്കുന്നിലാണെന്നതു പരമാര്‍ത്ഥം.. മലപ്പുറത്തുകാരനു മായം കലരാത്ത വായുവും കടലുണ്ടിപ്പുഴയെ തഴുകിയെത്തുന്ന ഹൃദ്യമായ കാറ്റും ലഭിക്കണമെങ്കില്‍ കോട്ടക്കുന്നായിരുന്നു പരിഹാരം.. ഉണങ്ങിയ പുല്ലുകള്‍ക്കിടയില്‍ കറുത്ത കല്‍പ്പാറകള്‍ ഒരു വല്ലാത്ത നൊസ്റ്റാള്‍ജിയ സൃഷ്ടിക്കുമായിരുന്നു.. ആ കുന്നിന്‍ നെറുകയില്‍ എത്തണമെങ്കില്‍ ആദ്യകാലത്തു കുറച്ചു സാഹസപ്പെടണമായിരുന്നു.. ഇടുങ്ങിയ വഴികളില്‍ അള്ളിപ്പിടിച്ചുള്ള കയറ്റം ഒരു പ്രതിബന്ധം തന്നെയായിരുന്നു.. അതിനു കഴിയാത്തവര്‍ക്കു താഴ്വാരം തന്നെ മതിയായ ഇടം ആയിരുന്നു.. എങ്കിലും മുകളില്‍ എത്തിയാല്‍ ലഭിക്കുന്ന അനുഭവം എന്നും ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്നതും വ്യത്യസ്തവുമായിരുന്നു.. മലപ്പുറത്തിന്റെ ഒരു വിദൂരകാഴ്ച നാലതിരുകളില്‍ നിന്നു കാണുന്നതു തന്നെ മനസ്സിനെ സ്വസ്ഥമാക്കാന്‍ ഉതകുന്നതായിരുന്നു.. അസ്തമയക്കാഴ്ച അവര്‍ണ്ണനീയമാണ്.. ചിത്രകാരന്റെ ഛായാചിത്രത്തെ അനുസ്മരിപ്പിക്കുന്ന ചക്രവാളവര്‍ണ്ണങ്ങള്‍ മലപ്പുറത്തുകാരന്റെ ഭാവനയെ ഉണര്‍ത്തിയിരുന്നു.. പൂര്‍ണ്ണനിലാവുള്ള രാത്രികളില്‍ കോട്ടക്കുന്നിനു സൌന്ദര്യം കൂടാറുണ്ടായിരുന്നു.. ആ പ്രകൃതിദത്തമായ കാഴ്ചകള്‍ ഇന്നു ഒരു സ്വപ്നമായി മാറിക്കഴിഞ്ഞു..

ഒരു ആര്‍ക്കിടെക്റ്റിന്റെ ഭാവനയില്‍ വിരിഞ്ഞ (തകര്‍ക്കപ്പെട്ട) പുതിയ രൂപത്തിലും ഭാവത്തിലുമുള്ള കോട്ടക്കുന്നിനെയാവും ഇന്നു നിങ്ങള്‍ കാണുക.. ടൈലുകള്‍ പാകിയ നടപ്പാതകളും കല്‍പ്പാറകള്‍ പറിച്ചെടുത്തു മുറിപ്പെടുത്തി പച്ചപ്പുല്ലുകള്‍ പാകി കൃത്രിമ സൌന്ദര്യം സൃഷ്ടിച്ച മേനിയഴകും, മുകള്‍ത്തട്ടുവരെ യാതൊരു ക്ലേശവുമില്ലാതെ എത്താനാവുന്ന നല്ല റോഡുകളും.. കൂട്ടത്തില്‍ ഒട്ടേറെ കോണ്‍ക്രീറ്റ് നിര്‍മ്മിതികളും.. സാമൂഹ്യദ്രോഹികള്‍ എറിഞ്ഞുടച്ചതിനാല്‍ കത്താന്‍ മറന്ന കാല്‍വിളക്കുകള്‍ ആരുടെയോ ദയാവായ്പിനായി കാത്തുകിടക്കുന്നതും.. ഒരേ ദിശയിലേക്കു മാത്രം സഞ്ചരിക്കുന്ന കാഴ്ചക്കാര്‍ ഒഴിവു ദിനങ്ങളില്‍ നിറയുന്നു.. നിങ്ങളെ നയിക്കുന്നതു ടൈലുകള്‍ പതിച്ച നടപ്പാതകള്‍.. എല്ലാം അവസാനിക്കുന്നതു ഐസ് ക്രീം, പോപ്കോണ്‍ കടകള്‍ക്കു മുന്നില്‍..

മലപ്പുറത്തുകാരന്‍ സ്വപ്നങ്ങള്‍ നെയ്തുകൂട്ടാന്‍ ശബ്ദമാലിന്യങ്ങളില്‍ നിന്നും കാര്‍ബണ്‍ മോണോക്സൈഡില്‍ നിന്നും രക്ഷതേടി സ്വസ്ഥമായി ചേക്കേറാന്‍ പ്രകൃതി കനിഞ്ഞു നല്‍കിയ കോട്ടക്കുന്നിനെ “സൌന്ദര്യവത്കരണത്തിന്റെ” പേരില്‍ എല്ലാ തനിമയും നഷ്ടപ്പെടുത്തി വികലമാക്കി.. താഴ്വാരം മുനിസിപ്പാലിറ്റിയുടെ വാട്ടര്‍ തീം പാര്‍ക്ക് വിഴുങ്ങിക്കളഞ്ഞു.. അസ്തമയക്കാഴ്ചകളെയും ചിത്രകാരനുപോലും അപ്രാപ്യമായ നിറങ്ങളേയും പൂര്‍ണ്ണ ചന്ദ്രന്റെ നിലാവിനേയും തകര്‍ക്കാന്‍ ഈ നിര്‍മ്മിതികള്‍ക്കൊന്നും കഴിയില്ല എന്നാശ്വസിക്കാമെങ്കിലും.. കാര്‍ബണ്‍ മോണോക്സൈഡും ശബ്ദമലിനീകരണവും കോട്ടക്കുന്നിന്റെ മുകള്‍ത്തട്ടിലും എത്തിക്കഴിഞ്ഞു... എങ്കിലും ഏതോ ചില കോണുകളില്‍ സ്പര്‍ശനമേല്‍ക്കാതെ തനിമയുടെ ബാക്കിപത്രം ഒളിഞ്ഞു നില്‍ക്കുന്നതു കാണുമ്പോള്‍ എനിക്കും അഞ്ചു സുഹൃത്തുക്കള്‍ക്കും മാത്രമായി കാത്തിരുന്ന പരന്ന കല്‍പ്പാറ എവിടെയോ ഉണ്ടെന്നു തോന്നും...

കോട്ടക്കുന്നിന്റെ പഴയ പ്രതാപം ഇനി ഒരു കിനാവു മാത്രം...

Wednesday, January 6, 2010

തിരുവനന്തപുരം ഫെസ്റ്റിവലും ഗോവന്‍ ഫെസ്റ്റിവലും
നവംബറില്‍ ഗോവയില്‍ നടന്ന ഇന്ത്യന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലും ഡിസംബറില്‍ തിരുവനന്തപുരത്തു നടന്ന കേരള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലും താരതമ്യം ചെയ്യേണ്ടതാണ്.. സംഘാടനത്തിന്റെ കാര്യം മുതല്‍ സിനിമകളുടെ തെരഞ്ഞെടുപ്പില്‍ വരെ അജഗജാന്തരം ദര്‍ശിക്കാവുന്നതാണ്.. കാര്യമായ മുന്നൊരുക്കമില്ലാതെയാണു ഗോവന്‍ ഫെസ്റ്റിവല്‍ നടത്തുന്നതെന്നു കരുതിയാല്‍ തെറ്റാവില്ല.. വിവിധ രാജ്യങ്ങളില്‍ സിനിമയോടുള്ള സമീപനം, ആഖ്യാനശൈലികളിലെ വൈവിധ്യം, സിനിമാചരിത്രത്തിനു മുതല്‍ക്കൂട്ടാകാവുന്ന ഗതിനിര്‍ണ്ണായക സൃഷ്ടികള്‍, ചരിത്രാഖ്യാനങ്ങള്‍, അതിനൂതനമായ വ്യാകരണരീതികള്‍, നവസാങ്കേതികയെ സന്നിവേശിപ്പിക്കുന്നത് തുടങ്ങി വിവിധങ്ങളായ മേഖലകള്‍ സ്പര്‍ശിക്കുന്ന സിനിമകള്‍ പ്രദാനം ചെയ്യുന്നതാവണം ഇത്തരം മേളകള്‍.. അല്ലാതെ നൂറുകണക്കിനു സിനിമകള്‍ ലക്ഷ്യബോധമില്ലാതെ പ്രദര്‍ശിപ്പിക്കുകയെന്നതല്ലല്ലോ ഇതിന്റെ ലക്ഷ്യം.. ആ അര്‍ത്ഥത്തില്‍ വിശകലനം ചെയ്യുമ്പോള്‍ ഗോവന്‍ ഫെസ്റ്റിവലിനേക്കാള്‍ എത്രയോ കാതം മുന്നിട്ടുനില്‍ക്കാന്‍ കേരള ഫെസ്റ്റിവലിനു സാധിച്ചുവെന്നതു അതിന്റെ സംഘാടര്‍ക്കു (ചലച്ചിത്ര അക്കാദമി) അഭിമാനിക്കാന്‍ വക നല്‍കുന്നു..

ഏതൊരു രജ്യത്തെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക സാഹചര്യങ്ങള്‍ അവിടെനിന്നു വരുന്ന സൃഷ്ടികളില്‍ പ്രതിഫലിക്കുമെന്നതില്‍ സംശയമില്ല.. കേവലവിനോദോപാധി എന്നതിനപ്പുറം സിനിമയെ ഗൌരവമായി പരിഗണിക്കുന്ന സിനിമകളാണു ഈ മേളയുടെ സവിശേഷത.. സിനിമയുടെ ചരിത്രപശ്ചാത്തലം പരിശോധിക്കുന്ന സിനിമകള്‍ക്കൊപ്പം ചില രാജ്യങ്ങളിലെ സിനിമകളെ പ്രത്യേകമാ‍യി ഫോക്കസ് ചെയ്തു അവിടത്തെ സിനിമാവികാസത്തെ കണ്ടറിയാനും അവസരം ഒരുക്കുന്നു.. അവതരണത്തിന്റെ പുത്തന്‍ പരീക്ഷണമായ ഇറാന്‍ സിനിമ ‘ഷിറിന്‍‘ (അബ്ബാസ് കിയറോസ്തമി) പോലുള്ളവ സിനിമയെ ആഴത്തില്‍ പഠിക്കുന്നവര്‍ക്കും പുതുമ തേടുന്നവര്‍ക്കും ഒരു ഉപകരണമാണ്..

ആദ്യകാലഘട്ടത്തില്‍ ചലചിത്ര അക്കാദമി ഫിലിംസൊസൈറ്റി ഫെഢറേഷന്‍ മുഖേന കേരളത്തിലെ ഫിലിം സൊസൈറ്റികള്‍ക്കു സൌജന്യമായി പാസ്സുകള്‍ വിതരണം ചെയ്തുകൊണ്ടാണു പ്രതിനിധികളെ പങ്കെടുപ്പിച്ചിരുന്നത്.. അന്നു മൂവായിരത്തോളം ആളുകള്‍ മാത്രമാണു രജിസ്റ്റര്‍ ചെയ്തിരുന്നത്.. എന്നാല്‍ ഇന്നു മുന്നൂറു രൂപ പ്രതിനിധിഫീസായി നല്‍കിക്കൊണ്ടു 10000ല്‍ അധികം ആളുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നതു തന്നെ ഇതിന്റെ ജനകീയപിന്തുണ വര്‍ദ്ധിച്ചതിന്റെ ഉത്തമോദാഹരണമാണ്.. പകുതിയോളം യുവാക്കളായിരുന്നുവെന്നതും പ്രതീക്ഷയേകുന്നു.. ചില ഘട്ടങ്ങളില്‍ ഉണ്ടായ അച്ചടക്കമില്ലായ്മ മുന്‍ കാലങ്ങളില്‍ കാണാത്തതായിരുന്നു..

എന്തായാലും കമ്പോളസിനിമയുടെ ആര്‍ഭാടങ്ങള്‍ക്കും അധീശത്വങ്ങള്‍ക്കും ഒരു വെല്ലുവിളിയാകാന്‍ ഈ ഫെസ്റ്റിവലുകളുടെ സാന്നിധ്യം ഒരു പരിധി വരെ സാധ്യമാകുന്നുവെന്നതു വാസ്തവികമായ കാര്യമാണ്.. സാംസ്കാരികരംഗത്തെ ഈ കൂട്ടായ്മ കേരളക്കരയാകെ ഒരു ഉത്സവമാക്കി മാറുമ്പോള്‍ ഓരോ മലയാളിയ്കും പരോക്ഷമായെങ്കിലും ഇതില്‍ ഭാഗഭാക്കാകാതിരിക്കാന്‍ കഴിയില്ല.. അതുകൊണ്ടു തന്നെ കാര്‍ണിവെല്‍ സംസ്കാരത്തില്‍ നിന്നു മാറി ഗോവന്‍ ഫെസ്റ്റിവലിനു കേരള മാതൃകയിലെത്താന്‍ ഇനിയും ഒരുപാടു കാലം കാത്തിരിക്കേണ്ടിവരുമെന്നതില്‍ രണ്ടഭിപ്രായമില്ല...

Sunday, December 27, 2009

ഭീകരവാദവും അമേരിക്കയും

ലോകത്തില്‍ ഭീകരവാദം ഇല്ലാതാക്കാന്‍ പടപ്പുറപ്പാടുമായി ഇറങ്ങിയ രാജ്യമാണു അമേരിക്കയെന്നാണു ലോകത്താകമാനം പ്രചരിപ്പിക്കപ്പെടുന്നത്.. ലോകത്തിന്റെ ഏതു മൂലയില്‍ ഭീകരവാദം തലപൊക്കുന്നതു കണ്ടാല്‍ തുപ്പാക്കിയും ബോംബുമായി സ്വന്തം പട്ടാളക്കാരും സഖ്യരാഷ്ട്രങ്ങളുടെ പട്ടാളക്കാരും “ഭീകരവാദികളെ ഉന്മൂലനം“ ചെയ്യാന്‍ ശ്രമിക്കുന്നതു ഇറാഖിലും അഫ്ഘാനിസ്ഥാനിലും സമീപകാലത്തു കണ്ടതാണല്ലോ.. അവിടത്തെ സാധാരണ ജനങ്ങള്‍ ദുരിതത്തിലായി എന്നല്ലാതെ അവിടെ നിന്നൊന്നും ഭീകരവാദം തുടച്ചുനീക്കാന്‍ അമേരിക്കയുടെയും കൂട്ടാളികളുടെയും വെടിയുണ്ടകള്‍ക്കും ബോംബുകള്‍ക്കും സാധിച്ചില്ലയെന്നതു ലോകത്തിലെ നിഷ്പക്ഷമതികള്‍ക്കെല്ലാമറിയാം.. എങ്കിലും അമേരിക്ക പറയുന്നതു ലോകത്തില്‍ ഭീകരവാദം ഇല്ലാതാക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രമിക്കുന്നതു അവരാണെന്നാണ്.. അതു വാദത്തിനുവേണ്ടി സമ്മതിക്കാം..
അങ്ങിനെയെങ്കില്‍ താഴെ പറയുന്ന ന്യായമായ ചില സംശയങ്ങള്‍ നിഷ്പക്ഷമതികള്‍ക്കുണ്ടാകും..
1. David Headly യെന്ന അന്താരാഷ്ട്ര ഭീകരനെ അമേരിക്ക പിടികൂടി കസ്റ്റഡിയില്‍ വെച്ചിരിക്കുന്നു.. അവരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.. ഇന്ത്യയിലുണ്ടായ മുംബൈ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായി കണ്ടെത്തിയ വ്യക്തിയാണു
David Headly.. അദ്ദേഹത്തിന്റെ കൂട്ടാളി തഹാവൂര്‍ റാണയും ഗൂഢാലോചനയില്‍ പങ്കാളിയാണെന്നു കണ്ടെത്തിയിട്ടുണ്ട്.. അവര്‍ രഹസ്യമായി താമസിച്ച സ്ഥലങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കിട്ടിക്കഴിഞ്ഞു.. ഇനി ചോദ്യം ചെയ്യുകയെന്ന സ്വാഭാവികപ്രക്രിയ മാത്രമാണു ബാക്കിയുള്ളത്.. അതിനു അവരെ അമേരിക്കന്‍ അധികാരികള്‍ വിട്ടിതരണം.. ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും ഭീകരവാദത്തിനെതിരെ ആഗോളയുദ്ധം പ്രഖ്യാപിച്ച അമേരിക്കന്‍ അധികാരികള്‍ David Headly യെ വിട്ടുതരാന്‍ തയ്യാറല്ല.. ഇന്ത്യയെ അവരുടെ തന്ത്രപരമായ കൂട്ടാളിയെന്ന ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടും വിട്ടുതരാന്‍ തയ്യാറല്ല.. എന്തുകൊണ്ട്..??
2. ഭീകരാക്രമണം ഇന്ത്യയിലായാലും അമേരിക്കയിലായാലും ഒരേ ഫലമല്ലേ ഉണ്ടാവുക.. എന്നിട്ടും
David Headly യെന്ന കൊടുംഭീകരനെ ഭീകരാക്രമണം ആസൂത്രണം ചെയ്തതിന്റെ പേരില്‍ ഇന്ത്യന്‍ ഏജന്‍സി ചോദ്യം ചെയ്യുന്നതിനോടു അമേരിക്കന്‍ ഭരണകൂടം അസഹിഷ്ണുത കാണിക്കുന്നതു ശരിയോ?
3.
അമേരിക്കന്‍ ഭരണകൂടം പറയുന്നതു, ഇന്ത്യക്കു ആവശ്യമുള്ള എല്ലാ വിവരവും അവര്‍ ചോദിച്ചു നല്കാമെന്നാണ്.. അതായതു ഇന്ത്യന്‍ അന്വേഷണത്തെ അവര്‍ ഭയപ്പെടുന്നുവെന്നര്‍ത്ഥം. അവര്‍ക്കെന്തോ ഒളിക്കാനുണ്ടെന്നു ചുരുക്കം.. എന്താണു ഭയപ്പെടുന്നത്..? എന്താണു ഒളിക്കാനുള്ളത്..? ഈ ഭീകരന്‍ CIA ചാരനാണെന്ന വാദം അംഗീകരിക്കേണ്ടി വരില്ലേ..?
4. ഇതു ഇന്ത്യയില്‍ പിടിക്കപ്പെട്ട പ്രതിയെ അമേരിക്കക്കു ചോദ്യം ചെയ്യാനായിരുന്നെങ്കില്‍ ഇതുപോലെ അനുമതി നിഷേധിക്കാന്‍ ഇന്ത്യന്‍ ഭരണകൂടത്തിനു കഴിയുമായിരുന്നോ..? അമേരിക്ക സമ്മര്‍ദ്ദത്തിലൂടെ കാര്യം സാധിക്കുമായിരുന്നില്ലേ..? അജ്മല്‍ കസബിനെ അമേരിക്കന്‍ ഏജന്‍സികള്‍ ചോദ്യം ചെയ്തല്ലോ.. അങ്ങിനെയെങ്കില്‍ ഇന്ത്യ അമേരിക്കയുടെ അടിമയായി എന്നു പറയുന്നതു ശരിയെന്നു സമ്മതിക്കേണ്ടി വരില്ലേ..?
5. ജോര്‍ജ്ജ് ബുഷിന്റെ സുരക്ഷാകാര്യം മറയാക്കി മഹാത്മാഗാന്ധിയുടെ സമാധി സ്ഥലത്തുപോലും അമേരിക്കന്‍ നായയെക്കൊണ്ടു നക്കിച്ചപ്പോള്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ മൌനികളായതെന്തുകൊണ്ട്..? അമേരിക്കയില്‍ മുന്‍ ഇന്ത്യന്‍ രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയും സുരക്ഷാപ്രശ്നം പറഞ്ഞു മുണ്ടുരിഞ്ഞു പരിശോധിച്ചപ്പോഴും നമ്മുടെ ഭരണാധികാരികള്‍ വായമൂടിയിരുന്നു.. അതു എന്തുകൊണ്ടാവാം..? ഇന്ത്യന്‍ ഭരണാധികാരികള്‍ അമേരിക്കന്‍ ദാസന്മാരായതുകൊണ്ടാവാം..

ചുരുക്കത്തില്‍ അമേരിക്ക കുമ്പിടാന്‍ പറഞ്ഞാല്‍ മുട്ടില്‍ ഇഴയുന്ന മന്മോഹന്‍സിങ്ങ് എന്ന പ്രധാനമന്ത്രി ഇന്ത്യയെ വീണ്ടും പാരതന്ത്ര്യത്തിലെത്തിച്ചു.. ഈ ധൃതരാഷ്ട്രാലിംഗനത്തില്‍ നിന്നു ഇന്ത്യയെ രക്ഷിക്കുകയെന്നതു കഠിനപ്രയത്നമാണ്.. മാനസികമായെങ്കിലും സ്വയം സജ്ജരാകുക..

Tuesday, December 8, 2009

ടോമിന്‍ തച്ചങ്കരി ഒരു ബലിയാടോ...??
തടിയന്റവിട നസീര്‍ എന്ന തീവ്രവാദി അതിര്‍ത്തിസേനയുടെ പിടിയിലായി..ദേശാഭിമാനി ഉള്‍പ്പെടെ ചില പത്രങ്ങള്‍ ഈ വാര്‍ത്ത വളരെ മുന്‍പു തന്നെ പുറത്തുവിട്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ ജനങ്ങളില്‍ നിന്നു ആ സത്യം ദിവസങ്ങളോളം മറച്ചുവെച്ചു.. എന്തിനു വേണ്ടിയായിരുന്നു ഈ ഒളിച്ചുവെയ്ക്കല്‍ എന്നു ഇന്നുവരെ ഒരു മാധ്യമമോ രാഷ്ട്രീയപാര്‍ട്ടിയോ (സിപിഎം ഒഴികെ) ചര്‍ച്ച ചെയ്യുകയുണ്ടായില്ല.. അതു തല്‍ക്കാലം വിടുക..
ഒരു തീവ്രവാദിയെ (പ്രത്യേകിച്ചും ലഷ്കര്‍-ഇ-ത്വയ്ബയുമായി ബന്ധമുള്ള) പിടികൂടിയാല്‍ കേന്ദ്രതീവ്രവാദവിരുദ്ധ സ്ക്വാഡും ഇന്റലിജന്‍സ് വിഭാഗവും ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ സമ്പൂര്‍ണ്ണ അന്വേഷണം നടത്തുമെന്നു അറിയാത്ത വിഢ്ഢികളാണോ മലയാളികള്‍..?? ഈ കേസില്‍ ബംഗളുരു പോലീസും അന്വേഷണം നടത്തുന്നു.. കോഴിക്കോടു നടന്ന സ്ഫോടനത്തിന്റെ തുടരന്വേഷണം കേന്ദ്രസ്ക്വാഡ് ഏറ്റെടുത്തുകഴിഞ്ഞു.. ഫയലുകള്‍ പോലും കൈമാറിക്കഴിഞ്ഞുവെന്നാണു പത്രവാര്‍ത്ത.. അതിനിടയില്‍ നായനാര്‍ വധശ്രമക്കേസ് ഉള്‍പ്പെടെയുള്ള ഏതാനും കേസുകളില്‍ പ്രതിയായ തടിയന്റവിട നസീറിനെ ചോദ്യം ചെയ്യാന്‍ കേരള പോലീസും ബംഗളുരുവില്‍ എത്തി.. (നായനാര്‍ വധശ്രമക്കേസില്‍ ജാമ്യം നേടി ഒളിവില്‍ പോയ വ്യക്തിയാണു നസീര്‍).. കേസന്വേഷണത്തിനു പോയ കേരളപോലീസിന്റെ തലവന്‍ ടോമിന്‍ തച്ചങ്കരിയാണ്.. കേരളത്തിലെ ഭീകരവിരുദ്ധ സ്ക്വാഡിന്റെ തലവന്‍ വിദേശത്തായതിനാല്‍ പകരക്കാരനായിട്ടാണു തച്ചങ്കരി നിയോഗിക്കപ്പെട്ടത്.. ഇപ്പോള്‍ അതും വിവാദമാക്കിയിരിക്കുന്നു.. കേരളത്തിലെ മാധ്യമങ്ങളുടെ പ്രധാനതൊഴില്‍ വിവാദങ്ങള്‍ ഉല്പാദിപ്പിക്കുകയെന്നതാണ്..
സാമാന്യബുദ്ധിയുള്ള ആര്‍ക്കും ബോധ്യപ്പെടുന്ന ഒരു കാര്യമുണ്ട്.. കേന്ദ്രതീവ്രവാദവിരുദ്ധ സ്ക്വാഡ്, ഇന്റലിജന്‍സ് വിഭാഗം, ബംഗളുരു പോലീസ് എന്നീ മൂന്നു ഏജന്‍സികള്‍ ചോദ്യം ചെയ്തു അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന നസീറിന്റെ കാര്യത്തില്‍ ഐ.ജി. തച്ചങ്കരി എന്തു തട്ടിപ്പു നടത്തുമെന്നാണു മാധ്യമങ്ങളും പ്രതിപക്ഷവും രമേശ് ചെന്നിത്തലയും പി.പി.തങ്കച്ചനും കരുതുന്നത്..?? തച്ചങ്കരി വിചാരിച്ചാല്‍ ഈ ഏജന്‍സികളെയെല്ലാം സ്വാധീനിക്കാനവുമെന്നാണല്ലോ ഈ “വിവാദ ഉല്പാദകര്‍” പ്രചരിപ്പിക്കുന്നത്.. മലയാളികളെല്ലാം വിഢ്ഢികളാണെന്ന മുന്‍ധാരണയോടെ നടത്തുന്ന ഇത്തരം മണ്ടന്‍ പ്രസ്താവനകള്‍ പിന്‍വലിക്കാന്‍ ഇതില്‍ ഒരാളും തയ്യാറവില്ലെന്നു നമുക്കറിയാം.. നേരും നെറിയും തിരിച്ചറിയുന്നവര്‍ ഉണ്ടെന്ന ധാരണ മാധ്യമങ്ങള്‍ക്കെങ്കിലും ഉണ്ടാകണം.. മനോരമയ്ക്കും, വീരേന്ദ്രകുമാര്‍ ഉള്ളിടത്തോളം മാതൃഭൂമിയ്ക്കും നേരും നെറിയും കാണിക്കാനാവില്ല.. എങ്കിലും ബാക്കിയുള്ളവര്‍ക്കെങ്കിലും..!!! അതിനിടയില്‍ കുഞ്ഞാലിക്കുട്ടിയില്‍ നിന്നു മാത്രമാണു പോസിറ്റീവായ പരാമര്‍ശം ഉണ്ടായത്.. അദ്ദേഹം പറഞ്ഞത്, “തീവ്രവാദത്തെ നേരിടുന്ന കാര്യത്തിലെങ്കിലും എല്ലാവരും ഒരുമിച്ചു നില്ക്കണം..” എന്നായിരുന്നു.. ഇതു എല്ലാവരും പ്രാവര്‍ത്തികമാക്കിയിരുന്നെങ്കില്‍..!!!

Friday, October 23, 2009

ഡോക്ടര്‍മാരുടെ സമരം
മെഡിക്കല്‍ കോളേജിലെ ഏതാനും ഡോക്ടര്‍മാര്‍ ശമ്പളപരിഷ്കരണത്തിലെ അപാകതയെന്ന വ്യാജേന സമരത്തിലാണ്.. പത്രങ്ങളിലും ചാനലുകളിലും നടക്കുന്ന ചര്‍ച്ചകളില്‍ നിന്നും സമരത്തിനു നേതൃത്വം നല്‍കുന്ന ഡോ.വര്‍ഗീസ് തോമസിന്റെ വാക്കുകളില്‍ നിന്നും ഏതൊരു സാധാരണക്കാരനും ഉണ്ടാകാവുന്ന ചില സംശയങ്ങള്‍ ഉണ്ട്.. യഥാര്‍ത്ഥത്തില്‍ എന്തിനുവേണ്ടിയാണിത്..??
1) സംസ്ഥാന ജീവനക്കാരുടെ ശമ്പളം 2006ല്‍ പരിഷ്കരിച്ചപ്പോള്‍ മെഡിക്കല്‍ കോളേജ് അധ്യാപകര്‍ക്കു ശമ്പളം വര്‍ദ്ധിച്ചിരുന്നില്ല.. കാരണം അവരുടേതു UGC ശമ്പളഘടനയിലേക്കു മാറ്റുകയായിരുന്നു.. അതായതു പഴയ ശമ്പളം (കുറഞ്ഞ ശമ്പളം) വാങ്ങിയപ്പോഴൊന്നും യാതൊരു പരാതിയും സമരവും ഉണ്ടായിരുന്നില്ല.. (അന്നു Private Practice നിരോധിച്ചില്ല)
2) ഇപ്പോഴത്തെ സര്‍ക്കാര്‍
UGC നിലവാരത്തില്‍ ശമ്പളം പരിഷ്കരിച്ചു.. ഭൂരിഭാഗം പേര്‍ക്കും ഇരട്ടിയിലധികം വര്‍ധനയുണ്ടായി.. പലതരം അലവന്‍സുകള്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം രൂപ പ്രതിമാസം ലഭിക്കുന്നവര്‍ ഉണ്ട്.. എന്നിട്ടും ഡോ.വര്‍ഗീസ് തോമസിനും കൂട്ടര്‍ക്കും മാത്രം എന്തുകൊണ്ടു പരാതിയുണ്ടാകുന്നു..?? (ഇന്നു Private Practice നിരോധിച്ചു)
3) ഇപ്പോള്‍ ഡോ.വര്‍ഗീസ് തോമസ് പറയുന്നത്, Private Practice നിരോധനം അംഗീകരിക്കണമെങ്കില്‍ Indian Institute of Medical Science ല്‍ നല്‍കുന്ന വേതനം നല്‍കണമെന്നാണ്.. Indian Institute of Medical Science നിലവാരത്തിലേക്കു എത്താനും അവരുടെ അംഗീകാരം ലഭിക്കാനും വളരെയധികം പശ്ചാത്തല സൌകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്.. ഡോക്ടര്‍മാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സുകള്‍ ഉള്‍പ്പെടെ ഒട്ടേറെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്.. ഇതിനു കാലതാമസം നേരിടുമെന്നു ഏതൊരാളേക്കാളും അറിയാവുന്നതു ഡോ.വര്‍ഗീസ് തോമസിനാണ്.. പിന്നെന്തിനാണു ഈ വാശി..??
4) ഇത്തരത്തില്‍ സമരം നടത്തുമ്പോഴും
Private Practice ഒഴിവാക്കുന്നില്ല.. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു MBBSഉം PGയും നേടിയതിനു ശേഷം പൊതുസമൂഹത്തെ മറന്നു പണത്തിനു പിന്നാലെ ഓടുന്നവര്‍ മനുഷ്യവര്‍ഗ്ഗത്തില്‍പ്പെടുമോ..??
5)
Private Practice സമയം കൂടി മെഢിക്കല്‍ കോളേജില്‍ സാധാരണക്കാരനുവേണ്ടിയും മെഢിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയും ചെലവഴിക്കണമെന്നാണു സര്‍ക്കാര്‍ പറയുന്നത്.. ഡോ.വര്‍ഗ്ഗീസ് തോമസിനെപ്പോലുള്ളവര്‍ പറയുന്നതു വീട്ടില്‍ വിദഗ്ദചികിത്സ തേടിയെത്തുന്നവര്‍ക്കു ചികിത്സ ലഭിക്കാത്ത അവസ്ഥയുണ്ടാകുമെന്നാണ്.. (ധാരാളം വിദഗ്ദ ഡോക്ടര്‍മാര്‍ പുറത്തുണ്ടല്ലോ).. സ്വന്തം തൊഴില്‍ ഗുണകരമായി പൂര്‍ത്തിയാക്കുകയെന്നതല്ലേ ഒരു വ്യക്തിയുടെ ആദ്യത്തെ കടമ..
6) സമരം നിര്‍ത്താന്‍ ഒരേ ഒരു മാര്‍ഗ്ഗമാണു സമരം ചെയ്യുന്നവരുടെ മനസ്സിലുള്ളത്.. Private Practice പഴയപോലെ തുടരാന്‍ അനുവദിക്കുക.. ശമ്പളം കുറച്ചാലും ഡോ.വര്‍ഗ്ഗീസ് തോമസിനും കൂട്ടര്‍ക്കും യാതൊരു പ്രശ്നവുമുണ്ടാവില്ല..
ഇത്തരം അധാര്‍മ്മിക സമരത്തിനെതിരെ ESMA ഉള്‍പ്പെടെ പ്രയോഗിക്കണമെന്നാണു പൊതുജനാഭിപ്രായം.. സംസ്ഥാന ജീവനക്കാര്‍ 2002 ല്‍ നടത്തിയ 32 ദിവസം നീണ്ടുനിന്ന പണിമുടക്കില്‍ 100% ജീവനക്കാരും പങ്കെടുത്തപ്പോഴും, ഡോക്ടര്‍മാരോടു പണിമുടക്കില്‍ പങ്കെടുക്കേണ്ടെന്നാണു ജീവനക്കാരുടെ സംഘടനകള്‍ പറഞ്ഞത്.. കാരണം ജനങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ അവരെ മാ‍റ്റി നിര്‍ത്തുകയായിരുന്നു.. എന്തായാലും ഒരു വിഭാഗം ഡോക്ടര്‍മാര്‍ വസ്തുത മനസിലാക്കി സമരത്തില്‍ നിന്നു പിന്മാറിയല്ലോ.. പ്രതിബദ്ധതയുള്ളവരും ഈ നാട്ടിലുണ്ട് എന്നു ഉറപ്പായി.. ഇത്തരത്തില്‍ വാരിയുണ്ടാക്കുന്ന പണം ഒരിക്കലും ഗുണം നല്‍കില്ല..

Monday, October 12, 2009

Kaanjeevaram (കാഞ്ചീവരം)

കാഞ്ചീവരം ഏറ്റവും നല്ല സിനിമക്കുള്ള ദേശീയ അവാര്‍ഡ് നേടി.. ഏറ്റവും നല്ല നടനുള്ള അവാര്‍ഡ് പ്രകാശ് രാജിനും ലഭിച്ചു.. ഒരു പട്ടുനെയ്ത്തു തൊഴിലാളിയുടെ കേവലമായ ജീവിതകഥയല്ല കാഞ്ചീവരം.. പട്ടുനൂല്‍ കൊണ്ടു അതിസുന്ദരമായ വസ്ത്രങ്ങള്‍ നെയ്തെടുക്കുമ്പോഴും സ്വന്തം ജീവിതം നെയ്തെടുക്കാന്‍ പാടുപെടുന്ന ലോകത്തിലെ ഏതൊരു തൊഴിലാളിയുടേയും ദുരിതാനുഭവം തന്നെയാണു ഈ സിനിമയുടെ ആത്മാവ്.. സ്വന്തം മകളുടെ ജനനസമയത്തു പട്ടുനെയ്ത്തു തൊഴിലാളിയായ അച്ഛന്‍ ചെവിയില്‍ മന്ത്രിക്കുന്നതു “നിന്നെ ഞാന്‍ പട്ടുചേല അണിയിച്ചു വിവാഹം ചെയ്തയക്കും” എന്നാണ്.. (ജനനസമയത്തു ചെവിയില്‍ മന്ത്രിക്കുന്നതു ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണമെന്നതു ആ പ്രദേശത്തെ ആചാരമാണ്..) അതു കേട്ടുനിന്നവര്‍ മുഴുവന്‍ ഞെട്ടിത്തരിച്ചു.. പട്ടുവസ്ത്രങ്ങള്‍ നെയ്യാനല്ലാതെ സ്വന്തമാക്കാനുള്ള വരുമാനം ഒരു തൊഴിലാളിക്കു ലഭിക്കില്ലെന്നു അറിയാവുന്നവരാണവര്‍.. താജ്മഹല്‍ നിര്‍മിച്ചതാരെന്നു ചോദിച്ചാല്‍ ഷാജഹാന്‍ എന്നു പറയുമ്പോള്‍ അതിന്റെ യഥാര്‍ത്ഥ ശില്പി നിഴലില്‍ മാറി നില്‍ക്കുന്നുവെന്നു നാമോര്‍ക്കണം.. നിര്‍മ്മിക്കുന്ന ഉല്പന്നത്തിന്റെ അവകാശികളാവാന്‍ സാധിക്കാത്തവരാണല്ലോ തൊഴിലാളികള്‍.. ഈ സിനിമയില്‍ തന്നെ മുതലാളിയുടെ മകള്‍ക്കു വിവാഹവേളയില്‍ ധരിക്കുന്നതിനു വേണ്ടി വേങ്കടം (പ്രകാശ് രാജ്) നെയ്ത സാരി സ്വന്തം ഭാര്യയ്ക്കു കാണാന്‍ വിവാഹവേദിയുടെ ദൂരെചെന്നു നില്‍ക്കുന്ന രംഗമുണ്ട്..
എന്തായാലും വേങ്കടം എന്ന നെയ്ത്തുകാരന്‍ വലിയ ആത്മവിശ്വാസത്തോടെ മകളുടെ ചെവിയില്‍ മന്ത്രിച്ച വാക്കുകള്‍ പ്രാവര്‍ത്തികമാക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുന്നു.. വിവിധങ്ങളായ കാരണങ്ങളാല്‍ ഓരോ ശ്രമങ്ങളും പരാജയപ്പെടുകയാണ്.. അവിടെയെത്തിയ ഒരു കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകന്റെ സ്വാധീനത്താല്‍ മുതലാളിയുടെ ചൂഷണത്തിനെതിരെ സഹപ്രവര്‍ത്തകരെ സംഘടിപ്പിക്കുന്നു.. തന്റെ മകള്‍ക്കു നല്‍കിയ വാക്കുകള്‍ വേങ്കടത്തെ ചില തെറ്റുകളിലേയ്ക്കു നയിക്കുകയും അദ്ദേഹത്തെ ഒറ്റുകാരനായും കള്ളനായും മുദ്രകുത്തപ്പെടുകയും ചെയ്യുന്നു.. ആത്മഹത്യാശ്രമത്തെത്തുടര്‍ന്നു പക്ഷാഘാതം സംഭവിക്കുന്നു.. നിശ്ചലയായിക്കിടക്കുന്ന മകളെ കാണാന്‍ ജയിലില്‍ നിന്നു എത്തുന്ന വേങ്കടം മകളുടെ ദുരിതം സഹിക്കാനാവാതെ അവള്‍ക്കു വിഷം നല്‍കി ദയാവധം നല്‍കുകയാണ്.. തന്റെ മകള്‍ക്കു വേണ്ടി താന്‍ നെയ്തുകൊണ്ടിരുന്ന പട്ടുപുടവ വെട്ടിക്കീറി മരിച്ചു കിടക്കുന്ന മകളുടെ മേലെ പുതപ്പിക്കുന്ന വേങ്കടത്തിന്റെ മാനസികാവസ്ഥ എത്ര തന്മയത്വത്തോടെയാണു പ്രകാശ് രാജ് അവതരിപ്പിക്കുന്നത്..ആ ഘട്ടത്തില്‍ അയാളുടെ മനോനില നഷ്ടപ്പെടുന്നതു എത്ര സുന്ദരമായി ദൃശ്യവത്കരിച്ചിരിക്കുന്നു.. പ്രകാശ് രാജിന്റെ അഭിനയത്തിന്റെ വ്യാപ്തി സമ്പൂര്‍ണ്ണമായി ഈ സിനിമ പുറത്തുകൊണ്ടുവന്നിട്ടുണ്ട്.. അവസാനരംഗത്തു പോലീസുകാരന്‍ വേങ്കടത്തോടു പോകാമെന്നു ചോദിക്കുമ്പോള്‍ ക്യാമറയിലേക്കു നോക്കി ഒരു ചിരിയുണ്ട്.. മാനസികനില തെറ്റിയെന്നു വ്യക്തമാകുന്ന ആ ചിരി (സിനിമ കഴിഞ്ഞിറങ്ങിയാലും) മനസ്സില്‍നിന്നു മായില്ല..
ശരിക്കും നല്ല ഒരു സിനിമ കണ്ടുവെന്ന സംതൃപ്തിയുണ്ട്.. ഏതൊരു തൊഴിലാളിയുടേയും അനുഭവവും വ്യക്തിപരമായ അസ്വസ്ഥതകളും ഭംഗിയായി പ്രതിപാദിച്ചിട്ടുണ്ട്.. പ്രിയദര്‍ശനു അഭിമാനിക്കാം..